തിരുവനന്തപുരം: തോരാതെ പെയ്യുന്ന ദുരിതപ്പേമാരിയിൽ പകച്ചും വിറച്ചും കേരളം. വെള്ളി വരെ അതിശക്തമായി മഴതുടരുമെന്ന കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം മലയോരമേഖലകളിലെയടക്കം ജനങ്ങളുടെ മനസിൽ ഭീതിപടർത്തുന്നു.
മരം വീണും മണ്ണിടിഞ്ഞുവീണും ഒഴുക്കിൽപ്പെട്ടും ഇന്നലെ മരിച്ചവരുടെ എണ്ണം 13 ആയി. കോട്ടയം ജില്ലയിൽ ആറും കൊല്ലത്ത് രണ്ടും കാസർഗോട്ടും വയനാട്ടിലും കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടും ഓരോരുത്തരും ഇന്നലെ മരണമടഞ്ഞു. മൂന്നുപേരെ കാണാതായി. കൃഷിനാശത്തത്തുടർന്നുണ്ടായ നഷ്ടം 92 കോടി രൂപ കവിഞ്ഞു.
തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച മേയ് 29 മുതൽ ഇന്നലെ വരെ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 89 ആയി. ആറു പേരെ ഇനിയും കണ്ടെത്താനുണ്ട്.കോട്ടയം, ഇടുക്കി, എറണാകുളം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലാണ് ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
റോഡ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് ജനജീവിതം ദുഃസഹമായി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി. കോട്ടയം ജില്ലയിൽ പൂഞ്ഞാർ, തീക്കോയി എന്നി വിടങ്ങളിലും ഇടുക്കിയിലെ തൊടുപുഴയ്ക്കു സമീപം പൂമാലയിലും ഉരുൾപൊട്ടി.
പ്രളയക്കെടുതിയിൽ കോട്ടയം ജില്ലയിൽ ആറ് ജീവനുകൾ പൊലിഞ്ഞു. രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. മണിമലയാറ്റിലെ ചെറുവള്ളി വയലിൽപ്പടി ഷാപ്പിലെ ജീവനക്കാരൻ ആറ്റപ്പുറത്ത് കൃഷ്ണൻ കുട്ടി (52), കാഞ്ഞിരപ്പള്ളി ബംഗ്ലാവുപറന്പിൽ ദീപു (28) കോരുത്തോട് കുഴിമാവിനുസമീപം അഴുതയാറ്റിൽ മുങ്ങിമരിച്ചു. ഈരാറ്റുപേട്ട ഭരണങ്ങാനത്ത് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണു മേലന്പാറ കുന്നത്തു വാവച്ചന്റെ മകൻ കെ.വി. ജോസഫ്(58) മരിച്ചു. ചിങ്ങവനം ചന്തക്കടവിൽ പാടത്ത് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി.
പെരുവ ശാന്തിപുരത്ത് കൂട്ടാനിക്കൽ കോളനിക്കു സമീപം റബർ തോട്ടത്തിലെ കുളത്തിൽ മൃതദേഹം കണ്ടെത്തി. കോട്ടയം നാഗന്പടം ഏജീസ് ഓഫീസിനു സമീപം വെള്ളക്കെട്ടിലേക്കു തെന്നി വീണ് ഇതരസംസ്ഥാനതൊഴിലാളി മരിച്ചു. ബംഗാൾ ബർദ്വാൻ ജില്ലയിലെ ഷിബു അധികാരി (36) ആണ് മരിച്ചത്.മുണ്ടക്കയത്ത് പുല്ലകയാറ്റിൽ പൂവഞ്ചി ഒഴുക്കിൽപ്പെട്ട് ഹോളോ ബ്രിക്സ് നിർമാണശാലയിലെ ജീവനക്കാരായ അടൂർ കടന്പാട് സ്വദേശി മേലൂർക്കട തെക്കേതിൽവീട്ടിൽ പി. പ്രവീണ് (27), അടൂർ മണക്കാല സ്വദേശി തുറയൂർ വടക്ക് വട്ടവടതെക്കേതിൽ എ.വി. ഷാഹുൽ (21) എന്നിവരെ കാണാതായി.
കൊല്ലം തേവലക്കരയിൽ വെള്ളക്കെട്ട് നിറഞ്ഞ വീട്ടിലെ എർത്ത് ലൈനിൽ നിന്നു വൈദ്യുതാഘാതമേറ്റ് പന്ത്രണ്ടു വയസുകാരൻ മരിച്ചു. തേവലക്കര കൂഴംകുളങ്ങര വടക്കതിൽ (വൈഷ്ണവം) വീട്ടിൽ രാധാകൃഷ്ണപിളളയുടെയും ശ്രീലേഖയുടെയും മകൻ അനൂപ് (കണ്ണൻ 12) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 നായിരുന്നു സംഭവം. തെക്കൻ ഗുരുവായൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: നന്ദു.
ചവറയിൽ വീടിന്റെ പുറത്തേക്കു വീണ മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരവുമായി നിലത്തുവീണു പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ മരിച്ചു. തേവലക്കര കോയിവിള അജിഭവനത്തിൽ ബെനഡിക്ട് (46) ആണ് മരിച്ചത്. സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. ഭാര്യ: പ്രീത. മക്കൾ: അനറ്റ്, എബിൻ. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോയിവിള സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.
കനത്തമഴയിൽ ശബരിമല തീർഥാടകനെ പമ്പാനദിയിൽ വീണ് കാണാതായി. ആലപ്പുഴ കനാൽവാർഡ് സന്ധ്യാഭവൻ ഗോപകുമാറി( 31)നെയാണ് കാണാതായത്. ബലിയിട്ട് മുങ്ങിനിവർന്നപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. മാനന്തവാടി പേരിയ 38ൽ തോട്ടിൽ ഒഴുക്കിൽപ്പെട്ടു കാണാതായ ബാലന്റെ മൃതദേഹം കണ്ടെത്തി. പേര്യ 38 തയ്യുള്ളതിൽ അയൂബിന്റെ മകൻ അജ്മലിന്റെ(ഏഴ്) മൃതദേഹമാണ് പേരിയ 41ലെ ഫോറസ്റ്റ് സ്റ്റേഷനു സമീപം തോട്ടിൽ ഇന്നലെ ഉച്ചയോടെ നാട്ടുകാർ കണ്ടെത്തിയത്.
കണ്ണൂരിലെ പാനൂരിൽ വീട്ടമ്മ വീടിനടുത്തുള്ള കുളത്തിൽ വീണു മരിച്ചു. കരിയാട് മുക്കാളിക്കര പാറക്കു വലിയത്ത് നാണി (68)യാണു മരിച്ചത്. ബാപ്പുവാണ് ഭർത്താവ്. മക്കൾ: വിജയൻ, മനോജ്, സുനിൽകുമാർ. മരുമക്കൾ: മോളി, മായ, ഷീന.
കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മുങ്ങിമരിച്ചു. ആയിറ്റിയിലെ കെ.എം.സി. മുസ്തഫ-സുലൈഖ ദമ്പതികളുടെ മകനും പിലിക്കോട് ജിഎച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയുമായ ടി.പി. മുഷ്റഫ് (14) ആണ് മരിച്ചത്.സഹോദരങ്ങൾ: മുബഷീർ, മുഹമ്മദ്, ഇബ്രാഹിം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.