കൊച്ചേട്ടന്റെ കത്ത് / വെള്ളപ്പൊക്കത്തിനും മേലേ..."കള്ളപ്പൊക്ക' ദുരിതം...!
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
കേരളം കണ്ടതിലേറ്റവും വലിയ വർഷകാല കെടുതികളുടെ ദിനരാത്രങ്ങളാണ് കടന്നുപോകുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ പെരുമഴപ്പെയ്ത്തിന്റെ പെരുങ്കളിയാട്ടമാണ്. മഴ പോയിട്ടും മഴവെള്ളം പോയില്ല. വെള്ളപ്പൊക്കദുരിതം സാധാരണക്കാരെ കൊടും ദുരിതത്തിലേക്ക് തള്ളിയിടുകയാണ്. അന്പലമെന്നോ, പള്ളിയെന്നോ, മോസ്കെന്നോ നോക്കാതെ, കുബേരനെന്നോ, കുചേലനെന്നോ നോക്കാതെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഒഴുകി നിറയുകയാണ്. ആദ്യമൊക്കെ പെട്ടെന്നുയർന്ന മുറ്റത്തെ വെള്ളത്തിലും തൊടിയിലെ വെള്ളത്തിലും കളിക്കാനും തോണി തുഴയാനും കുട്ടികൾക്കും മുതിർന്നവർക്കും കൗതുകമുണ്ടായിരുന്നു. എന്നാൽ, ഒഴുകിനിറഞ്ഞ വെള്ളത്തിലൂടെ, പുറന്പോക്കിലെ സകല മാലിന്യങ്ങളും വിസർജ്യങ്ങളും വീടിനുള്ളിൽ തിങ്ങിനിറഞ്ഞപ്പോൾ പാവപ്പെട്ട ജനങ്ങൾ തീരാരോഗക്കയത്തിലായി. മഴ കുറയട്ടെ, വെള്ളപ്പൊക്കം കുറയട്ടെ, ജനജീവിതം സുഖശാന്തിയിലൊഴുകട്ടെ.
എന്നാൽ, വെള്ളപ്പൊക്കത്തിന്റെ ഈ ദിനങ്ങളിൽത്തന്നെ, ഇന്ത്യയിലും കേരളത്തിലും കള്ളത്തരത്തിന്റെ പെരുമഴയും തകർത്തുപെയ്യുന്നുണ്ട്. സത്യത്തിന്റെയും മാനവികതയുടെയും നേരേ, കാർമേഘമുഖവുമായി ഉയർന്ന ചില മാധ്യമങ്ങളും ഭരണവർഗങ്ങളും ചേർന്ന്, ഇവിടെ കള്ളപ്പൊക്ക ദുരിതം തീർത്തിരിക്കുകയാണ്. വെള്ളം പൊങ്ങിപ്പൊങ്ങി വീടു മൂടുന്നു; കള്ളം പൊങ്ങിപ്പൊങ്ങി നാടു മൂടുന്നു! വെള്ളപ്പൊക്കത്തിൽ, നാം വീടിനുള്ളിൽ കയറ്റാതെ, ദൂരെ മാറ്റിയ അഴുക്കുകളെല്ലാം ഒഴുകി വീടിനുള്ളിലേക്കെത്തുന്നു. കള്ളപ്പൊക്കത്തിൽ നാം അകറ്റിനിർത്തിയ അപമാനവീകരണത്തിന്റെ വിഷപ്പുഴകൾ ഒഴികിയെത്തി മനുഷ്യന്റെ കണ്ണിലും കാഴ്ചപ്പാടിലും നിറയുന്നു. വെള്ളം ഉയർന്നു മനുഷ്യനെ മൂടുന്പോൾ, മനുഷ്യനു ശ്വാസം മുട്ടുന്നു! കള്ളം ഉയർന്ന് മനുഷ്യന്റെ മനസിനെ മൂടുന്പോൾ അവന് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടുന്നു! കരുതിക്കൂട്ടി തുറന്നുവിടുന്ന ക്രൗര്യത്തിന്റെയും കലാപത്തിന്റെയും കലഹത്തിന്റെയും അണക്കെട്ടുകൾ, സാധാരണ ജനമനസുകളിൽ വിദ്വേഷജലം നിറച്ച്, തമ്മിൽ തിരിച്ചറിയാത്തവരാക്കുന്നു.
ഭാരതത്തിൽ മദർ തെരേസ ഇന്നോളം ചെയ്തതെന്തെന്ന് അറിഞ്ഞവരും അനുഭവിച്ചവരും രഥയാത്ര നടത്തുന്നവരായിരുന്നില്ല, വ്യഥയാത്ര നടത്തുന്നവരായിരുന്നു! ഓടയിൽ ഒടിഞ്ഞുനുറുങ്ങുന്ന മലിനജീവിതങ്ങളെ ഓടിയെത്തി വാരിപ്പുണർന്ന പാവങ്ങളുടെ അമ്മയുടെ സ്നേഹചരിതങ്ങൾ, ഇന്ന്, വർഗീയതയുടെ കൊടുവാൾമുനകൾകൊണ്ട് തിരുത്തിയെഴുതുന്പോൾ, കള്ളത്തരത്തിന്റെ വെള്ളപ്പൊക്കംകൊണ്ട്, മനുഷ്യനന്മ കൊതിക്കുന്നവർക്ക് ശ്വാസം മുട്ടുകയാണ്. മാധ്യമങ്ങളെ വിലകൊടുത്തു വാങ്ങിയും, വഴങ്ങാത്തവരെ അധികാരവും മതഭ്രാന്തുംകൊണ്ട് വിരട്ടിയും ഇന്ത്യ കൊണ്ടാടുന്ന ജനാധിപത്യ ഭരണഘോഷങ്ങൾ, ലോകരാഷ്ട്രങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്കുനേരേ മദംപൊട്ടിയ മൃഗങ്ങളെപ്പോലെ ക്രൗര്യത്തിന്റെ ഭാഷ വലിച്ചെറിയുന്പോൾ, അതാണു ശരിയെന്ന് വാഴ്ത്തിപ്പാടാൻ ലജ്ജയില്ലാത്ത വാലാട്ടികളുടെ കൂത്താട്ടമാണ് ഈ വർത്തമാനകാലത്തിന്റെ ധർമ്മപുരാണമെന്ന് പറയേണ്ടിവരുന്നു.
