ആലപ്പുഴ: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ വ്യാപക കൃഷിനാശം. കുട്ടനാട്ടിൽ മാത്രം 26 കോടിയോളം രൂപയുടെ നാശമുണ്ടായതായാണ് പ്രാഥമിക വിവരം. നെൽകൃഷി കൂടാതെ ജില്ലയിലെ വിവിധയിടങ്ങളിൽ ഓണത്തെ മുന്നിൽകണ്ട് നടത്തിയിരുന്ന കോടിക്കണക്കിനു രൂപയുടെ കരക്കൃഷിയും നശിച്ചു.
മടവീഴ്ച
കുട്ടനാട്ടിൽ 200-ലേറെ പാടശേഖരങ്ങളുടെ ബണ്ടുകൾ പോയതായാണ് കണക്ക്. പലേടത്തും പെട്ടിയും പറയും മോട്ടോറും ഉൾപ്പെടെ നഷ്ടപ്പെട്ടു. 9500 ഹെക്ടറിലധികം നെൽകൃഷിയാണ് നശിച്ചത്. 50 ദിവസം വളർച്ചയുള്ള കൃഷിവരെ നശിച്ചവയിൽ പെടുന്നു. വളമിടലും കീടനാശിനി തളിക്കലുമുൾപ്പെടെ പലരുടേയും കൃഷിയിലെ പ്രധാന ചെലവുകളെല്ലാം കഴിഞ്ഞിരുന്നു. അന്പതുശതമാനത്തിൽ താഴെ മാത്രമേ കൃഷി ഇൻഷ്വർ ചെയ്തിട്ടുമുള്ളൂവെന്നാണ് വിവരം. ഇൻഷ്വർ ചെയ്യാനായി പലരും തയാറെടുത്തു വരുന്നതേയുണ്ടായിരുന്നുമുള്ളൂ. കുട്ടനാടൻ മേഖലയിൽ ഏറ്റവുമധികം നെൽകൃഷി ചെയ്യുന്ന ചന്പക്കുളം ബ്ലോക്കിൽ 93 പാടശേഖരങ്ങളിലായി 5,900 ഹെക്ടർ നെൽകൃഷിയാണ് നശിച്ചത്. ഇതോടൊപ്പം പച്ചക്കറി, വാഴ തുടങ്ങിയ കരകൃഷികൾ പൂർണമായും നശിച്ചു.
ഒാണക്കൃഷി
പന്പ, അച്ചൻകോവിൽ ആറുകളും കരകവിഞ്ഞതോടെ അപ്പർ കുട്ടനാട്ടിലും ഓണാട്ടുകരയിലുമായി ഓണവിപണി മുന്നിൽ കണ്ടുനടത്തിയ കൃഷിയും നശിച്ചു. വീയപുരം മേഖലയിൽ 69 ഹെക്ടർ നെൽകൃഷി, മൂന്നുഹെക്ടർ പച്ചക്കറി, അഞ്ചുഹെക്ടർ വാഴക്കൃഷി എന്നിവയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നശിച്ചത്. വീയപുരം പഞ്ചായത്തിൽനിന്നു മാത്രമായി 82,42,500 രൂപയുടെ കൃഷി നാശമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. പള്ളിപ്പാട് നാലുഹെക്ടർ നെൽകൃഷിയാണ് നശിച്ചത്. ചെറുതന വില്ലേജിൽ 445 കർഷകർക്കാണ് വ്യാപകമായി കൃഷിനാശം നേരിടേണ്ടി വന്നത്.
പച്ചക്കറിത്തോട്ടങ്ങൾ
മാരാരിക്കുളം മേഖലയിൽ ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തോട്ടങ്ങൾ എല്ലാം വെളളത്തിലായി. പച്ചക്കറി കൃഷിക്ക് പേരുകേട്ട കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ ഇരുപതേക്കറിലെ പച്ചക്കറികൃഷിയാണ് വെള്ളത്തിലുള്ളത്. പലർക്കും നഷ്ടം ലക്ഷങ്ങൾ. വെളളക്കെട്ട് മാറിയില്ലെങ്കിൽ ഇത്തവണത്തെ ഓണത്തിനു നാടൻ പച്ചക്കറികളുണ്ടാകുമോയെന്നു തന്നെ സംശയമാണ്. വെണ്ട, പയർ, പാവൽ, പീച്ചിൽ, പച്ചമുളക് തുടങ്ങിയവയെല്ലാം ഇവിടെ വെളളത്തിലായിരുന്നു. ഇന്നലെയും മിനിയാന്നുമായി മഴയുടെ ശക്തി അല്പം കുറഞ്ഞതുമാത്രമാണ് കർഷകരിൽ നേരിയ പ്രതീക്ഷയുണ്ടാക്കുന്നത്. കഞ്ഞിക്കുഴിയിലെ ചാലുങ്കൽ, നൂറ്റുപാറ, കാരിക്കുഴി, മാരാരിക്കുളത്തെ പുറക്കരി, മണ്ണഞ്ചേരിയിലെ തെക്കേകരി തുടങ്ങിയ പടശേഖരങ്ങളിലെ നെൽകൃഷിയും വെളളത്തിലാണ്. കഞ്ഞിക്കുഴി ചാലുങ്കൽ ഹരിത സംഘത്തിന്റെ നെൽകൃഷിയും, കപ്പ കൃഷിയും മഴയിൽ നശിച്ചു.
പശുക്കൾ
മൃഗസംരക്ഷണ മേഖലയിലും ഏറെ നഷ്ടമുണ്ടായി. കുട്ടനാടൻ മേഖലയിൽ പശുക്കളെയെല്ലാം ബോട്ടുജെട്ടിയിലും പാലത്തിനു മുകളിലും മറ്റുമായാണ് കെട്ടി നിർത്തി സംരക്ഷിക്കുന്നത്. പല വീടുകളിലെയും പശുത്തൊഴുത്തുകൾ നശിച്ചു കഴിഞ്ഞു. മത്സ്യവളർത്തുകേന്ദ്രങ്ങളും നശിച്ചു. വിലപിടിപ്പുള്ള പലതും ചത്തുപോകുകയും ശേഷിക്കുന്നത് കുത്തൊഴുക്കിൽ ഒലിച്ചു പോകുകയും ചെയ്തു.
മീനുകൾ
കഞ്ഞിക്കുഴി കാട്ടുകടയിൽ കർഷകനായ പി.എസ്. സാനുമോന്റെ രണ്ടുലക്ഷം രൂപയോളം വിലവരുന്ന ജയന്റ് ഗൗരാമി മത്സ്യങ്ങൾ കുളം പൊട്ടി തോട്ടിലേക്ക് ഒഴുകി പോയി. തകഴി കേളമംഗലം വേളശേരി ജോഷി വി. ഫിലിപ്പോസിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന മത്സ്യക്കൃഷി നശിച്ചു. കരിമീൻ, രോഹു എന്നിവ കൂട്ടത്തോടെ ചത്തുപൊങ്ങിയപ്പോൾ കട്ല, ഗ്രാസ്കാർപ്, ചെന്പല്ലി എന്നിവ ഒഴുക്കിൽ ഒലിച്ചും പോയി.
വി.എസ്. ഉമേഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.