തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദത്തിൽ ആരോപണവിധേയനായ എഡിജിപി സുദേഷ് കുമാറിനെ മാറ്റിയതിനു പിന്നാലെ കുടുതൽ നടപടികളുമായി ആഭ്യന്തര വകുപ്പ്. ഉന്നത ഉദ്യോഗസ്ഥർക്കൊപ്പമുള്ള ക്യാമ്പ് ഫോളോവർമാരായ പോലീസുകാരുടെ കൃത്യമായ കണക്ക് എടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപി ആനന്ദകൃഷ്ണനാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. മന്ത്രിമാർക്കൊപ്പമുള്ള പോലീസുകാരുടെ പട്ടികയും ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യാമ്പ് ഫോളോവർമാരുടെ അനുവദിക്കപ്പെട്ട അംഗസംഖ്യ, നിലവിലുള്ള ഒഴിവുകൾ, നിലവിലുള്ള അംഗസംഖ്യ, ഇവരിലെ ദിവസവേതനക്കാർ എത്ര പേർ തുടങ്ങി കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ കണക്കാണ് എഡിജിപി ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിനു പുറമെ നിലവിൽ എത്ര പേർ ക്യാമ്പ്/ബറ്റാലിയൻ ഡ്യൂട്ടി, മറ്റ് ഓഫീസുകളിലെ ഡ്യൂട്ടി, ഉദ്യോഗസ്ഥരുടെ ക്യാമ്പ് ഓഫീസുകളിലെ ഡ്യൂട്ടി എന്നിവ ചെയ്തുവരുന്നുവെന്നും അറിയിക്കാൻ സർക്കുലറിൽ നിർദേശമുണ്ട്.
ഇതു കൂടാതെ സിവിൽ പോലീസ് ഓഫീസർ, ഹവിൽദാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുതലായ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ എസ്പിക്കും അതിനു മുകളിലുമുള്ള റാങ്കുകളിലെ ഉദ്യോഗസ്ഥർക്കൊപ്പം നിയോഗിച്ചിട്ടുള്ളതിന്റെ കണക്കുകൾ ലഭ്യമാക്കണം. ജഡ്ജിമാർ, ജുഡീഷൽ ഉദ്യോഗസ്ഥർ, ലീഗൽ അഡ്വൈസർ, പ്രോസിക്യൂട്ടർ, സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നൽകിയിട്ടുള്ള മന്ത്രിമാർ മറ്റ് നേതാക്കൾ സുരക്ഷാ ഭീഷണിയുള്ള മറ്റുള്ളവർ എന്നിവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പോലീസ് സേനാംഗങ്ങളുടെ കണക്കുകളും ലഭ്യമാക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
പോലീസ് സേനയിലെ 600 പേർ ദാസ്യപ്പണി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗികമായ കണക്കുകൾ. പോലീസ് സ്റ്റേഷനുകളിൽ സേനാംഗങ്ങളുടെ എണ്ണക്കുറവ് മൂലം കുറ്റാന്വേഷണവും ക്രമസമാധാനപാലനവും തകിടം മറിയുന്നതിനിടയിലാണ് ഇത്രയധികം പോലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ ദാസ്യപ്പണിക്കായി നിയോഗിച്ച് ദുരുപയോഗം ചെയ്യുന്നതെന്നതും ഞെട്ടിപ്പിക്കുന്നതാണ്.
പോലീസിനെതിരേ നിരന്തരം വിമർശനങ്ങളുണ്ടാകുന്നതിനിടെ സേനയ്ക്കുള്ളിൽ നിന്നു തന്നെ ഉയരുന്ന വിവാദത്തിൽ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കു കടുത്ത അതൃപ്തിയാണുള്ളത്. ഇതേ തുടർന്ന് മുഖ്യമന്ത്രി 26 ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്.
നിയമസഭാ സമ്മേളന കാലയളവായതിനാൽ ദാസ്യപ്പണി വിവാദം നിയമസഭയെയും പ്രക്ഷുബ്ധമാക്കും. ക്യാന്പ് ഫോളോവേഴ്സ് വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നു കാട്ടി പ്രതിപക്ഷത്തു നിന്നും വി.ഡി സതീശൻ എംഎൽഎ കഴിഞ്ഞ ദിവസം സ്പീക്കർക്ക് അവകാശലംഘനത്തിനു നോട്ടീസ് നൽകിയിരുന്നു. ക്യാന്പ് ഫോളോവേഴ്സിനെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്കു നിയോഗിച്ചിട്ടില്ലെന്നു നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശൻ അവകാശലംഘനത്തിനു നോട്ടീസ് നൽകിയിരിക്കുന്നത്. അതു കൊണ്ടു തന്നെ സഭ ഇന്നു ചേരുമ്പോൾ ഇതുൾപ്പെടെ ക്യാമ്പ് ഫോളോവേഴ്സ് വിഷയം പ്രതിപക്ഷം നിയമസഭയിൽ ചർച്ചയാക്കിയേക്കും. അങ്ങനെയുണ്ടായാൽ പോലീസുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിമർശനങ്ങളെ, പതിവു പോലെ ’ഒറ്റപ്പെട്ട സംഭവം’ എന്ന രീതിയിൽ ന്യായീകരിച്ചൊഴിയാൻ മുഖ്യമന്ത്രിക്കുമാവില്ല.
ദാസ്യപ്പണിക്കെതിരേ പോലീസ് അസോസിയേഷൻ അടക്കം തുറന്ന വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതിനാൽ തന്നെ പോലീസിന്റെ പിഴവുകളെ നിരന്തരം നിയമസഭയിൽ പ്രതിരോധിക്കുന്ന മുഖ്യമന്ത്രിക്കും, പോലീസ് സേനയിൽ നിന്നുതന്നെയുയർന്ന ദാസ്യപ്പണി വിവാദം തലവേദനയാകുമെന്ന കാര്യത്തിൽ തർക്കമില്ല.
എസ്എപി ഡെപ്യൂട്ടി കമൻഡാന്റിനെതിരേ ഡിജിപിക്കു പരാതി
തിരുവനന്തപുരം: ക്യാന്പ് ഫോളോവേഴ്സിനെ കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ദാസ്യപ്പണി ചെയ്യിക്കുന്നെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ആംഡ് പോലീസ് ഡെപ്യൂട്ടി കമൻഡാന്റ് പി.വി രാജുവിനെതിരേ ഡിജിപിക്കു പരാതി. ക്യാമ്പ് ഫോളോവേഴ്സിലെ ദിവസവേതനക്കാരായ രണ്ട് ഉദ്യോഗസ്ഥരാണ് തങ്ങളെക്കൊണ്ട് ദാസ്യപ്പണി ചെയ്യിച്ചുവെന്നു കാട്ടി പി.വി. രാജുവിനെതിരേ ഡിജിപിക്കു പരാതി നൽകിയത്. രാജുവിനെതിരേയും ആരോപണം ഉയർന്നിരുന്നു. എന്നാൽ, പരാതി ലഭിച്ചിരുന്നില്ല. രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടിൽ ടൈൽസ് പാകാനായി നാല് പേരെ നിയോഗിച്ചെന്നാണ് പരാതി. പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പം ഇവർ നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.