കേരളത്തിലെ മാധ്യമങ്ങളും വെള്ളപ്പൊക്ക ദുരിതത്തിനും മേലേ അസത്യത്തിന്റെയും ആക്ഷേപത്തിന്റെയും കള്ളവാർത്തകളുടെ അണപൊട്ടിച്ചുവിടുകയാണ്. ശരിയെന്തെന്നറിയാതെ, തെറ്റുതന്നെ ആവർത്തിച്ച് ആടിനെ പട്ടിയാക്കുന്ന മാധ്യമാഭാസം മലയാളിയുടെ സംസ്കാരത്തെ മാലിന്യക്കുഴിയിലിട്ടു മൂടുകയാണ്.
നമുക്കു സത്യം അറിയാം. സത്യം അംഗീകരിക്കാം. കള്ളത്തരങ്ങൾ അളന്നു വിൽക്കുന്ന ചെറുനാഴികളെ തിരിച്ചറിയാം. എത്ര കള്ളപ്പൊക്കത്തിലും മുങ്ങിപ്പോകാത്ത നേരിന്റെ ചങ്ങാടംകൊണ്ട്, മാനവികതയുടെ ചങ്ങാത്തമുണർത്താം.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
പുസ്തകമിത്ര, പുസ്തകപ്രതിഭ മത്സരം ഓഗസ്റ്റ് 11-ന്
കോട്ടയം: വളരുന്ന തലമുറയിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി ദീപിക ബാലസഖ്യം കഴി ഞ്ഞ അധ്യയനവർഷം സംഘടിപ്പിച്ച പുസ്തക മിത്ര, പുസ്തക പ്രതിഭ പുരസ്കാരത്തിനുള്ള മത്സരം ഓഗസ്റ്റ് 11-ന് കോട്ടയത്തു നടക്കും. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന ആൺകുട്ടിക്ക് പുസ്തക മിത്ര പുരസ്കാരവും പെൺകുട്ടിക്ക് പുസ്തക പ്രതിഭ പുരസ്കാരവുമാണ് നല്കുക.
ഒന്നാംസമ്മാനമായി 5000 രൂപയുടെ പുസ്തകവും രണ്ടാംസമ്മാനം 3000 രൂപയുടെ പുസ്തകവും മൂന്നാംസമ്മാനം 2000 രൂപയുടെ പുസ്തകവും സർട്ടിഫിക്കറ്റുകളും നല്കും.എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം.
മത്സരത്തിൽ പങ്കെടുക്കുന്ന തിനായി ശാഖാ ഡയറക്ടർമാരുടെ പക്കൽ പേര് രജിസ്റ്റർ ചെയ്തിരുന്നവർ സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രവുമാ യി മത്സരത്തിനായി 11-ന് രാവിലെ 10.30-നു മുന്പായി കോട്ടയത്തുള്ള ഡിസിഎൽ ഓഫീസിൽ എത്തി ച്ചേരേണ്ടതാണ്. ഓരോരുത്തരും വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം എഴുതിയ ബുക്കുംഒപ്പം കൊണ്ടുവരേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 0481-3012631 എന്ന നന്പരിൽ ബന്ധപ്പെടുക.
തൊടുപുഴ മേഖലാ ഭാരവാഹികൾ
തൊടുപുഴ: ഡിസിഎൽ തൊടുപുഴ മേഖലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂളിൽ നടന്നു. മേഖലാ ലീഡറായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസിലെ ആനന്ദ് ജോ നെടുങ്കല്ലേലും കൗൺസിലർമാരായി തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിലെ ജോർജ് സുനി ബാബു, മുതലക്കോടം എസ്.എച്ച്. ജി.എച്ച്.എസിലെ അക്ഷര പി. നായരും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ - മേഘ മേരി വർഗീസ് (ജയ്റാണി ഇ.എം.എച്ച്.എസ്.എസ്. തൊടുപുഴ) - ഡെപ്യൂട്ടി ലീഡർ, അൽഫിദ് കെ. ഖാദർ (സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്. തൊടുപുഴ) - സെക്രട്ടറി, അൽഫീന ഷെരീഫ് (എസ്.എച്ച്. ജി.എച്ച്.എസ്. മുതലക്കോടം), കെസിയ ജോ (സെന്റ് മേരീസ് പബ്ലിക്സ്കൂൾ, നാകപ്പുഴ) - പ്രോജക്ട് സെക്രട്ടറി, അഖിൽ ഷാൻ (വിമല പബ്ലിക് സ്കൂൾ, തൊടുപുഴ) - ട്രഷറർ.
മേഖലാ പ്രസിഡന്റായി ജയ്റാണി പബ്ലിക് സ്കൂളിലെ സോജൻ ജേക്കബും സെക്രട്ടറിയായി നാകപ്പുഴ സെന്റ്മേരീസ് ഹൈസ്കൂളിലെ ബിജി എം. ചെന്പരത്തിയും തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പിന് മേഖലാ ഓർഗനൈസർ എബി ജോർജ് നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.