ബൽത്തങ്ങാടി(കർണാടക): പ്രഘോഷണത്തിലൂടെയും പ്രവർത്തനത്തിലൂടെയും പ്രേഷിതരാവുകയെന്നത് ഓരോരുത്തരുടെയും കടമയാണെന്നും വചനാധിഷ്ഠിത ശൈലി സഭയുടെ മുഖമുദ്രയാണെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. ചെറുപുഷ്പ മിഷൻലീഗ് സപ്തതിയാഘോഷം ബൽത്തങ്ങാടി സെന്റ് ലോറൻസ് കത്തീഡ്രൽ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
വ്യക്തിത്വ വികസനവും സേവനവുമാണ് മിഷൻലീഗിന്റെ മുഖ്യ ലക്ഷ്യം. വളർന്നുവരുന്ന സാഹചര്യങ്ങളിൽ കുട്ടികളിലെ കലാവാസനകൾ പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ ഈ സംഘടനയുടെ പങ്ക് നിസ്തുലമാണ്. പ്രായഭേദമെന്യേ പ്രവർത്തിക്കാമെന്ന സവിശേഷതയുമുണ്ട്. നാമോരോരുത്തരും പ്രേഷിതരാണ്. ഈ പ്രേഷിതചൈതന്യം നിലനിർത്തണം. ലോകംമുഴുവൻ പോയി ദൈവത്തിനായി പ്രവർത്തിക്കുവാൻ ധാരാളം പ്രേഷിതരുണ്ടാകണം. മിഷൻലീഗിനെ ശക്തിപ്പെടുത്താൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും ആർച്ച് ബിഷപ് പറഞ്ഞു.
മിഷൻ ലീഗുമായി കഴിഞ്ഞ 45 വർഷത്തെ അഭേദ്യമായ ബന്ധവും സേവനവും തന്റെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയതായി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. മിഷൻലീഗുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിൽ ഒരു നഷ്ടമില്ല; നേട്ടം മാത്രമാണുണ്ടായിട്ടുള്ളത്. ദൈവത്തിന്റെ പരിപാലനം നന്നായി ബോധ്യമാകുന്നുണ്ട്. ഓരോ വ്യക്തിയും ദൈവമഹത്വം കണ്ടെത്താൻ ശ്രമിക്കുകയും അതു മറ്റുള്ളവരിലേക്കു പകർന്നു നൽകുകയും വേണം. യേശുക്രിസ്തു ആരാണെന്ന് സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്കു കാണിച്ചുകൊടുക്കണം. പകർന്നുകൊടുക്കുന്ന ജീവൻ യഥാർഥ മിഷണറി പ്രവർത്തനമാണെന്നും നമ്മുടെ പ്രവൃത്തികൾ മറ്റുള്ളവർക്കു വെളിച്ചമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഫിജിയിലുൾപ്പെടെയുള്ള നരഭോജികളെ മനുഷ്യ സ്നേഹികളാക്കിയത് മിഷണറിമാരാണെന്ന് ഓർമിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബൽത്തങ്ങാടി രൂപത ബിഷപ് മാർ ലോറൻസ് മുക്കുഴി പറഞ്ഞു. മറ്റുള്ളവരുടെ സന്തോഷം സ്വന്തമായി കണ്ട് എല്ലാം ഉപേക്ഷിച്ചിറങ്ങുന്നവർക്കു മാത്രമേ യഥാർഥ മിഷണറിയാകാനാകൂവെന്നും ഇതിനു മിഷൻ ലീഗ് ഒരു ചാലകശക്തിയാണെന്നും ബിഷപ് കൂട്ടിച്ചേർത്തു.
മിഷൻ ലീഗ് ദേശീയ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി സുജി തോമസ് പുല്ലുകാട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മിഷൻലീഗ് ദേശീയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ വിശിഷ്ടാതിഥികളെ സദസിനു പരിചയപ്പെടുത്തി. ഭദ്രാവതി രൂപത ബിഷപ് മാർ ജോസഫ് അരുമച്ചാടത്ത്, മാണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കാറിയോസ് എന്നിവർ ഉന്നത വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.
വൊക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ, മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, ഫാ.ഹാരി ഡിസൂസ, റോയി മാത്യു, ബിനു മാങ്കൂട്ടം, പി. ജ്ഞാനദാസ്, മീര ജോർജ് കാരയ്ക്കൽ, സിസ്റ്റർ ആൻ ഗ്രേസ് എഫ്സിസി, സിസ്റ്റർ പാവന സിഎംസി എന്നിവർ പ്രസംഗിച്ചു. ചെറുപുഷ്പ മിഷൻലീഗ് കർണാടക ഡയറക്ടറും ആഘോഷ കമ്മിറ്റി ജനറൽ കണ്വീനറുമായ ഫാ. ജോസഫ് മറ്റം സ്വാഗതവും ദേശീയ ജനറൽ ഓർഗനൈസർ മാന്പറമ്പിൽ നന്ദിയും പറഞ്ഞു. ജോണ് കൊച്ചുചെറുനിലത്ത്, റോയി മാത്യു, വർഗീസ് കളപ്പുരയ്ക്കൽ, ജോസ് തരകൻ, വർഗീസ് കഴുതടിയിൽ എന്നിവർ നേതൃത്വം നൽകി. മിഷൻ ലീഗിന്റെ സ്ഥാപകരായ ഫാ. ജോസഫ് മാലിപ്പറമ്പിൽ, പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേൽ(കുഞ്ഞേട്ടൻ) എന്നിവരെ അനുസ്മരിച്ചു.
മിഷൻ ലീഗ് പ്രവർത്തനങ്ങളിൽ അമ്പതാണ്ടു പിന്നിട്ടവർക്കു സപ്തതി ആഘോഷവേദിയിൽ സ്നേഹാദരം. കൊച്ചിയിൽനിന്നു പീറ്റർ സി. ജോർജ്, തലശേരി അതിരൂപതയിൽനിന്ന് ഏലിക്കുട്ടി എടാട്ട്, താമരശേരി രൂപതയിൽനിന്ന് സെബാസ്റ്റ്യൻ കരിമാട്ടിൽ, തോമസ് ഏഴനാട്ട്, ചങ്ങനാശേരി അതിരൂപതയിൽനിന്നു ജോണ്സണ് കാഞ്ഞിരക്കാട്ട്, പാലാ രൂപതയിൽനിന്നു ജോസ് കരീക്കുന്നേൽ എന്നിവർ ബിഷപ് മാർ ലോറൻസ് മുക്കുഴിയിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി.
മികച്ച കാരുണ്യ പ്രവർത്തകനായി മാണ്ഡ്യ രൂപതാംഗവും ബംഗളൂരുവിൽ താമസക്കാരനുമായ ഫിലിപ്പ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. മിഷൻ ലീഗ് ദേശീയ സമിതിയുടെയും കർണാടക സംസ്ഥാന സമിതിയുടെയും ബൽത്തങ്ങാടി രൂപതയുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങൾ പങ്കെടുത്ത പ്രേഷിത റാലി നടന്നു. രാവിലെ ബിഷപ് മാർ ലോറൻസ് മുക്കുഴിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ മിഷൻലീഗ് അന്തർദേശീയ, ദേശീയ, സംസ്ഥാന, രൂപത ഡയറക്ടർമാർ സഹകാർമികരായിരുന്നു.
ഡിറ്റി വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.