ജനങ്ങളെ വിഡ്ഢികളാക്കരുതെന്നു മോദിയോടു രാഹുല്‍
ജനങ്ങളെ വിഡ്ഢികളാക്കരുതെന്നു മോദിയോടു രാഹുല്‍
Thursday, April 17, 2014 12:22 AM IST
കിഷന്‍ഗഞ്ച് (ബിഹാര്‍): ജനങ്ങളെ വിഡ്ഡികളാക്കുന്നതു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

മിഠായിയുടെ അല്ലെങ്കില്‍ ബലൂണിന്റെ മാതൃകയിലുള്ള വികസനമാണ് മോദി നടപ്പാക്കിയതെന്നും പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ് ഇതിന്റെ ഏക ഗുണമെന്നും ബിഹാറിലെ കിഷന്‍ഗഞ്ചില്‍ തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. സാധാരണക്കാരെ മറന്നു വ്യവസായ പ്രമുഖരെ സഹായിക്കുന്നതാണു മോദിയുടെ വികസനനയം. ടാറ്റയ്ക്കും അദാനി ഗ്രൂപ്പിനും മാത്രമാണിതു ഗുണംചെയ്യുന്നത്. ഗുജറാത്തിലെ പാവപ്പെട്ട കര്‍ഷകരുടെ 45,000 ഏക്കര്‍ ഭൂമി അദാനി ഗ്രൂപ്പിനു കൈമാറിയത് ഉദാഹരണമായി രാഹുല്‍ ചൂണ്ടിക്കാട്ടി.

ചതുരശ്ര മീറ്റിന് ഒരു രൂപ. അതായത് ഒരു മിഠായിയുടെ വിലയ്ക്കു തുല്യമായ തുകയാണ് ഈടാക്കിയത്. വെറും 300 കോടി രൂപയ്ക്കു സ്ഥലം മുഴുവന്‍ കൈമാറി.


ടാറ്റയുടെ നാനോ കാര്‍ പദ്ധതിക്കായി മോദി 10,000 കോടി രൂപ വായ്പയായും നല്കി. വെറും 0.1 ശതമാനം മാത്രമാണ് പലിശ ഈടാക്കുന്നത്.

എന്നാല്‍ സാധാരണക്കാരില്‍ നിന്ന് ഗുജറാത്തിലെ ബാങ്കുകള്‍ 12 ശതമാനം പലിശയാണ് ഈടാക്കുന്നത്. ഓരോ നാനോ കാറിനും 40,000 രൂപ വീതം ഗുജറാത്ത് സര്‍ക്കാര്‍ മുടക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ക്ഷേമപദ്ധതികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ ആകെ ചെലവഴിക്കുന്നത് 10,000 കോടി രൂപ മാത്രമാണെന്നും രാഹുല്‍ ആരോപിച്ചു.

ബിഹാറില്‍ രാഹുലിന്റെ രണ്ടാമത്തെ തെരഞ്ഞെടുപ്പു പൊതുയോഗമായിരുന്നു കിഷന്‍ഗഞ്ചിലേത്. ഈമാസം ഒന്നിന് ഔറംഗാബാദിലും വന്‍ ജനാവലിയെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.