സമാനതകളില്ലാത്ത ദുരിതങ്ങളാണു സംസ്ഥാനത്തിന് ഓഖി ചുഴലിക്കാറ്റ് സമ്മാനിച്ചത്. മരിച്ചവരും കാണാതായവരുമായ 152 മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഏതു രീതിയിലും സഹായിക്കാൻ ഒരുക്കമുള്ള ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. ദുരിതങ്ങളുടെ ദിവസങ്ങൾ അകലുമ്പോൾ ദുരന്തത്തിനിരയായവരെ മറക്കുന്ന സമീപനമല്ല ഈ കാലയളവിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു.
വിവിധ തരത്തിലുള്ള സഹായങ്ങളാണു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉരുത്തിരിഞ്ഞിട്ടുള്ളത്. പുനരധിവാസ പദ്ധതികൾ ചർച്ച ചെയ്ത് അന്തിമ രൂപം നൽകുന്നതിനു മത്സ്യത്തൊഴിലാളികളെ ഉൾക്കൊള്ളിച്ചു ചർച്ച നടത്തിയാണു തീരുമാനം എടുത്തിട്ടുള്ളത്. ഇത്തരം ചർച്ചകൾ നടത്തി തീരുമാനങ്ങൾ കൈക്കൊണ്ട ആദ്യ സർക്കാരാണ് ഇപ്പോഴുള്ളത്.
കുടുംബനാഥർ നഷ്ടപ്പെട്ട കുടുംബങ്ങൾക്കുള്ള 25 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. തിരുവനന്തപുരത്തു തന്നെ പ്രത്യേകം യോഗം ചേർന്ന് 25 കുടുംബങ്ങൾക്ക് തുക നൽകിക്കഴിഞ്ഞു. മറ്റു കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം തുടർന്നുവരുന്നു.
ദുരിതം നടന്ന് ദിവസങ്ങൾക്കുള്ളിൽതന്നെ ഇത്രയും തുക വിതരണം ചെയ്തതു സർക്കാരിനു ദുരിതബാധിതരോടുള്ള താത്പര്യവും ഉത്തരവാദിത്വവുമാണു കാണിക്കുന്നത്.
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കു പ്രതിമാസം 10,000 രൂപ വീതം ഡിസംബർ മുതൽ മൂന്നു മാസം നൽകി വരുന്നു. ഇവരെ കണ്ടെത്താനായില്ലെങ്കിൽ ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു നൽകുന്ന എല്ലാ സഹായങ്ങളും നൽകുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
നിലവിലുള്ള നിയമ പ്രകാരം ഏഴു വർഷം കഴിഞ്ഞു മാത്രമേ ഇത്തരം സഹായങ്ങൾ കാണാതായവർക്ക് നൽകാൻ കഴിയുകയുള്ളൂ. എന്നാൽ, ഇവരെയെല്ലാം സഹായിക്കണമെന്നുള്ള സർക്കാരിന്റെ തീക്ഷണമായ വ്യഗ്രതയുടെ ഭാഗകമായി നിയമ പരിധി മറികടന്നു മാസങ്ങൾക്കുള്ളിൽ സഹായം എത്തിക്കുന്നതിനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. 10,000 രൂപ നൽകുന്ന രീതി മൂന്നു മാസത്തേക്കു മാത്രമാണ് നിലനിൽക്കുന്നത്. അതു കഴിഞ്ഞാൽ മരിച്ചവർക്കു നൽകുന്ന ധനസഹായം തീർച്ചയായും വിതരണം ചെയ്യും.
ധനസഹായത്തിൽ മാത്രം ഒതുങ്ങുന്നതല്ല സർക്കാരിനു ദുരിതബാധിതരോടുള്ള കടപ്പാടും ഉത്തരവാദിത്വവും. കുടുംബനാഥൻ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ തീവ്രദുഃഖം ധനസഹായത്തിലൂടെ മാത്രം തുടച്ചുനീക്കാനാകുന്നതല്ല. സാമ്പത്തിക സഹായം നൽകുന്നതിനോടൊപ്പം തന്നെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരേണ്ട തും കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള പ്രവർത്തനമാണു സർക്കാർ നടപ്പാക്കി വരുന്നത്.
