ചെറുതോണി: നേരം പുലരും മുന്പേ ഇരുളിന്റെ മറപറ്റി വണ്ണപ്പുറം പഞ്ചായത്തിലെ പടിക്കകം മേഖലയിൽ ഇന്നലെ വനം വകുപ്പ് നടത്തിയ കുടിയൊഴിപ്പിക്കൽ ശ്രമം റോഷി അഗസ്റ്റിൻ എംഎൽഎ യുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. 1954 മുതൽ കൈവശം വച്ച് കൃഷി ചെയ്തും വീടു വച്ചു താമസിക്കുകയും ചെയ്യുന്ന സ്ഥലത്താണ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ പിടിവാശിയിൽ കുടിയിറക്കിനെത്തിയത്.
ഇവിടെ കൃഷിഭൂമി കാലക്രമത്തിൽ കൈമാറി 2009 മുതൽ ജേക്കബ് അന്പഴത്തിങ്കൽ കൃഷിചെയ്തുവരുന്ന ഭൂമിയാണ് വനം വകുപ്പ് അധികൃതർ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വനം വകുപ്പ് ഉദ്യോഗസ്ഥർ ജേക്കബിനു നോട്ടീസ് നൽകിയിരുന്നു. പിറ്റേന്നു നേരം പുലരും മുന്പേ 250ലധികം ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും കുടിയൊഴിപ്പിക്കാനെത്തുകയായിരുന്നു.
എന്നാൽ, വനം വകുപ്പ്് ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞതോടെ നാട്ടുകാർ പുലർച്ചെ നാലോടെ ജനപ്രതിനിധികളെ വിവരമറിയിച്ചു. റോഷി അഗസ്റ്റിൻ എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിനു മുന്പുതന്നെ പടിക്കകത്ത് എത്തി. വെണ്മണി പള്ളി വികാരി ഫാ. ലൂക്കാ തച്ചാപറന്പത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ നേതാക്കളെയും വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് ആളുകൾ പടിക്കകം മേഖലയിലേക്കുള്ള റോഡിൽ പ്രതിരോധം തീർത്തു.
കോതമംഗലം ഡിഎഫ്ഒ എസ്. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ വനം ഉദ്യോഗസ്ഥർ എംഎൽഎയോട് സംസാരിക്കുകയും കുടിയൊഴിപ്പിക്കുന്നതിനു സഹകരിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ, അര നൂറ്റാണ്ടു കാലപ്പഴക്കമുള്ളതും കൃഷി ചെയ്ത് ഉപജീവനം നടത്തി വരുന്നതുമായ മേഖലയിൽ എല്ലാ കൃഷിയിടങ്ങൾക്കും സമാന സ്വഭാവമാണുള്ളതെന്നും കുടിയേറ്റ കർഷകരെ തങ്ങളുടെ ഭൂമിയിൽനിന്ന് ഇറക്കി വിടാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വനം മന്ത്രി കെ. രാജുവുമായി എംഎൽഎ ഫോണിൽ സംസാരിച്ചു വിഷയം ശ്രദ്ധയിൽപ്പെടുത്തി. ജേക്കബിനു വീട് നിർമിക്കാനും വൈദ്യുതി എടുക്കാനും എൻഒസി നൽകിയിട്ടുണ്ടെന്നും എംഎൽഎ മന്ത്രിയെ അറിയിച്ചു.
പി.ജെ. ജോസഫ് എംഎൽഎ, ജോയ്സ് ജോർജ് എംപി എന്നിവരും മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. പ്രദേശത്തെ വനഭൂമിയുടെ അതിർത്തി സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി വനം മന്ത്രിയുടെ സാന്നിധ്യത്തിൽ മന്ത്രി എം.എം. മണി, എംഎൽഎമാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റിൻ, ത്രിതല പഞ്ചായത്ത് അധികൃതർ, ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ ഉൾപ്പെടുന്ന യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർക്കാമെന്നും അതുവരെ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതോടെ ഉദ്യോഗസ്ഥർ പിൻമാറി.
ഇതിനുമുന്പും കുടിറക്കു നീക്കവുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. അന്നും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. പിന്നീട് ഡിഎഫ്ഒ ഓഫീസ് മാർച്ചും ധർണയും ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് കർഷകർ തെരുവിലിറങ്ങേണ്ടതായി വന്നിരുന്നു.
ഫാ.ലൂക്കാ തച്ചാപറന്പത്ത്, ഫാ. ജോസഫ് പുള്ളിക്കൊളവിൽ, പഞ്ചായത്ത് അംഗങ്ങളായ ഷൈനി റെജി, കെ.സി. ശശി, സണ്ണി കളപ്പുര, കെ.ബി. വിനോദ്, മാത്യു വർഗീസ്, കെ.എം. സുരേഷ്, സജീവൻ കാരപ്പുറത്ത്, മനോഹർ ജോസഫ്, സേവ്യർ തോമസ്, ആന്റണി കുന്നേൽ എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.