ആറാം ഘട്ടം വോട്ടെടുപ്പ് ഇന്ന്
Thursday, April 24, 2014 11:43 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുടെയും മൂന്നാം മുന്നണി കക്ഷികളുടെയും പ്രതീക്ഷയായ 117 ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്നു തെരഞ്ഞെടുപ്പു നടക്കും. എഡിഎംകെ, ഡിഎംകെ, എന്‍സിപി, ശിവസേന പാര്‍ട്ടികള്‍ക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 18 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2076 സ്ഥാനാര്‍ഥികള്‍ മത്സരരംഗ ത്തുണ്ട്. കഴിഞ്ഞതവണ ഈ 117 മണ്ഡ ലങ്ങളില്‍ 37 ഇടത്ത് കോണ്‍ഗ്രസിനും 24 സീറ്റില്‍ ബിജെപിക്കുമായിരുന്നു വിജയം. 39 സീറ്റുള്ള തമിഴ്നാട്ടില്‍ ദ്രാവിഡ കക്ഷികള്‍ ഒറ്റയ്ക്കു മാറ്റുരയ്ക്കുന്നു. നിലവില്‍ ഡിഎംകെയ്ക്കു 18ഉം എഡിഎംകെയ്ക്ക് എട്ടും സീറ്റുമുണ്ട്. കോണ്‍ഗ്രസ് സഖ്യമുപേക്ഷിച്ച ഡിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ദയാനിധി മാരന്‍ (സെന്‍ട്രല്‍ ചെന്നൈ), എ. രാജ (നീലഗിരി), ടി.ആര്‍. ബാലു (തഞ്ചാവൂര്‍), ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി (ശിവഗംഗ), എംഡിഎം കെയുടെ വൈകോ (വിരുദുനഗര്‍), കേന്ദ്രമന്ത്രി വി. നാരായണ സ്വാമി (പുതുച്ചേരി) എന്നീ പ്രമുഖര്‍ മത്സരരംഗത്തുണ്ട്.

മഹാരാഷ്ട്രയിലെ 19 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും ശിവസേന-ബിജെപി സഖ്യവുമാണ് മുഖ്യ എതിരാളികള്‍. കേന്ദ്രമന്ത്രി മിലിന്ദ് ദേവ്ര (സൌത്ത് മുംബൈ), പ്രിയ ദത്ത് (മുംബൈ നോര്‍ത്ത് സെന്‍ട്രല്‍), ഗുരുദാസ് കാമത്ത് (മുംബൈ നോര്‍ത്ത് വെസ്റ്), മേധാ പട്കര്‍ (മുംബൈ നോര്‍ത്ത് ഈസ്റ്), മീര സന്യാല്‍ (മുംബൈ സൌത്ത്) എന്നിവരാണു പ്രമുഖ സ്ഥാനാര്‍ഥികള്‍.


ഉത്തര്‍പ്രദേശിലെ 12 മണ്ഡലങ്ങളിലും ബിഹാറിലെ ഏഴു മണ്ഡലങ്ങളിലും ഇന്നു പോളിംഗ് നടക്കും. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവ് (മെയിന്‍പുരി), മരുമകള്‍ ഡിംപിള്‍ യാദവ് (കനൌജ്), വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് (ഫറൂഖാബാദ്), ആര്‍ഡിഎല്‍ നേതാവ് അജിത് സിംഗിന്റെ പുത്രന്‍ ജയന്ത് ചൌധരി, ബോളിവുഡ് നടി ഹേമമാലിനി എന്നിവര്‍ ജനവധി തേടും.

പശ്ചിമബംഗാളിലെ ആറു മണ്ഡലങ്ങളിലും ഇന്നു പോളിംഗ് നടക്കുന്നുണ്ട്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി, ദീപ ദാസ്മുന്‍ഷി എന്നിവരാണു മത്സരംഗത്തുള്ള പ്രമുഖര്‍. മധ്യപ്രദേശില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുമിത്ര മഹാജനും വിദിശ മണ്ഡലത്തില്‍നിന്നു ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജും ഇന്നു ജനവിധി തേടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.