തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പു തടയാനും ഈ മേഖലയിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരാനുമായുള്ള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി (നിയന്ത്രണവും വികസനവും) നിയമം അനുസരിച്ചു സംസ്ഥാനം ചട്ടം രൂപീകരിക്കേണ്ടതിന്റെ സമയപരിധി അവസാനിക്കാനിരിക്കെ തിടുക്കപ്പെട്ട നടപടികളുമായി കേരളം.
കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ചട്ടങ്ങൾ രൂപീകരിക്കേണ്ട സമയ പരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണു രണ്ടു വർഷമായി ഇഴഞ്ഞു നീങ്ങിയ ചട്ടരൂപീകരണം സംസ്ഥാന സർക്കാർ വേഗത്തിലാക്കിയത്.
ഫ്ളാറ്റ്, കെട്ടിട നിർമാണ മേഖലയിലെ തട്ടിപ്പു തടയാനും പരാതികളിൽ തീർപ്പു കൽപിക്കാനുമായി റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി രൂപീകരിക്കാനായി കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളും ചട്ടം രൂപീകരിക്കേണ്ടതുണ്ട്. കേന്ദ്ര മൂലനിയമത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന വകുപ്പു തയാറാക്കിയ ചട്ടം നിയമവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം കഴിഞ്ഞ ദിവസം നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു കൈമാറി. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു ശേഷം ഭേദഗതികളോടെ സർക്കാരിനു മടക്കി നൽകുന്ന ഫയലിന്റെ അടിസ്ഥാനത്തിൽ റിയൽ എസ്റ്റേറ്റ് അഥോറിറ്റി രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു തദ്ദേശ വകുപ്പ് അധികൃതർ അറിയിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റീസോ അദ്ദേഹം നിർദേശിക്കുന്ന ജഡ്ജിയോ അധ്യക്ഷനും നിയമ- ഭവനനിർമാണ സെക്രട്ടറിമാർ, ചീഫ് ടൗണ്പ്ലാനർ എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണു റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി ചെയർമാനെയും അംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ റഗുലേറ്ററി അഥോറിറ്റിയെ നിയമിക്കാനുള്ള സെലക്ഷൻ കമ്മിറ്റി ചെയർമാനെ കണ്ടെത്താൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തു നൽകിയതായി തദ്ദേശ വകുപ്പു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇപ്പോൾ താത്കാലിക റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയായി സംസ്ഥാന നഗരകാര്യ വകുപ്പ് സെക്രട്ടറി ബി. അശോകിനെ സർക്കാർ നിയമിച്ചിരുന്നു. താത്കാലിക ചുമതലയോടെ ഇദ്ദേഹത്തെ നിയമിച്ചതിനു ശേഷം ഫ്ളാറ്റ്- കെട്ടിട നിർമാണ മേഖലയുമായി ബന്ധപ്പെട്ട നിരവധി പരാതികളാണു സർക്കാരിനു ലഭിക്കുന്നത്. ഇതിൽ രേഖാമൂലം ലഭിക്കുന്ന പരാതികൾ സ്വീകരിച്ചു ഫയലാക്കുക മാത്രമേ അദ്ദേഹത്തിനു കഴിയൂ. സംസ്ഥാനം ചട്ടം രൂപീകരിക്കാത്തതിനാൽ പരാതികളിൽ തീർപ്പാക്കാൻ കഴിയില്ല.
കഴിഞ്ഞ യുഡിഎഫ് സർക്കാർ 2015ൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി നിയമം പാസാക്കിയിരുന്നു. എന്നാൽ, അതിനുപരിയായി കേന്ദ്ര നിയമം 2016ൽ വന്നതോടെ സംസ്ഥാന നിയമം അപ്രസക്തമായി. പിന്നീടു വന്ന എൽഡിഎഫ് സർക്കാർ സംസ്ഥാന നിയമം റദ്ദാക്കി. കേന്ദ്ര റിയൽ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) നിയമം 2016 അനുസരിച്ച് റിയൽ എസ്റ്റേറ്റ് ഇടപാട് നിയന്ത്രിക്കാനുള്ള അഥോറിറ്റിയെ നിയമിക്കാനായി ചട്ടം രൂപീകരിക്കുന്ന നടപടിയുമായി മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഭവന നിർമാണ വകുപ്പു മുന്നോട്ടു പോയതോടെ അഥോറിറ്റിയുടെ ചുമതല തദ്ദേശ സ്ഥാപന വകുപ്പിനു കൈമാറാൻ സർക്കാർ തീരുമാനിച്ചു. രണ്ടു വർഷത്തോട് അടുത്തിട്ടും സംസ്ഥാനം ചട്ടം രൂപീകരിക്കാത്തതു റിയൽ എസ്റ്റേറ്റ് ലോബിയുടെ സമ്മർദത്തെ തുടർന്നാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇവർക്കെതിരേ ഉയരുന്ന പരാതികളിൽ തീർപ്പാക്കേണ്ട ചുമതലയാണ് അഥോറിറ്റിക്കുള്ളത്.
കേരളം അടക്കം ഏതാനും സംസ്ഥാനങ്ങൾ മാത്രമാണു റിയൽ എസ്റ്റേറ്റ് അഥോറിറ്റി രൂപീകരിക്കാനുള്ളത്. ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ, ചണ്ഡിഗഡ്, ലക്ഷദ്വീപ്, ഡൽഹി അടക്കമുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളും നിയമം നടപ്പാക്കിക്കഴിഞ്ഞു.
ചട്ടത്തിലെ പ്രധാന നിർദേശങ്ങൾ
* തട്ടിപ്പു നടത്തുന്ന റിയൽ എസ്റ്റേറ്റ് ഉടമയ്ക്കു തടവും പിഴയും.
* വീടോ ഫ്ളാറ്റോ വാങ്ങുന്നവരിൽനിന്നു ശേഖരിക്കുന്ന തുകയുടെ 70% പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. ഇതു നിർമാണ ആവശ്യങ്ങൾക്കേ ഉപയോഗിക്കാവൂ.
* പാർപ്പിട പദ്ധതികൾ കരാറിൽ നിർദേശിക്കുന്ന കാലയളവിൽ പൂർത്തിയാക്കാത്ത നിർമാതാക്കളിൽനിന്നു പിഴ ഈടാക്കാം. ഉപയോക്താവ് ബാങ്ക് വായ്പ എടുത്തിട്ടുണ്ടെങ്കിൽ പലിശ നിർമാതാക്കൾ അടയ്ക്കണം.
* പൂർത്തിയാക്കൽ സർട്ടിഫിക്കറ്റില്ലാത്ത പദ്ധതികൾ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയിൽ റജിസ്റ്റർ ചെയ്യണം. പദ്ധതി പൂർത്തിയാക്കൽ കാലാവധി, ഫ്ളാറ്റുകളുടെ വലുപ്പം, സൗകര്യങ്ങൾ എന്നിവ നിർമാതാക്കൾ മുൻകൂർ വെളിപ്പെടുത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.