തിരുവല്ല: ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയ്ക്ക് പുത്തൂർ രൂപത ആത്മബന്ധത്തിന്റെ ഉറവിടമായിരുന്നു. മാതാപിതാക്കളുടെ കൈപിടിച്ച് സൗത്ത് കാനറയിൽ എത്തി അവിടെ ആത്മീയ പിതാവായി വളർന്ന അദ്ദേഹം വിടവാങ്ങുന്നത് ആ ദേശത്തിനും രൂപതയ്ക്കും ആത്മീയതയുടെ വെളിച്ചം പകർന്ന ശേഷമാണ്. 1997 മുതൽ 2010 വരെ ബത്തേരി രൂപതയിൽ
സിറിൽ മാർ ബസേലിയോസിനു പിൻഗാമിയായുള്ള ഭരണനിർവഹണത്തിനുശേഷമാണ് മാർ ദിവന്നാസിയോസ് പുത്തൂർ രൂപതയിലേക്കു മാറുന്നത്. ആരാധനയോടുള്ള ആഭിമുഖ്യം, പാവങ്ങളോടുള്ള പരിഗണന, വൈദികരോടും സന്യസ്തരോടുള്ള വാത്സല്യം എന്നിവ അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലത്തിലെ സവിശേഷതകളാണ്. പുതിയ മിഷനുകളുടെ രൂപീകരണത്തോടെ അദ്ദേഹം തന്നാൽ കഴിയുന്നവിധം പ്രവർത്തിച്ചു.
ബത്തേരി രൂപതയിലായിരുന്ന പ്രദേശങ്ങൾ വിഭജിച്ചാണ് 2010ൽ കർണാടകയിലെ ഒന്പത് ജില്ലകൾ ഉൾപ്പെടുത്തി പുതിയൊരു രൂപത സ്ഥാപിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ കേരളത്തിനു പുറത്തെ പ്രഥമ രൂപതയായിരുന്നു ഇത്. 51,950 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. സൗത്ത് കാനറ, ചമരഞ്ജഗർ, ചിക്ക്മംഗളൂർ, ഹസൻ, കുടക്, മാണ്ഢ്യ, മൈസൂരു, ഷിമോഗ, ഉഡുപ്പി ജില്ലകൾ ഉൾപ്പെടുന്നതാണ് രൂപത. സൗത്ത് കാനറയും ഷിമോഗയും രൂപതയിലെ രണ്ട് വൈദികജില്ലകളാണ്. 800 കുടുംബങ്ങൾ 24 ഇടവകകൾ എന്ന കണക്കിലാണ് പുതിയ രൂപത തുടങ്ങുന്നത്. ഇവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. മലയാളികളാണെങ്കിലും കർണാടകയുടെ സാമൂഹികാന്തരീക്ഷവും കാർഷിക സംസ്കാരവും ഉൾക്കൊണ്ടവർ. കന്നഡ ഭാഷ വശമുള്ള ഇവർക്ക് ആരാധനയും ഇതേ ഭാഷയിൽ ക്രമീകരിച്ചുവന്നു. തമിഴ്, തെലുങ്ക്, തുളു, കൊങ്കണി, കൊഡാവ തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരും രൂപതാംഗങ്ങളായുണ്ട്.
2010 മുതൽ 2017 ജനുവരി 24 വരെ പുത്തൂർ രൂപതയുടെ ചുമതലക്കാരനായിരുന്ന കാലയളവിൽ വിശ്വാസസമൂഹത്തോടൊപ്പം ചേർന്ന് മെത്രാപ്പോലീത്ത പ്രവർത്തിച്ചു. ലഭ്യമായ സാഹചര്യങ്ങൾ മഹത്തരമാക്കുകയായിരുന്നു ലക്ഷ്യം. 2016 സെപ്റ്റംബറിൽ പുനരൈക്യ വാർഷിക സംഗമത്തിന് പുത്തൂർ രൂപത ആതിഥേയത്വം അരുളുകയുണ്ടായി.
രൂപതയുടെ വികാരി ജനറാൾ കൂടിയായിരുന്ന മോണ്. ജോർജ് കാലായിലിനെ രൂപതയുടെ അഡ്മിനിസ്ട്രേറ്ററും പിന്നീട് ഗീവർഗീസ് മാർ മക്കാറിയോസ് എന്ന പേരിൽ തന്റെ പിൻഗാമിയാക്കുന്നതും മാർ ദിവന്നാസിയോസിന്റെ സാന്നിധ്യത്തിലാണ്. 2017 സെപ്റ്റംബർ 21ന് അടൂരിൽ പുത്തൂർ രൂപതയുടെ നിയുക്ത ബിഷപ്പിന്റെ സ്ഥാനാഭിഷേക ചടങ്ങിൽ ശാരീരിക അസ്വസ്ഥതകൾക്കിടയിലും മാർ ദിവന്നാസിയോസ് പങ്കെടുത്തിരുന്നുവെന്നതും ശ്രദ്ധേയം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവല്ല: ഡോ.ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ കബറടക്കം നടക്കുന്ന നാളെ മലങ്കര കത്തോലിക്കാ സഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അറിയിച്ചു. സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും വിവിധ സന്യാസപ്രസ്ഥാനങ്ങളുടെ ചുമതലയിലുള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.