തിരുവനന്തപുരം: സംഗീതജ്ഞനും തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജ് മുൻ പ്രിൻസിപ്പലുമായ കെ.എസ്. ശ്രീകുമാർ (56) നിര്യാതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തിൽ.
ആലപ്പുഴ കണ്ണമംഗലം പരേതരായ ശങ്കരൻ കുട്ടിനായരുടെയും തെക്കേവീട്ടിൽ സരസ്വതിയമ്മയുടെയും എട്ടുമക്കളിൽ ഏഴാമനായാണ് ശ്രീകുമാറിന്റെ ജനനം. സ്വാതി തിരുനാൾ സംഗീത കോളജിൽ സംഗീതപഠനത്തിനായെത്തിയ അദ്ദേഹം പിൽക്കാലത്ത് കോളജിലെ അധ്യാപകനായി ദീർഘകാലം പ്രവർത്തിച്ചു. രണ്ടുവർഷം പ്രിൻസിപ്പലായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം മാർച്ചിലാണ് റിട്ടയർ ചെയ്തത്.
സംസ്ഥാനത്തിനകത്തും പുറത്തും, വിദേശത്തും നിരവധി സംഗീത കച്ചേരികൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന് ഇന്ത്യക്കകത്തും പുറത്തും നിരവധി ശിഷ്യരുണ്ട്. ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽനിന്ന് കൊണ്ടുവന്ന കെ.എസ്. ശ്രീകുമാറിന്റെ ഭൗതികദേഹം ഒന്നോടെ സ്വാതി തിരുനാൾ സംഗീതകോളജിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് ശ്രീകുമാറിന്റെ വസതിയായ തൈക്കാട് എം.ജി. രാധാകൃഷ്ണൻ റോഡിലുള്ള ലക്ഷ്മിമേടയിലേക്ക് കൊണ്ടുപോയി. സംഗീതജ്ഞയായ ഡോ. ഓമനക്കുട്ടിയമ്മയുടെ മകളും വീണ വിദുഷിയുമായ കമലാ ലക്ഷ്മിയാണ് ഭാര്യ. പിന്നണിഗായകനും ദന്തഡോക്ടറുമായ ഹരിശങ്കർ, വയലിനിസ്റ്റും കെൽട്രോണ്‍ മൾട്ടിമീഡിയ വിദ്യാർഥിയുമായ രവിശങ്കർ എന്നിവരാണ് മക്കൾ. ഡോ.ഗാഥ മരുമകളാണ്. ഇന്ദിരാദേവി, ശാന്തകുമാരി, വേണുഗോപാൽ, നന്ദകുമാർ, ഗോപാലകൃഷ്ണൻ, രാധാമണി, കൃഷ്ണകുമാർ എന്നിവരാണ് സഹോദരങ്ങൾ.
എംപിമാരായ സുരേഷ് ഗോപി, വി. മുരളീധരൻ, വി.എസ്. ശിവകുമാർ എംഎൽഎ, കെടിഡിസി ചെയർമാൻ എം. വിജയകുമാർ, മുൻ എംപി എൻ. പീതാംബരക്കുറുപ്പ്, മുൻ എംഎൽഎ പിരപ്പൻകോട് മുരളി, സംഗീതജ്ഞരായ രമേശ് നാരായണ്‍, കെ.എസ്. ചിത്ര, അരുന്ധതി, ജി. വേണുഗോപാൽ, പന്തളം ബാലൻ, രഞ്ജിനി ബാലൻ, മണക്കാട് ഗോപൻ, കൃഷ്ണചന്ദ്രൻ, ഗിരീഷ് പുലിയൂർ, എഴുമറ്റൂർ രാജരാജ വർമ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.