പുനർജനി തേടി ഭാരതപ്പുഴ/ എം.വി. വസന്ത്- 4
പുഴ നിലനിർത്തപ്പെട്ടാൽ പ്രകൃതിയുടെ ഏറെക്കുറെ എല്ലാ സ്വാഭാവികതയും നിലനിർത്തപ്പെടാം. നെല്ലറയായ പാലക്കാട് നെൽകൃഷിയിൽ നിന്നു പിന്നോക്കം പോകുന്നതു രണ്ടു കാരണങ്ങൾ കൊണ്ടാണ്. വെള്ളം ലഭ്യമല്ലാത്തതിനാലും ലാഭമില്ലാത്തതിനാലും. എന്നാൽ, ഇതിനുമപ്പുറം വലിയൊരു നഷ്ടം നമ്മൾ കണക്കാക്കിയിട്ടില്ലെന്നതാണ് യാഥാർഥ്യം. പാലക്കാടൻ ചുരം പ്രദേശത്തെ കാലാവസ്ഥയെ തകിടംമറിച്ച ഘടകങ്ങളിലൊന്നാണ് കൃഷിയിലെ പിന്മാറ്റം. നെൽകൃഷി മാത്രമല്ല, വെള്ളത്തെ മണ്ണിനുള്ളിൽ തളച്ചിടുന്ന പറന്പുകൃഷിപോലും ഇല്ലാതായിത്തുടങ്ങി. 2015 16ൽ ഒന്നാംവിള 35,862 ഹെക്ടറിലാണ് കൃഷിചെയ്തിരുന്നത്. കഴിഞ്ഞവർഷം ഇത് 33,990 ഹെക്ടറായി. രണ്ടാം വിള 42,592ൽനിന്ന് 28,602 ഹെക്ടറായും കുറഞ്ഞു.
ഭൂഗർഭ ജലനിരപ്പു കൂട്ടണം
ജില്ലയിൽ ഭൂഗർഭ ജലനിരപ്പ് കുറയുന്പോഴും ജലാശയങ്ങളുടെ പുനർനിറയ്ക്കലിനു വഴിയില്ല. ഭൂജല വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ജില്ലയിൽ ഭൂഗർഭജലനിരപ്പ് നാലു മീറ്ററാണ് താഴ്ന്നത്. കേന്ദ്ര ഭൂജലവകുപ്പ് നടത്തിയ കണക്കെടുപ്പുപ്രകാരം അഞ്ചുമീറ്റർ താഴ്ന്നതായും പറയുന്നു. എന്നാൽ, ഭൂഗർഭ ജലനിരപ്പ് കൂട്ടുന്നതുസംബന്ധിച്ച് കാര്യക്ഷമമായ പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ജില്ലയിൽ ആകെയുള്ള കുഴൽക്കിണറുകളുടെ കണക്കെടുപ്പുപോലും കൃത്യമായി നടന്നിട്ടില്ല.
ഭൂജലവകുപ്പിന്റെ കൈയിലുള്ള കണക്കുകൾ പ്രകാരം പഞ്ചായത്തുകൾ, ഭൂജലവകുപ്പ്, ജല അഥോറിറ്റി തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള കുടിവെള്ളപദ്ധതികൾക്കായി ആകെ 3,363 കുഴൽക്കിണറുകൾ കുഴിച്ചിട്ടുണ്ട്. മൈക്രോ സപ്ലൈ സ്കീമിൽ 1,702 കുഴൽക്കിണറുകളുള്ളതിൽ 1,497 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എട്ടുവർഷംമുന്പ് സംസ്ഥാന സർക്കാരിന്റെ നിർദേശത്തിലെടുത്ത കണക്കുപ്രകാരം 1,500നും 1,800നും ഇടയിലായിരുന്നു കുഴൽക്കിണറുകൾ. പക്ഷേ, പൊതുസ്ഥലങ്ങളിൽ കുടിവെള്ളപദ്ധതികൾക്കായിമാത്രം മൂവായിരത്തിനു മുകളിൽ കുഴൽക്കിണറുകളുണ്ടെന്ന കണക്കാണ് ഇപ്പോൾ പുറത്തുവരുന്നത്. പല പഞ്ചായത്തുകളിലും കിലോമീറ്ററുകൾക്കുള്ളിൽ പത്തിലധികം കുഴൽക്കിണറുകളാണുള്ളത്. വ്യാവസായികമേഖല സ്ഥിതിചെയ്യുന്ന പുതുശേരി പഞ്ചായത്തിൽ 123 കിലോമീറ്റർ ചുറ്റളവിൽ പഞ്ചായത്തിന്റേതുമാത്രമായി 31 കുഴൽക്കിണറുകളുണ്ട്. 300 അടി താഴ്ചയിൽ കുഴിച്ച് വെള്ളംകണ്ടിരുന്ന ഇടങ്ങളിൽ അഞ്ഞൂറുമുതൽ അറുനൂറടിവരെ ആഴത്തിൽ കുഴിച്ചിട്ടും ഇപ്പോൾ വെള്ളം ലഭിച്ചിട്ടില്ല. പണമുണ്ടെങ്കിൽ ആർക്കും എവിടെയും കുഴൽക്കിണർ കുഴിക്കാമെന്ന സ്ഥിതി ഇപ്പോഴും തുടരുന്നു.
