ഭരണസമിതിയിലേക്കുള്ള കേരളത്തിന്റെ പട്ടിക തള്ളി
Friday, April 25, 2014 11:18 PM IST
ന്യൂഡല്‍ഹി: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിനു സുപ്രീം കോടതി പുതിയ സമിതി രൂപീകരിക്കുകയാണെങ്കില്‍ അതില്‍ ഉള്‍പ്പെടുത്തേണ്ട ഉദ്യോഗസ്ഥരുടെ പേരുകളുമായാണു കേരളം ഇന്നലെ കോടതിയിലെത്തിയത്. എന്നാല്‍, സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന പേരുകളെല്ലാം സുപ്രീം കോടതി തള്ളി. ആഭ്യന്തര സെക്രട്ടറി നിവേദിത പി. ഹരന്‍, എ. ഹേമചന്ദ്രന്‍, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ എന്നിവരുടെ പട്ടികയുമായാണു കേരളം എത്തിയത്.

ഭരണസമിതി അംഗമായി അമിക്കസ് ക്യൂറി ശിപാര്‍ശ ചെയ്ത മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സച്ചിദാനന്ദനെതിരേ വിജിലന്‍സ് കേസുണ്െടന്നു കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ആ സ്ഥാനത്തേക്ക് വരാന്‍ തയാറില്ലെന്നു സച്ചിദാനന്ദന്‍ അറിയിച്ചതായി അമിക്കസ് ക്യൂറി പറഞ്ഞു. എല്ലാവര്‍ക്കും വിശ്വാസമുള്ളയാളെ നിയമിക്കണമെന്നായിരുന്നു കോടതിയുടെ അഭിപ്രായം. ഭരണസമിതിയില്‍ തങ്ങളുടെ ആളുകള്‍ വേണമെന്നും സമിതിയില്‍ മൂന്നു പേര്‍ മാത്രമേ പാടുള്ളൂവെന്നുമാണു നിയമം പറയുന്നതെന്നും കേരളത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥനും സ്റാന്‍ഡിംഗ് കോണ്‍സല്‍ ലിസ് മാത്യുവും വാദിച്ചു.


നിയമപ്രകാരം മൂന്നു പേരുടെ സമിതിയാണു രൂപീകരിക്കാനാവുകയെങ്കിലും ഇതു പ്രത്യേക കേസാണെന്നു ജസ്റീസ് ആര്‍.എം. ലോധ പറഞ്ഞു. നിയമത്തെക്കുറിച്ച് സംസാരിക്കാതെ പേരുകള്‍ ശിപാര്‍ശ ചെയ്യുക മാത്രമാണു സംസ്ഥാനസര്‍ക്കാര്‍ ചെയ്യേണ്ടത്. കോടതിക്ക് എന്തിനും അധികാരമുണ്ട്. ഇത് ഒരു സാധാരണ ക്ഷേത്രമല്ലെന്നും സാധാരണ ഭരണമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.