തിരുവനന്തപുരം: മാർച്ച് ഏഴിന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് 4.41 ലക്ഷം വിദ്യാർഥികൾ. പരീക്ഷാഭവന്റെ കണക്കനുസരിച്ച് 4,41,907 വിദ്യാർഥികളാണു പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയ്ക്കിരിക്കുന്നത് ഈ വർഷമാണ്.
2013-ൽ സംസ്ഥാനത്ത് 4,79,085 വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതിയിയിരുന്നു. 2014-ൽ ഇത് 4,63,686 ആയും 2015ൽ 468243 ആയും 2016-ൽ 4,73,803 ആയും കഴിഞ്ഞ വർഷം 4,55,453 ആയും കുറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 13,536 വിദ്യാർഥികളുടെ കുറവ് ഇക്കൊല്ലമുണ്ട്.
2013 മുതൽ 17 വരെയുള്ള വർഷങ്ങളിൽ ഏറ്റവും കൂടുതൽ വിജയശതമാനം ഉണ്ടായത് 2015ലാണ്- 98.57 %. ആ വർഷം 4,68,243 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നതിൽ 4,61,542 പേർ ഉപരിപഠനാർഹരായി.
കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 2014 ലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്- 533. 2013-ൽ 157 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്.
എ ഗ്രേഡ് ഏറ്റവും കൂടുതൽ ലഭിച്ചത് 2016 ലാണ്- 49,081. 2013 മുതലുള്ള അഞ്ചു വർഷങ്ങളിൽ ഏറ്റവും കുറവ് വിജയശതമാനം 2014 ലായിരുന്നു. അന്നു പരീക്ഷയ്ക്കിരുന്ന 4,63,686 വിദ്യാർഥികളിൽ 4,42,678 വിദ്യാർഥികളാണ് ഉപരിപഠന യോഗ്യത നേടിയത്- 92.81 %. ഈ വർഷം കേരളത്തിലും സംസ്ഥാനത്തിന്റെ പുറത്തുമായി മൂവായിരത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.