തലശേരി: ഓഖി ദുരന്തത്തിന് ഇരയായവരുടെ കുട്ടികളുടെ പ്രഫഷണൽ വിദ്യാഭ്യാസം ഏറ്റെടുത്ത് തലശേരി അതിരൂപത. വിഴിഞ്ഞം, പൂന്തുറ തീരപ്രദേശങ്ങളിലെ 57 കുട്ടികളുടെ പ്രഫഷണൽ വിദ്യാഭ്യാസമാണ് ഏറ്റെടുക്കുന്നതെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് അറിയിച്ചു.
തലശേരി അതിരൂപതയെ പ്രതിനിധീകരിച്ച് യുവജന ഡയറക്ടർ ഫാ. സോണി സ്കറിയ വടശേരിലും യുവജനപ്രവർത്തകരും ഒമ്പതിന് വിഴിഞ്ഞം, പൂന്തുറ പ്രദേശത്ത് ദുരന്തത്തിന് ഇരയായവരുടെ വീടുകൾ സന്ദർശിക്കുകയും തിരുവനന്തപുരം ലത്തീൻ രൂപതാ സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ദുരന്തത്തോടെ ഈ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം വഴിമുട്ടി നിൽക്കുകയാണ്. ഇക്കാര്യം തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ പ്രഫഷണൽ വിദ്യാഭ്യാസം ഏറ്റെടുക്കാൻ തലശേരി അതിരൂപത തീരുമാനിക്കുകയായിരുന്നു.
എൻജിനിയറിംഗ്, നഴ്സിംഗ്, എംബിഎ, ഐടിഐ, ഐടിസി തുടങ്ങിയ മേഖലകളിൽ 57 പേർക്കാണ് സൗജന്യ വിദ്യാഭ്യാസം നല്കുന്നത്. വിമൽജ്യോതി എൻജിനിയറിംഗ് കോളജ് ചെമ്പേരി, വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് ചെമ്പേരി, കനോസ കോളജ് ഓഫ് നഴ്സിംഗ് ചെറുകുന്ന്, ക്രിസ്തുരാജ സ്കൂൾ ഓഫ് നഴ്സിംഗ് തൊക്കിലങ്ങാടി, ഭഗവത്പാദ ഐടിസി പൈസക്കരി, ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ്, കോട്ടൂർ ഐടിഐ ശ്രീകണ്ഠപുരം, ബിഷപ് കുര്യാളശേരി ജൂബിലി മെമ്മോറിയൽ സ്കൂൾ ഓഫ് നഴ്സിംഗ് തലശേരി എന്നീ സ്ഥാപനങ്ങളാണ് അതിരൂപതയുമായി കൈകോർക്കുന്നത്. യോഗ്യതയുള്ളവരെ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ കണ്ടെത്തി നിശ്ചയിക്കും. 2018 അധ്യയനവർഷം മുതലാണ് അഡ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. ദുരിതബാധിതരെ സഹായിക്കാൻ വ്യക്തികളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി അഭ്യർഥിച്ചു.
കാസർഗോഡ്, കണ്ണൂർ, തലശേരി സോണുകളിലെ ജീസസ് യൂത്ത് പ്രവർത്തകരും അതിരൂപതയിലെ സംഘടനകളും പൂർണസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.