മറയൂർ: നീലക്കുറിഞ്ഞി വസന്തത്തിനു മുന്നോടിയായി മറയൂർ മലനിരകൾ ആപ്പിളുകൾകൊണ്ടു നിറഞ്ഞു. ശീതകാല പച്ചക്കറിക്കൊപ്പം കേരളത്തിൽ ആപ്പിൾ വിളയുന്ന ഏകസ്ഥലമാണ് കാന്തല്ലൂർ. മഴനിഴൽ പ്രദേശമായ മറയൂരിനടുത്താണ് കാന്തല്ലൂർ. മറയൂരിൽനിന്ന് 14 കിലോമീറ്റർ സഞ്ചരിച്ചാൽ ആപ്പിൾ തോട്ടങ്ങളിലെത്താം.
കാഷ്മീർ, ഹിമാചൽ ആപ്പിളുകൾ കേരളത്തിലെ മാർക്കറ്റുകളിൽനിന്ന് മറയുകയും ഇറക്കുമതി ആപ്പിളുകൾ മാർക്കറ്റ് കീഴടക്കുകയും ചെയ്യുന്പോഴാണ് കാന്തല്ലൂർ ആപ്പിളുകൾ വിളവെടുപ്പിനൊരുങ്ങുന്നത്. വർഷത്തിൽ ഒരുതവണമാത്രം വിളവുതരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾതേടി സഞ്ചാരികൾ വന്നുതുടങ്ങി.
വിവിധ ഇനത്തിലുള്ള ആപ്പിളുകളുടെ വിളവെടുപ്പ് ജൂലൈ അവസാനത്തോടെ ആരംഭിക്കും.ഒരേക്കർ മുതൽ അഞ്ചേക്കർവരെ സ്ഥലങ്ങളിൽ ആപ്പിൾ കൃഷി നടത്തുന്ന കർഷകർ ഇവിടുണ്ട്. ഒരുമരത്തിൽനിന്ന് 30 കിലോഗ്രാംവരെ പഴങ്ങൾ ലഭിക്കുമെന്ന് കർഷകർ പറയുന്നു. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെയുള്ളത്. എണ്പതോളം കായ്ക്കുന്ന ആപ്പിൾ മരങ്ങളുള്ള കാന്തല്ലൂരിലെ ചീനി ഹിൽസ് ഫാമിലാണ് ഏറ്റവുമധികം ആപ്പിൾ മരങ്ങളുള്ളത്. കൂടാതെ തോപ്പിൽ ജോർജ്, കൊച്ചുമണ്ണിൽ ബാബു, ഐസക്, പെരുമാൾ സാമി, പുതുശേരി ജോർജ് തുടങ്ങിയവരുടെ തോട്ടങ്ങളിലും ആപ്പിൾ കൃഷിയുണ്ട്.
ആപ്പിളിനൊപ്പം പ്ലംസ്, സ്ട്രോബറി, സബർജിൽ, പാഷൻ ഫ്രൂട്ട്, ഓറഞ്ച്, എഗ് ഫ്രൂട്ട്, മാതള നാരങ്ങ, മരത്തക്കാളി, പിച്ചീസ് തുടങ്ങിയ പഴവർഗങ്ങളും കാന്തല്ലൂരിൽ ധാരാളമായി കൃഷിചെയ്യുന്നുണ്ട്. കാന്തല്ലൂർ പഞ്ചായത്തിലെ കുളച്ചിവയൽ, കാന്തല്ലൂർ, കീഴാന്തൂർ, പെരുമല, പുത്തൂർ തുടങ്ങിയ മേഖലകളിലാണ് പഴം പച്ചക്കറി തോട്ടങ്ങൾ ധാരാളമായുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.