തൊഴിൽ ഉപകരണങ്ങൾ നഷ്ടപ്പെട്ട അവസ്ഥ, ഭീതിയോടുകൂടി മാത്രം കടലിനെ കാണുന്ന മത്സ്യത്തൊഴിലാളികൾ, ഓഖിക്കുശേഷം കടലിൽ പോകാത്ത കുട്ടികൾ, കൂട്ടുകുടുംബ വ്യവസ്ഥിതി, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയില്ലായ്മ, നിലവിലുള്ള കടബാധ്യത, കുറ്റമറ്റ കാലാവസ്ഥാ പ്രവചനത്തിന്റെ ആവശ്യകത, കടൽ മത്സ്യബന്ധന സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തീരത്തോടു ചേർന്നുള്ള വാസസ്ഥലം, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം തന്നെ ഓഖി കഴിഞ്ഞ തീരപ്രദേശത്തിന്റെ അടയാളങ്ങളാണ്. ഇതെല്ലാം കണക്കിലെടുത്താണ് പുനരധിവാസ പദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്.
വകുപ്പുമന്ത്രി എന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലുള്ള ദുരിതബാധിതരായ ഭൂരിപക്ഷം കുടുംബങ്ങളെയും സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ അവരുടെ ദുഃഖത്തിന്റെ ഭാഗമാകാനും അതിന്റെ തീക്ഷ്ണത ഊതിക്കെടുത്താനും ധാരാളം പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്.
ഓഖി ചുഴലിക്കാറ്റിൽ ഗുരുതരമായി പരിക്കേറ്റവരും മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ കഴിയാത്ത ആരോഗ്യസ്ഥിതിയിലുള്ളവരുമായ മത്സ്യത്തൊഴിലാളികൾക്കു ബദൽ ജീവനോപാധിക്കായി അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നിശ്ചയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനു പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഒരാഴ്ചത്തേയ്ക്കുള്ള ഉപജീവനസഹായമായി 2000 രൂപ നൽകിയിരുന്നു. ദുരന്തത്തിന് ഇരയായവർക്ക് അനുവദിച്ചിട്ടുള്ള 15 കിലോ ഗ്രാം അരി കൂടാതെ ഒരു മാസത്തെ സൗജന്യ റേഷൻ നൽകി.
ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ട തൊഴിലാളികൾക്കു നഷ്ടത്തിനു തുല്യമായ തുക നൽകും. മരണമടയുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു സൗജന്യ വിദ്യാഭ്യാസം നൽകും. ഉയർന്ന തൊഴിലുകളിൽ ചെന്നെത്തുന്നതിനു തൊഴിൽ പരിശീലനവും ലക്ഷ്യമിട്ടിട്ടുണ്ട്.
മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾക്കു ജിപിഎസ്. സംവിധാനവും മൊബൈൽ ഫോണുകളും, സാറ്റലൈറ്റ് സംവിധാനങ്ങളും വഴി കാലാവസ്ഥ സന്ദേശങ്ങൾ കൃത്യമായി നൽകുന്നതിനുള്ള നടപടികൾ തുടരുന്നു..
പ്രത്യേക പോലീസ് സംവിധാനത്തിലേക്കുള്ള റിക്രൂട്ട്മെന്റ് മത്സ്യബന്ധന ത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളിൽ നിന്നായിരിക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്റ് നടത്തുമ്പോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ആശ്രിതർക്കു പ്രത്യേക പരിഗണന നൽകും. ജനുവരി അവസാനത്തോടുകൂടി 500 മത്സ്യബന്ധന യാനങ്ങളിൽ നാവിക് ഐഎസ്ആർഒ.യുടെ സഹായത്തോടെ ഘടിപ്പിക്കുന്നതിനുള്ള ശ്രമമാണു പൂർത്തിയായി വരുന്നത്. ഇതിനുള്ള മാസ്റ്റർ ട്രെയിനിമാരുടെ പരിശീലനം ജനുവരി 24-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതാണ്. മാസ്റ്റർ ട്രെയിനികൾ മറ്റുള്ളവർക്ക് വിവിധ സ്ഥലങ്ങളിൽ ആവശ്യമായ പരിശീലനം നൽകും. പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമായി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
പൂർണ പുനരധിവാസത്തിനുള്ള 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജാണു കേന്ദ്രത്തിനു സമർപ്പിച്ചിട്ടുള്ളത്. സമയബന്ധിതമായിത്തന്നെയാണ് പുനരധിവാസ പ്രവർത്തനങ്ങൾ സർക്കാർ ചെയ്തുവരുന്നത്.
കാണാതായവരുടയെും മരിച്ചവരുടെയും ദുഃഖങ്ങൾ ഒരു കാരണവശാലും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാതെ പോകില്ല. അവരോടൊപ്പം നിന്നുതന്നെ അവരുടെ ദുഃഖങ്ങൾ ഏറ്റുവാങ്ങി പുനരധിവാസ പ്രവർത്തനങ്ങൾ ശക്തമായി, സമയബന്ധിതമായി നടപ്പാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.