തിരുവനന്തപുരം: മനുഷ്യന്റെ കുറവുകളേക്കാൾ വലുതാണു ദൈവത്തിന്റെ കൃപയുടെ ശക്തിയെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 28-ാമത് വാർഷികം ശ്രീകാര്യം മരിയറാണി സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭ ഓരോ വിശ്വാസിയുടേതുമാണ്. കരുണ എന്നത് ഉപയോഗമില്ലാത്ത ഒരു പുണ്യമല്ല. സത്യസന്ധതയുള്ളവർക്കു മാത്രമേ കരുണ കാണിക്കാൻ കഴിയൂ. ക്രൈസ്തവ സമീപനത്തിലൂടെ സഭാവിശ്വാസികൾക്കുണ്ടാകുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കാനുള്ളതാണ് കാനൻ നിയമങ്ങളെന്നും കർദിനാൾ പറഞ്ഞു.
സഭയ്ക്കുള്ളിലെ വിശ്വാസികളെ നഷ്ടമാകാതെ സൂക്ഷിക്കുന്ന കാവലാളാണ് കാനൻ നിയമങ്ങളെന്ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ദൈവശാസ്ത്രത്തെ ആശ്രയിച്ചുണ്ടായ നിയമമാണത്. നിയമം ഉള്ളിടത്ത് ശിക്ഷയുണ്ട്. നിയമം ഇല്ലെങ്കിൽ ശിക്ഷ ഇല്ലെന്നും ബിഷപ് പറഞ്ഞു.
മോണ്. ജോർജ് പനംതുണ്ട്, റവ. ഡോ. വർഗീസ് പാലത്തിങ്കൽ, റവ.ഡോ. ജോണ്സണ് മാനാടൻ, റവ.ഡോ. ജോയ് മംഗലത്തിൽ, റവ. ഡോ. ബിജു പെരുമായൻ, അഡ്വ. നാദിർഷാ ദോണ്ഡി എന്നിവർ പ്രസംഗിച്ചു. റവ. ഡോ. റജി വർഗീസ് മനക്കലേത്ത് സ്വാഗതവും റവ.ഡോ. തോമസ് കുഴിനാപ്പുറത്ത് നന്ദിയും പറഞ്ഞു.
കുറ്റകൃത്യങ്ങൾ, സഭാപരമായ ശിക്ഷകളും നടപടിക്രമങ്ങളും, പോക്സോ, സിവിൽ നിയമം എന്നീ വിഷയങ്ങളിൽ സെമിനാറിൽ ക്ലാസെടുക്കും. റവ.ഡോ. ജയിംസ് തലച്ചെല്ലൂർ, ഡോ. ജയിംസ് വടക്കുഞ്ചേരി തുടങ്ങിയവർ പ്രബന്ധം അവതരിപ്പിക്കും. നിയമസംഹിത ആഴത്തിൽ പഠിച്ച് നിയമ പ്രകാരം സഭാ ശുശ്രൂഷകൾ നടത്താനാണ് ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായിട്ടുള്ളത്. രൂപത കോടതികൾ, സന്യാസി സമൂഹത്തിലെ ഉന്നതാധികാര സമിതികൾ, വൈദിക- സന്യസ്ത പരിശീലന കേന്ദ്രങ്ങൾ, ബംഗളൂരു, കോട്ടയം എന്നിവിടങ്ങളിലെ കാനൻ നിയമ ഗവേഷണ കേന്ദ്രങ്ങൾ, അജപാലന സമിതി തുടങ്ങിയവയിൽ ശുശ്രൂഷ ചെയ്യുന്ന നൂറിൽപരം നിയമ പണ്ഡിതരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.