കൊച്ചി: ആശ്വസിപ്പിച്ചും പിന്തുണ അറിയിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രിയെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, ഐജി വിജയ് സാക്കറെ, റൂറൽ എസ്പി രാഹുൽ ആർ. നായർ എന്നിവർ ചേർന്ന് ടാർമാർക്കിൽ സ്വീകരിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനവും രാജ്നാഥ് സിംഗിനൊപ്പം ഡൽഹിയിൽനിന്ന് എത്തിയിരുന്നു.
തുടർന്ന് ഡൊമസ്റ്റിക് ടെർമിനലിലെ വിഐപി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, വി.എസ്. സുനിൽകുമാർ, മാത്യു ടി. തോമസ് എന്നിവരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ്, ജിസിഡിഎ ചെയർമാൻ സി. എൻ. മോഹനൻ എന്നിവരും സന്നിഹിതരായിരുന്നു.
അതിനുശേഷം പ്രളയബാധിത മേഖലകൾ കാണുന്നതിനായി രാജ്നാഥ്സിംഗ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നെടുന്പാശേരിയിൽ നിന്നു യാത്ര തിരിച്ചു. ഇടുക്കി, ചെറുതോണി ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ ഇരുന്ന് അദ്ദേഹം വീക്ഷിച്ചു.
മന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം, ഇ. ചന്ദ്രശേഖരൻ, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരും ഹെലികോപ്റ്ററിൽ ഇവർക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് തിരികെ നെടുന്പാശേരിയിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി റോഡ്മാർഗം പറവൂർ എളന്തിക്കര ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിച്ചു.
ക്യാന്പിൽ കഴിയുന്നവരുമായി സംസാരിച്ച അദ്ദേഹം അവരെ ആശ്വസിപ്പിക്കുകയും കേന്ദ്രസർക്കാരിന്റെ എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു. കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, വി.എസ്. സുനിൽകുമാർ, കെ.വി. തോമസ് എംപി, വി.ഡി. സതീശൻ എംഎൽഎ, ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു എന്നിവരും ഉണ്ടായിരുന്നു.
വീണ്ടും നെടുന്പാശേരിയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി അൽഫോൻസ് കണ്ണന്താനം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു.
പിന്നാലെ മാധ്യമങ്ങളെയും കണ്ട ശേഷം വൈകിട്ട് 7.30ന് ഡൽഹിക്കു മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.