പത്തനംതിട്ട: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ രണ്ടാം അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരിക്കെ 99.73 ശതമാനം സീറ്റുകളിലേക്കും അലോട്ട്മെന്റായി. 2,88,188 സീറ്റുകളാണ് ഏകജാലക പ്രവേശനത്തിനായുണ്ടായിരുന്നത്. ഇതിൽ 2,87,405 സീറ്റുകളിൽ അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. 783 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 736 ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്.
ആദ്യ അലോട്ട്മെന്റിൽ ജനറൽ വിഭാഗത്തിൽ അലോട്ട്മെന്റ് നേടിയ കുട്ടികളിൽ പലരും ഇത്തവണ ഹയർ ഓപ്ഷനിലൂടെ സംവരണ വിഭാഗത്തിലെ ആനുകൂല്യങ്ങൾ നേടി മാറിയിട്ടുണ്ട്.
4,96,609 അപേക്ഷകരാണ് പ്രവേശനത്തിനായി അപേക്ഷ നൽകിയിരുന്നത്. മാനേജ്മെന്റ്, കമ്യൂണിറ്റി വിഭാഗം സീറ്റുകൾ ഉൾപ്പെടെ 4,22,853 സീറ്റുകളാണ് പ്ലസ് വണ്ണിനു സംസ്ഥാനത്തുള്ളത്. രണ്ടാം അലോട്ട്മെന്റിനുശേഷം ഏറ്റവും കൂടുതൽ ഒഴിവ് പത്തനംതിട്ട ജില്ലയിലാണ്. 341 സീറ്റുകളിൽ അലോട്ട്മെന്റ് നടക്കാനുണ്ട്. ഇടുക്കിയിൽ 258 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. എന്നാൽ മലപ്പുറത്ത് എല്ലാ സീറ്റിലും അലോട്ട്മെന്റായി. തിരുവനന്തപുരത്തും തൃശൂരും വയനാട്ടിലും ഓരോ സീറ്റുകളാണ് ഒഴിവുള്ളത്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ രണ്ടു വീതം സീറ്റുകളാണ് ഒഴിവുള്ളത്.
കാസർഗോഡ് - 65, കണ്ണൂർ - 22, കണ്ണൂർ - 22, കോഴിക്കോട് - 3, ആലപ്പുഴ - 49, കൊല്ലം - 36 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഒഴിവുകൾ. 60,121 കുട്ടികൾക്ക് രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചു.
രണ്ടാംഘട്ട അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ ഇന്നും നാളെയുമായി പ്രവേശനം നേടണം. പിന്നീടുള്ള ഒഴിവുകളിൽ സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാകും. 28ന് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങും. സ്പോർട്സ് ക്വോട്ടായിൽ നീക്കിവച്ചിരുന്ന 9441 സീറ്റുകളിൽ രണ്ട് അലോട്ട്മെന്റുകൾ പൂർത്തീകരിക്കുന്പോൾ 4478 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.
ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.