കൊച്ചി: വിശ്വാസികൾ പണികഴിപ്പിച്ച പള്ളികളുടെ വിധി കോടതി പറയേണ്ടെന്നു യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ. കോടതിയും ജഡ്ജിമാരും പണികഴിപ്പിച്ച പള്ളികൾ ഉണ്ടെങ്കിൽ അതിനു വിധി കൽപ്പിച്ചാൽ മതി. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന കൽപ്പനകൾ അംഗീകരിക്കാനാകില്ലെന്നും കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തവേ അദ്ദേഹം പറഞ്ഞു.
പണത്തിന് മീതെ പരുന്തും പറക്കില്ല എന്നതിന്റെ തെളിവാണു കോടതിവിധി. കോർട്ട് ഓർഡർ ഇല്ലാതെ ഉത്തരവ് അനുസരിക്കണമെന്നു പറയുന്ന മെത്രാൻ കക്ഷിക്കാർ അവരുടെ സിംഹാസനം ആലങ്കാരികമാണെന്നു സമ്മതിക്കാൻ തയാറാകണം. മൂവാറ്റുപുഴ മുടവൂർ സെന്റ് ജോർജ് പള്ളിയുടെ കോടതിവിധി രണ്ട് ദിവസത്തിനകം ഉണ്ടാകും. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാർഥനായജ്ഞം ആരംഭിക്കാൻ ഭദ്രാസനത്തിനു കീഴിലുള്ള പള്ളികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ഓർത്തഡോക്സ് വിഭാഗക്കാർ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി അറിയുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുടെ ഉടമസ്ഥതയിലുള്ളതാണ് സെമിനാരിയും സ്ഥലവും. പണികൾ കഴിഞ്ഞശേഷം അങ്ങോട്ടു പോകുന്നുണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
പരിശുദ്ധ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവയുടെ പ്രതിനിധി ലക്സംബർഗ് ആർച്ച്ബിഷപ് മാർ ജോർജ് ഖൂറി സമ്മേളനം ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തമാരായ ഏബ്രഹാം മാർ സേവേറിയോസ്, തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ ഈവാനിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, മാത്യൂസ് മാർ അഫ്രേം, പത്രോസ് മാർ ഒസ്ത്താത്തിയോസ്, കുര്യാക്കോസ് മാർ യെൽസേബിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഏലിയാസ് മാർ അത്തനാസിയോസ്, പൗലോസ് മാർ ഐറേനിയോസ്, സഖറിയാസ് മാർ ഫിലക്സീനോസ്, ഏലിയാസ് മാർ യൂലിയോസ്, തോമസ് മാർ അലക്സാന്ത്രിയോസ്, മാത്യൂസ് മാർ അന്തീമോസ്, കുര്യാക്കോസ് മാർ ദിയോസ്കോറസ്, ഗീവർഗീസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, യെൽദോ മാർ തീത്തോസ്, മാത്യൂസ് മാർ സേവേറിയോസ്, സഭാ സെക്രട്ടറി ജോർജ് മാത്യു തെക്കേതലയ്ക്കൽ, ട്രസ്റ്റി തന്പു ജോർജ് തുകലൻ, പബ്ലിസിറ്റി കണ്വീനർ ബിബി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.