തൃശൂർ: ബിജെപിയാണു മുഖ്യശത്രുവെന്നു സിപിഎം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബിജെപി വിരുദ്ധ വികാരം മുതലാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിലപ്പോകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ സമ്മേളനം തൃശൂർ ടൗണ്‍ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യശത്രു ആരെന്നു രാഹുൽ ഗാന്ധി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിയപ്പോൾ ചോദിച്ചിരുന്നു. കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പു പോലുള്ള നയപരമായ വിഷയങ്ങളിൽ അഭിപ്രായ യോജിപ്പുള്ളവരോട് ചേരും.
ബാബറി മസ്ജിദ് തകർക്കൽ, മുംബൈ - ഗുജറാത്ത് കലാപം എന്നിവയുണ്ടായപ്പോൾ ഭരണമുണ്ടായിട്ടും ഒന്നും ചെയ്യാതിരുന്ന കോണ്‍ഗ്രസുകാരെ ജനങ്ങൾ വിശ്വസിക്കില്ല.
കേരളത്തിൽ എൽഡിഎഫിന്റെ അടിത്തറ വിപുലമാക്കണം. ആരെയൊക്കെ ഉൾക്കൊള്ളണമെന്നു ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം പരിശോധിക്കും. കോണ്‍ഗ്രസും മുസ്ലിം ലീഗും മാത്രമായി യുഡിഎഫ് ഒതുങ്ങുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, പി.കെ. ബിജു എംപി, എൻ.ആർ. ബാലൻ, യു.പി. ജോസഫ്, സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ, സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത, എംഎൽഎമാരായ കെ.വി. അബ്ദുൾഖാദർ, കെ.യു. അരുണൻ, ബി.ഡി. ദേവസി, മുരളി പെരുനെല്ലി, യു.ആർ. പ്രദീപ്, ഇ.ടി. ടൈസൻ മാസ്റ്റർ, മേയർ അജിത ജയരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന പാർട്ടി സമ്മേളനത്തിൽ ജില്ലകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികളും സംസ്ഥാന കൗണ്‍സിൽ അംഗങ്ങളുമടക്കം അറുനൂറു പേർ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് 25,000 റെഡ് വോളന്റിയർമാർ അടക്കമുള്ളവർ നിരക്കുന്ന റാലിയുണ്ടാകും. 564 രക്തസാക്ഷികളുടെ ശവകുടീരങ്ങളിൽനിന്നു ദീപശിഖാ പ്രയാണമുണ്ടാകും. ഫെബ്രുവരി 17 ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണങ്ങൾ 21 നു തൃശൂരിൽ സംഗമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.