കൊച്ചി: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ആരോഗ്യജാഗ്രതാ പദ്ധതിയുടെ ഭാഗമായി മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള കർമസേനകൾ 21ന് ഭവനസന്ദർശനം നടത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദർശിക്കുന്ന കർമസേനകൾ രോഗപ്രതിരോധത്തിന്റെ നിലവിലുള്ള അവസ്ഥ വിലയിരുത്തി, ബോധവൽക്കണം നടത്തും. വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യനിർമാർജനം, ശുദ്ധജലലഭ്യത, കൊതുകുറവിട നശീകരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് കർമസേനകളുടെ ഭവനസന്ദർശനം.
ഈ മാസം 22 മുതൽ 25 വരെ തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക യോഗം ചേർന്ന് അതത് സ്ഥലങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. 22 മുതൽ 31 വരെ അയൽകൂട്ട യോഗങ്ങളും മൈക്രേലെവൽ പ്ലാൻ തയാറാക്കലും നടക്കും. 25 മുതൽ 30 വരെ പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർത്ത് വാർഡ്തല ആരോഗ്യശുചിത്വകർമ സേനയ്ക്കു രൂപം നൽകും. 22 മുതൽ 27 വരെ കർമസേനാംഗങ്ങൾ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദർശിച്ച് ശുചിത്വ മാപ്പിംഗ് നടത്തും. 30 ന് മാർക്കറ്റുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയും ശുചീകരിക്കും.
ഫെബ്രുവരി 15 മുതൽ 25 വരെ തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, സാമൂഹ്യനീതി, വിദ്യാഭ്യാസ വകുപ്പ്, പിആർഡി, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രതാ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. 17 ന് വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്പൂർണ ശുചീകരണം നടത്തി ആരോഗ്യജാഗ്രതാദിനമായി ആചരിക്കും. തുടർന്ന് എല്ലാ ഞായറാഴ്ചകളിലും ജാഗ്രതാദിനം ആചരിക്കും.
മാർച്ച് മാസത്തിൽ ഡെങ്കി ബാധിത പ്രദേശങ്ങളിൽ കൊതുക് പെരുകുന്നതിനെതിരേ പ്രത്യേക ബോധവൽക്കരണം നടത്തും. ഏപ്രിൽ ഏഴ്, എട്ട് തിയതികളിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു വീടുകളിലും സ്ഥാപനങ്ങളിലും ആരോഗ്യ ജാഗ്രതാപാലനം വിലയിരുത്തും. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഈ വർഷം പകർച്ചവ്യാധികളെ ഫലപ്രദമായി തടയാനും പകർച്ചവ്യാധി മരണങ്ങൾ കാര്യമായി കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.