ബാധ്യത നാം ഓരോരുത്തർക്കും
ഭൂമിയിൽ ജലംനിറയ്ക്കാൻ നമുക്കും ബാധ്യതയുണ്ട്. ഭൂമിക്കടിയിൽ ജലം കുറയുന്നുണ്ടെങ്കിൽ പ്രകൃതിയെമാത്രം കുറ്റംപറഞ്ഞിട്ടു കാര്യമില്ല.മഴയില്ലാത്തതിനു പഴി പറയുന്നവർ സ്വന്തംപറന്പിൽ മഴക്കുഴികൾ കുഴിച്ചില്ല. മേൽക്കൂരയിൽ വീഴുന്ന വെള്ളം കിണറുകളേിലക്ക് അരിപ്പവഴി അരിച്ച് എത്തിച്ചും മഴക്കുഴികൾ നിർമിച്ച് ഭൂമിയിലേക്കിറക്കിയും ജലനിരപ്പ് കൂട്ടാം.
ചെറിയ വെള്ള സംഭരണി, ചെറിയ കുളം, വലിയ കുളം എന്നീ തലത്തിൽ പുഴ വെള്ളത്തെ ആശ്രയിക്കുന്ന ജലസ്രോതസ് മുതൽ മഴ വെള്ളം കൊണ്ട് നിറയ്ക്കേണ്ട ജല സംഭരണി വരെ എല്ലാറ്റിനെയും സംരക്ഷിക്കേണ്ടതും വീണ്ടെടുക്കേണ്ടതും നിലനിർത്തേണ്ടതും യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്യേണ്ടതാണ്. ഓരോ വർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വരൾച്ച വരും എന്നുള്ളത് അറിയേണ്ടത് ആ മാസങ്ങളിലല്ല, അതിനു മുൻവർഷത്തെ ജൂണ്, ജൂലൈ മാസങ്ങളിളാണ്. പുഴയിലെ വെള്ളത്തിനായി മാത്രമല്ല, പുഴ സംരക്ഷണത്തിനു നിദാനമായ ഭൂഗർഭജല സംരക്ഷണം കൂടി ലക്ഷ്യമിട്ടാകണം ഓരോ പദ്ധതിയും.
പനയൊരു സംഭവാട്ടാ...!
ഭൂഗർഭജലം കൂടുതലുള്ള പ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്ന പ്രകൃതിയുടെ പ്രതിഭാസങ്ങളിലൊന്നാണ് പന പോലുള്ള മരങ്ങൾ. ഇതിനെ തിരിച്ചുംപറയാം. പന വളരുന്ന ഭൂപ്രദേശങ്ങളിൽ ഭൂഗർഭജലം കൂടുതൽ കാണാം. ഒരു പനമരം കുറഞ്ഞതു പതിനായിരം മുതൽ പതിനയ്യായിരം വരെ ലിറ്റർ ഭൂഗർഭജലം പിടിച്ചുനിർത്താൻ ശേഷിയുള്ളതാണ്. പാലക്കാട് പനരമങ്ങളുടെ നാടാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇത് എന്നുമുതലാണെന്ന ഭൂമിശാസ്ത്ര ചരിത്രം നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ്.
സുഭാഷ് പലേക്കർ മുതൽ നമ്മാൾവാർ വരെയുള്ള പല ശാസ്ത്രജ്ഞരും പനയുടെ സവിശേഷതകളെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുണ്ട്. ഇവരുടെ പഠനങ്ങളിലെല്ലാം വെളിപ്പെടുന്നതു ഭൂമിയിൽ വെള്ളം നിർത്താനുള്ള പനയുടെ കഴിവിനെയാണ്. പനയെക്കുറിച്ചു പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ഉൾപ്പെടെ പഠനം നടത്തിയിട്ടുണ്ട്. ഇവരുടേതടക്കം പല റിപ്പോർട്ടുകളും വെളിപ്പെടുത്തുന്നതു ദീർഘവീക്ഷണത്തോടെ പന പുനരുദ്ധാണ പദ്ധതി യാഥാർഥ്യമാക്കാമെന്നും അതുവഴി ഭൂഗർഭജല റീച്ചാർജിംഗ് സാധ്യമാകുമെന്നുമാണ്.
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.