ഭാര്യയെയും മകളെയും മോദിയെ ഏല്‍പിച്ച് യുവാവ് ജീവനൊടുക്കി
Thursday, April 24, 2014 12:17 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: "നരേന്ദ്ര മോദിജി, അങ്ങു പ്രധാനമന്ത്രിയാകുമെന്ന് എനിക്കുറപ്പാണ്. കടബാധ്യതകളും കുടുംബ പ്രശ്നങ്ങളും കൊണ്ടു പൊറുതി മുട്ടിയ ഞാന്‍ ജീവനൊടുക്കുകയാണ്, എന്റെ ഭാര്യയെയും മകളെയും അങ്ങയെ ഏല്‍പിക്കുന്നു''.

ഓം പ്രകാശ് തിവാരിയെന്ന ചെറുപ്പക്കാരനു ജീവിതത്തില്‍ ഉത്തരം മുട്ടിയപ്പോള്‍ ഇങ്ങനെയൊരു വാചകമെഴുതി വച്ചു ജീവനൊടുക്കാനാണു തോന്നിയത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ച ഓം പ്രകാശ് തീവാരിയുടെ ആത്മഹത്യാക്കുറിപ്പില്‍ കുറിച്ച വരികളാണു മുകളില്‍ വായിച്ചത്. 35 വയസുള്ള തിവാരി ഭാരിച്ച കടബാധ്യതകള്‍ മൂലം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ബിജെപി അനുഭാവികളായിരുന്നു ഇയാളുടെ കുടുംബാംഗങ്ങളെല്ലാവരും. മോദി പ്രധാനമന്ത്രിയാകുമെന്ന് ഉറച്ച വിശ്വാസത്തിലായിരുന്നു ഓം പ്രകാശ് തിവാരിയെന്നു ഭാര്യ പറയുന്നു.


ഗാസിയാബാദിലെ ലോനിയില്‍ താമസിച്ചിരുന്നു ഓം പ്രകാശ് തിങ്കളാഴ്ച മസൂറിയില്‍ വച്ചാണു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഒരു പേജുള്ള തിവാരിയുടെ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിനു മറ്റാരും ഉത്തരവാദികളല്ലെന്നും പറയുന്നു. പോസ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തെന്നു മസൂറി പോലീസ് സ്റേഷന്‍ ഹൌസ് ഓഫീസര്‍ സുബോധ് സക്സേന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.