കൊച്ചി: കഴിഞ്ഞ ഒക്ടോബറിനുശേഷം സപ്ലൈകോയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇതുവരെ 4.76 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു. ഈ ഇനത്തിൽ സംസ്ഥാനത്തെ കർഷകർക്ക് ഇതുവരെ വിതരണം ചെയ്തത് 880.77 കോടി രൂപയാണ്. രണ്ടാം വിളവെടുപ്പ് കഴിയുന്പോഴേക്കും അടുത്ത മാസത്തോടെ സംഭരണം അഞ്ചു ലക്ഷം മെട്രിക് ടണ്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നു സപ്ലൈകോ സിഎംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ സംഭരിക്കാനായത് 4.52 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. സംഭരണത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് ആലപ്പുഴ, പാലക്കാട് ജില്ലകളാണ്. ആലപ്പുഴയിൽ 1.50 ലക്ഷം മെട്രിക് ടണ്ണും പാലക്കാട് 1.49 ലക്ഷം മെട്രിക് ടണ്ണും നെല്ലാണ് ഇതിനകം സംഭരിച്ചിട്ടുളളത്. തൃശൂർ ജില്ലയിൽനിന്ന് 76049 മെട്രിക് ടണ്ണും കോട്ടയത്തുനിന്ന് 65914 മെട്രിക് ടണ്ണും സംഭരിച്ചിട്ടുണ്ട്.
സംഭരണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് നാണ്യവിളകളുടെ കേന്ദ്രമായ ഇടുക്കിയാണ്. ഇവിടെ ഇതുവരെ സംഭരിച്ചത് 100 മെട്രിക് ടണ്‍ നെല്ലാണ്. മറ്റ് ജില്ലകളിലെ നെല്ല് സംഭരണം മെട്രിക് ടണ്ണിൽ: മലപ്പുറം-16816, വയനാട്-3882, എറണാകുളം-4352, വയനാട്-3882, തിരുവനന്തപുരം-445, കൊല്ലം-463, കണ്ണൂർ-341, കാസർഗോഡ്-246, കോഴിക്കോട്-140.32.
ഇത്തവണ 23.30 രൂപ നിരക്കിലാണ് സപ്ലൈകോ കർഷകരിൽനിന്നു നെല്ല് സംഭരിക്കുന്നത്. ഇതിൽ 7.80 രൂപ സംസ്ഥാന സർക്കാർ നൽകുന്ന നെൽകൃഷി പ്രോത്സാഹന ബോണസും ബാക്കി 15.50 രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുളള തറവിലയുമാണ്. നെൽ വില കർഷകർക്ക് ഉടനടി വിതരണം ചെയ്യുന്നതിന് എസ്ബിഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, വിജയാ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, വിവിധ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവയുമായി ചേർന്ന് പ്രത്യേക സൗകര്യവും സപ്ലൈകോ ഏർപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.