പ്രധാനമന്ത്രിയെ വിമര്‍ശിച്ചു വീണ്ടും പുസ്തകം
Tuesday, April 15, 2014 12:19 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിമര്‍ശിച്ചു മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി.സി. പരേഖ് എഴുതിയ പുസ്തകത്തിലെ രാഷ്ട്രീയ അധികാരങ്ങളില്ലാത്ത ഒരാളാണു രാജ്യം ഭരിക്കുന്നതെന്ന, പരാമര്‍ശം വിവാദമായതോടെ മറുപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്ന പ്രക്രിയ കൂടുതല്‍ സുതാര്യമാക്കിയതു പ്രധാനമന്ത്രിയാണെന്നും അതിന് അഞ്ച് കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ എതിര്‍പ്പു നേരിടേണ്ടി വന്നുവെന്നും കോണ്‍ഗ്രസ് മറുപടി നല്കി.

ഇന്നലെ പുറത്തിറങ്ങിയ ക്രൂസേഡര്‍ ഓര്‍ കോണ്‍സ്പിരേറ്റര്‍? കോള്‍ഗേറ്റ് ആന്‍ഡ് അദര്‍ ട്രൂത്ത് എന്ന പുസ്തകത്തിലാണ് പരേഖ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ടു ജി സ്പെക്ട്രം അഴിമതി, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ അഴിമതി എന്നിവ മന്‍മോഹന്‍ സിംഗിന്റെ പ്രതിച്ഛായയെ ബാധിച്ചതായി പുസ്തകം കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി തന്റെ അധികാരം ശരിയാംവണ്ണം ഉപയോഗിച്ചിരുന്നെങ്കില്‍ അഴിമതി നടക്കില്ലായിരുന്നു. പരസ്യലേലത്തിലൂടെയും ഇ- മാര്‍ക്കറ്റിംഗിലൂടെയുമാണ് പാടങ്ങള്‍ക്ക് അനുമതി നല്കേണ്ടിയിരുന്നത്. കല്‍ക്കരിമന്ത്രിമാരായിരുന്ന ഷിബു സോറനും ദസരി നാരായണ റാവുവും കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതില്‍ പരസ്യലേലം നടത്തുന്നതിനെ എതിര്‍ത്തവരാണ്. ഇന്റര്‍നെറ്റിലൂടെ ലേലത്തിന് അനുമതി നല്കിയ പ്രധാനമന്ത്രിയുടെ തീരുമാനം മന്ത്രിമാര്‍ തകിടംമറിച്ചുവെന്നും പരേഖ് പുസ്തകത്തില്‍ പറഞ്ഞുവയ്ക്കുന്നു.


എന്നാല്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഒഡീഷ, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിക്കെതിരേ അന്നു രംഗത്തെത്തിയതെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കല്‍ക്കരിപ്പാടം കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.