തിരുവനന്തപുരം : പ്രളയക്കെടുതിമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിക്കുമ്പോൾ അങ്കണവാടി ജീവനക്കാർ ഹാജരാകണമെന്ന ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ നിലപാടിൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
ഗുണഭോക്താക്കൾക്ക് നൽകുന്ന പോഷകാഹാര വിതരണം മുടങ്ങാതിരിക്കുന്നതിനുള്ള കാരണം പറഞ്ഞാണ് പ്രാദേശിക അവധികൾ, സർക്കാർ പ്രഖ്യാപിക്കുന്ന വിശേഷാൽ അവധികൾ എന്നിവ അങ്കണവാടികൾക്ക് ബാധകമാകുന്നതല്ല എന്ന സാമൂഹ്യനീതി ഡയറക്ടറുടെ സർക്കുലർ പ്രകാരം ജീവനക്കാർക്ക് അവധി നിഷേധിക്കുന്നത്. എന്നാൽ, പ്രീ സ്കൂൾ കുട്ടികൾ ഒഴികെ മറ്റു ഗുണഭോക്താക്കളായ അമ്മമാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെണ്‍കുട്ടികൾ, വയോജനങ്ങൾ എന്നിവർക്കു പാകം ചെയ്യാത്ത പോഷകാഹാരമാണ് ഇപ്പോൾ മുൻകൂട്ടി അങ്കണവാടിയിലൂടെ നൽകുന്നത്.
പ്രീ-സ്കൂൾ കുട്ടികൾക്ക് അവധി നൽകുമ്പോൾ മറ്റ് സേവനങ്ങളൊന്നും തന്നെ അങ്കണവാടിയിലൂടെ നിർവഹിക്കാത്ത സാഹചര്യത്തിൽ പ്രകൃതിക്ഷോഭം മൂലം നൽകുന്ന പ്രാദേശിക അവധികളും സർക്കാർ പ്രഖ്യാപിക്കുന്ന വിശേഷാൽ അവധികളും അങ്കണവാടി ജീവനക്കാർക്കു കൂടി ബാധകമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. സി.എക്സ്. ത്രേസ്യ, അന്നമ്മ ജോർജ്, വി. ഓമന, ആലീസ് സണ്ണി, പി.സി. ശ്യാമള, മേരികുര്യൻ, ബിൻസി ജോസഫ്, കെ.എസ്. സുഷ, സാറാമ്മ ജോണ്‍, കെ.ജി. തങ്കമണി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.