കൊച്ചി: സ്കൂൾ മേളകൾ ഞായറാഴ്ചകളിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി. അഞ്ചു ദിവസം ദൈർഘ്യമുള്ള സംസ്ഥാനതല മേളകൾക്കു മാത്രമാണ് മുൻ വർഷങ്ങളിൽ ഞായറാഴ്ച ഉൾപ്പെടുത്താറുള്ളത്. എന്നാൽ ഇക്കുറി വിവിധ ഉപജില്ല, റവന്യൂ ജില്ലാതല സ്കൂൾ മേളകൾ ഞായറാഴ്ചകളിൽ സംഘടിപ്പിക്കുകയാണ്.
ഞായറാഴ്ചകളിൽ ക്രിസ്തീയ വിശ്വാസികളായ അധ്യാപകരും കുട്ടികളും ആരാധനയിലും മതപഠന ക്ലാസുകളിലും ചെലവഴിക്കുന്ന ദിനമാണ്. അന്നു മേളകൾ നടത്തുന്നതുമൂലം അവർക്കു മതപരമായ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കേണ്ടി വരുന്നു. സർക്കാരിന്റെ ഈ നയം അംഗീകരിക്കാനാവില്ല.
കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിൽ മേളകൾ ഉണ്ടായിരുന്നു. എട്ടിനും വിവിധ ഉപജില്ലകളിൽ മേളകൾ നടത്തി. വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ മറവിൽ ഞായറാഴ്ച മേളകളുമായി സർക്കാർ മുന്നോട്ടു പോയാൽ ശക്തമായി പ്രതികരിക്കും. അധ്യാപക പരിശീലന പരിപാടികളും ഞായറാഴ്ചകളിൽ നടത്തുന്നത് തടസമാണ്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും ടീച്ചേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി.
21, 22 തീയതികളിൽ സംസ്ഥാന നേതൃത്വ ക്യാന്പ് ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ നടത്താനും യോഗം തീരുമാനിച്ചു. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമിതി യോഗത്തിൽ പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, സംസ്ഥാന സെക്രട്ടറി ജോഷി വടക്കൻ, ജോസ് ആന്റണി, ജെയിംസ് കോശി, എം. ആബേൽ, ഡി.ആർ. ജോസ്, മാത്യു ജോസഫ്, ഷാജി മാത്യു, സിബി വലിയമറ്റം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.