കോട്ടയം: ക്വാറി-ക്രഷര്‍ മാഫിയ സര്‍ക്കാര്‍ ഒത്താശയോടെ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ചു ചീര്ക്കുകയാണെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്. പാവപ്പെട്ടവര്‍ക്കു വീടു നിര്‍മിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ ലൈഫില്‍നിന്ന് അനുവദിക്കുന്നതിന്റെ 60 ശതമാനവും ഈ കൊള്ളസംഘം പിടിച്ചുപറിക്കുകയാണ്. ഓരോ അടി കാല് ഇഞ്ച് മെറ്റലിന് 35, അര ഇഞ്ചിന് 35, മുക്കാല്‍ ഇഞ്ച് 36, ഒരിഞ്ച് 41, പാറപ്പൊടി ഒരടിക്ക് 40, പി സാൻഡ് ഒരടിക്ക് 55, എം സാൻഡിന് 46 രൂപഎന്നിങ്ങനെയാണ് ക്രഷര്‍ യൂണിറ്റുകള്‍ വിലയായി ഈടാക്കുന്നത്.
എല്ലാ ചെലവുകളും കഴിഞ്ഞു പത്തു രൂപ പോലും വില വരാത്ത ഇനങ്ങൾക്കാണ് ഈ കൊള്ളവില. 14 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമാക്കി കുറച്ചിട്ടും ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്കു വില കൂട്ടുകയാണ്. നൂറു കണക്കിനു അപേക്ഷകളാണ് പുതിയ ക്രഷര്‍ യൂണിറ്റുകള്‍ ആരംഭിക്കാനായി ഓരോ ജില്ലയിലും കളക്ടറേറ്റുകളില്‍ കെട്ടിക്കിടക്കുന്നത്. പാവപ്പെട്ടവര്‍ കിടപ്പാടം പണിയാനുള്ള അവശ്യ സാധനങ്ങള്‍ക്കു ക്രഷര്‍ മാഫിയ ചോദിക്കുന്ന കൊള്ളവില നല്‍കിയേ മതിയാകൂ എന്ന സ്ഥിതിയാണു കേരളത്തില്‍. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണം. യുവജനപക്ഷം സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ മാലേത്ത് പ്രതാപചന്ദ്രന്, സെബി പറമുണ്ട, ഷോണ്‍ ജോര്‍ജ്, റിജോ വാളാന്തറ, പ്രവീണ്‍ ഉള്ളാട്ട്, സച്ചിന് ജയിംസ്, ഷെമീര്‍ തോട്ടുങ്കല്‍, ടിജോ ശ്രാമ്പിയില്‍, ജീവന് പനയ്ക്കല്‍, ജോ ആലപ്പുഴ, വിവേക് പിള്ളഎന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.