കൊച്ചി: നിപ്പാ വൈറസിന് പിന്നാലെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ സംസ്ഥാനത്ത് 23പേർ വൈറൽ പനിമാത്രം ബാധിച്ച് മരണമടഞ്ഞു. ഇതുകൂടാതെ എലിപ്പനി വന്ന് 11 പേരും ഡെങ്കിപ്പനിവന്ന് മൂന്നുപേരും മരിച്ചിട്ടുണ്ട്. കാലവർഷം തീരും മുന്പേ 967635 പേർ പനിക്ക് ചികിൽസ തേടി ആശുപത്രികളിലെത്തി. അഞ്ച് മാസത്തിനിടെ 846 ഡെങ്കിപ്പനിയും 225 എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് എലിപ്പനിമൂലം മരണങ്ങളുണ്ടായിട്ടുള്ളത്. മേയ് മാസം മാത്രം 236754 പേർ വൈറൽ പനിക്ക് ചികിൽസ തേടി ആശുപത്രികളിലെത്തി. ഇതിൽ 11 പേർ മരണമടഞ്ഞു. 2015 ൽ അഞ്ച് പേരും 2016 ൽ ആറുപേരും 2017 ൽ ഒന്പതുപേരുമാണ് മഴക്കാലം തീരും മുന്പേ പകർച്ചവ്യാധിമൂലം മരണമടഞ്ഞത്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മേയ് മുതൽ ഫെബ്രുവരി വരെ വൈറൽ പനിയും ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് മരണമടഞ്ഞത് 218 പേർ. 4160094 പേരാണ് രണ്ടു വർഷത്തിനിടെ പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയെത്തിയത്. ഇതിൽ 123 പേർ മരിച്ചു.
പകർച്ചവ്യാധികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് മലപ്പുറം ജില്ലയിലാണ്(616379).
ഇതിൽ 33 പേർ മരണപ്പെട്ടു. എന്നാൽ പകർച്ചവ്യാധിമൂലം ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് തിരുവനന്തപുരം ജില്ലയിലാണ്(39). കൊല്ലം(14), പത്തനംതിട്ട, ഇടുക്കി(ഒന്നു വീതം), കോട്ടയം(17),എറണാകുളം(4), തൃശൂർ(6) പാലക്കാട്,കോഴിക്കോട്(മൂന്നു വീതം), കാസർഗോഡ്(2) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ. ഡെങ്കിപ്പനി ബാധിച്ച് ഏറ്റവും കൂടുതൽപേർ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്(18). കൊല്ലത്ത് 15 പേർ മരണമടഞ്ഞു. 26021 പേരാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ചികിൽസ തേടിയെത്തിയത്. ഇതിൽ വിവിധ ജില്ലകളിലായി 56 പേർ മരണമടഞ്ഞു.
മറ്റ് ജില്ലകളിലെ കണക്കുകൾ: പത്തനംതിട്ട,വയനാട്,കണ്ണൂർ(1),ആലപ്പുഴ(3),തൃശൂർ,പാലക്കാട്(4),മലപ്പുറം,കാസർഗോഡ്(2)കോഴിക്കോട്(5). എലിപ്പനി ഏറ്റവും കൂടുതൽ ബാധിച്ചത് തിരുവനന്തപുരം ജില്ലയെയാണ്.1011 പേരാണ് എലിപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ചികിൽസ തേടിയെത്തിയത്. ഇതിൽ 10 പേർ മരണമടഞ്ഞു. കൊല്ലത്ത് ചികിൽസ തേടിയെത്തിയ 127 പേരിൽ ഏഴുപേരും മരണമടഞ്ഞു. പത്തനംതിട്ട(2), ഇടുക്കി, മലപ്പുറം, കാസർഗോഡ് (ഒന്നു വീതം), ആലപ്പുഴ(4),തൃശൂർ(6), പാലക്കാട്(5), കോഴിക്കോട്(2) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണനിരക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.