ചവറ : ചവറയിൽ സിപിഎം എസ്ഡിപിഐ സംഘർഷത്തെ തുടർന്ന് ഇരു പാർട്ടികളിലുൾപ്പെട്ട നൂറോളം പേർക്കെതിരേ ചവറ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിലായി.
ചവറ കുറവനയത്ത് എസ്എസ് മൻസിലിൽ മുഹമ്മദ് അസ്ലാം ( 27), തേവലക്കര പടപ്പനാൽ കോലത്ത് വീട്ടിൽ അസ്കർ ( 28 ) , അരിനല്ലൂർ മുബാറക്ക് മൻസിൽ മുബാറക്ക് (22), പാലയ്ക്കൽ ശാസ്താവിന്റെ കിഴക്കതിൽ മുനീർ (29), പാലയ്ക്കൽ പനക്കാരന്റയ്യത്ത് വടക്കതിൽ ഷഹാൻ ഷാ (18 ) , പന്മന മിഠാപ്പള്ളി കാളിയുടെ അയ്യത്ത് പുത്തൻവീട്ടിൽ മുഹമ്മദ് അഫ്സൽ ( 22 ), വടക്കുംതല ചാവടി വീട്ടിൽ ഷാൻ ( 18) , വടക്കുംതല മേക്ക് ചാമ വിള പടീറ്റതിൽ ഷെഫീക്ക് ( 23 ) , കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ ദാറുൽ അമാം വീട്ടിൽ സനൂജ് സേഠ് (40) , കുലശേഖരപുരം കൊച്ചാലുംമൂട്ടിൽ എരമത്ത് വീട്ടിൽ ഇർഷാദ് ( 27 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി എ സി പി ശിവപ്രസാദിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരായ റ്റി. അനിൽകുമാർ , ആർ.രാജേഷ് കുമാർ , എസ് ഐ മാരായ ജയകുമാർ, സുഖേഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ ടീമുകളാണു പല സ്ഥലങ്ങളിൽനിന്നായി പത്തു പേരെയും അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ 10 സിപിഎം പ്രവർത്തകർക്കും 15 എസ്ഡിപിഐ പ്രവർത്തകർക്കും അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കും കല്ലേറിലും വടിക്കൊണ്ടുള്ള അടിയിലും പരിക്കേറ്റു വിവിധ ആശുപത്രികളിൽ ചികിസയിലാണ്. വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു സംഘർഷം.
സിപിഎം ചവറ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജന റാലിക്കിടയിലേക്ക് എസ്ഡിപിഐ ജാഥ കടന്നു വന്നതാണു സംഘർഷത്തിനിടയാക്കിയത് .
സമ്മേളന നഗരിയായ ചവറയിലേക്കു പ്രകടനം എത്തുന്നതിനു തൊട്ടു മുൻപാണ് സംഘർഷം. തകർന്ന വാഹനങ്ങൾ രാത്രിയോടെ പോലീസ് ക്രെയിൻ ഉപയോഗിച്ചു നീക്കിയിരുന്നു. കൂടുതൽ പോലീസെത്തി സ്ഥലത്തു ക്യാമ്പ് ചെയ്യുകയാണ്. എന്നാൽ, ശനിയാഴ്്ച പുലർച്ചെ സി പി എം പ്രവർത്തകരുടെ മൂന്നു വീടുകൾക്കു നേരെ ആക്രമണം നടന്നു. ഇതിൽ ആറ് കാറുകളും രണ്ട് ഇരുചക്രവാഹനവും തകർത്തു. ഒരു ബൈക്കിന് അക്രമികൾ തീയിട്ടു. സംഭവവുമായി ബന്ധപ്പെട്ടു നാലു കേസുകൾ ചവറ പോലീസ് രജിസ്റ്റർ ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.