എടത്വാ: മടവീഴ്ച, ഉപ്പുവെള്ളം, മുഞ്ഞ, വിവിധ രോഗ-കീടാക്രമണങ്ങൾ, വരിനെല്ല്, ഇലപ്പേൻ, കവിട തുടങ്ങിയ കാരണങ്ങൾ മൂലം വിവിധ സമയങ്ങളിൽ നെൽകൃഷി പൂർണമായും നശിച്ചതുമൂലം കടക്കെണിയിൽ ഉൾപ്പെട്ട് ബാങ്കുകളിൽ വായ്പ തിരിച്ചടയ്ക്കാൻ പറ്റാതെവന്ന എല്ലാ കർഷകരുടെയും കാർഷിക വായ്പകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്ത് കർഷകരെ കാർഷിക മേഖലയിൽ നിലനിർത്താൻ തയാറാകണമെന്ന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ.
കർഷകരുടെ വീടുകളിൽ മാരകമായ രോഗങ്ങൾ ഉണ്ടായതും നെൽകൃഷിയിൽ പകുതിയിൽ താഴെ വിളവ് ലഭിച്ചതും കടബാധ്യത പെരുകുവാൻ കാരണമായതായും കാർഷിക വായ്പകൾ തിരിച്ചടയ്ക്കാൻ പറ്റാതെ മാനസികാവസ്ഥ പൂർണമായും തകർന്നുനിൽക്കുന്ന കർഷകരെ ജപ്തി നടപടി, കോടതി കേസുകളിൽ ഉൾപ്പെടുത്തി ശിക്ഷിക്കുന്ന നടപടികൾ നിർത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 5000 നെൽകർഷകർ പ്രധാനമന്ത്രിക്ക് വ്യക്തിപരമായി വിവിധ ജില്ലകളിൽനിന്നു കത്തുകൾ അയച്ചു. കത്തയയ്ക്കൽ സമരം എടത്വാ മെയിൻ പോസ്റ്റ് ഓഫീസ് പടിക്കൽ ഫാ. തോമസ് പീലിയാനിക്കൽ ഉദ്ഘാടനം ചെയ്തു.
കർഷക ഫെഡറേഷൻ പ്രസിഡന്റ് മോഡി തോമസ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഔസേപ്പച്ചൻ ചെറുകാട്, കർഷകവേദി സംസ്ഥാന ചെയർമാൻ ജിജി പേരകശേരി എന്നിവർ പ്രഭാഷണം നടത്തി. കർഷക ഫെഡറേഷൻ സെക്രട്ടറി സക്കറിയാ ജോസഫ് ചേന്നങ്കര, ശിവൻ തുണ്ടിയിൽ, പി.സി. അലക്സാണ്ടർ ഇടത്തിൽ, ഡി. ഹരിലാൽ ഗുരുകുലം, തോമാച്ചൻ വടുതല, കെ.ജെ. ജയിംസ് കൊച്ചുകുന്നേൽ, എ.സി. വിജയപ്പൻ, അജി ജോസ്, ഷാജി മൂന്നുതൈക്കൽ, ജോയിച്ചൻ മാന്പറ, ജോസി പുതുമന, സി.ടി. തോമസ്, നൈനാൻ തോമസ്, ജോളിച്ചൻ മണലി, കൊച്ചപ്പച്ചൻ തായങ്കരി, ജോസ് മുക്കം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.