കോട്ടയം: റബർ ഷീറ്റിനും ലാറ്റക്സിനും വിലയില്ല, റബർ തടിക്കെങ്കിലും വില കൂടാനിടയുണ്ടോ? ആരാണ് റബർ തടിക്ക് വില നിശ്ചയിക്കുന്നത്, ഇതിന്റെ മാനദണ്ഡമെന്താണ്? വിലയിൽ റബർ ബോർഡിന് ഇടപെട്ടുകൂടേ?... റബർ തടി സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് റബർ ബോർഡ് കോൾ സെന്റർ കഴിഞ്ഞ ദിവസം നടത്തിയ സംശയനിവാരണത്തിൽ നൂറു കണക്കിനായിരുന്നു ഇത്തരത്തിൽ ചോദ്യങ്ങളെത്തിയത്. റബർ തടി പാഴ്ത്തടിയൊന്നുമല്ല. ഇത് പലകയും പ്ലൈവുഡുമായി സംസ്കരിക്കുന്പോൾ ലാഭമുണ്ടാക്കുന്നത് ഫാക്ടറി നടത്തിപ്പുകാരാണെന്നു മാത്രം.
തടി വില ഓരോ ദിവസവും നിശ്ചയിക്കുന്നത് ഡിമാൻഡും സപ്ലൈയും ചേർന്നുള്ള സാന്പത്തിക ശാസ്ത്രതത്വമൊന്നുമല്ല, മറിച്ച് പെരുന്പാവൂരിലേയും ചുറ്റുവട്ടത്തെയും നൂറിലേറെ തടിമില്ലുകാരും അവരുടെതന്നെ 450 പ്ലൈവുഡ്, വിനീർ ഫാക്ടറി ഉടമകളുമാണെന്നു റബർ ബോർഡിനും സമ്മതിക്കേണ്ടിവന്നു. മറ്റൊരു മാർക്കറ്റ് സാധ്യത കേരളത്തിലും പുറത്തും റബർ തടിക്കില്ല. തൃശൂർ ഒല്ലൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമൊക്കെ കുറെ മില്ലുകളുണ്ടെങ്കിലും വിദൂര നിയന്ത്രണം പെരുന്പാവൂർ ലോബിക്കുതന്നെ.മില്ലുകളിലും പ്ലൈവുഡ് ഫാക്ടറികളിലും എത്ര തടി ഓരോ ദിവസവും ആവശ്യമുണ്ടോ അതനുസരിച്ച് തടിമില്ലുടമ സംഘമാണ് വില നിശ്ചയിക്കുന്നത്.
സ്ഥലത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ അതാതു സീസണിലെ എണ്ണം കൂടി നോക്കിയാണു തടി വാങ്ങുന്നതും വിലയിടുന്നതും. തൊഴിലാളി സംഘടിതമായി അവരുടെ നാട്ടിലേക്കു പോയാൽ അതും വിലയെ ബാധിക്കും!മില്ലുകളിൽ തടി എത്തിച്ചുകൊടുക്കുന്ന ബ്രോക്കർമാർക്കുമുണ്ട് അതാതു ദിവസത്തെ ലഭ്യത അനുസരിച്ച് വിലയിടുന്നതിൽ ചെറിയൊരു പങ്ക്. മഴ മാറിനിന്നാൽ തടിവരവ് കൂടും.
മഴ ദിവസങ്ങളിൽ കുറയും. 50 ഇഞ്ചിനു മുകളിലുള്ള സെലക്ഷൻ കട്ടത്തടിയാണ് ഫർണിച്ചർ പലകയ്ക്ക് ഉപയോഗിക്കുക. ഇതിനു തൊട്ടുതാഴെയുള്ള തടികൾ വാർക്ക പലക മുതൽ ശവപ്പെട്ടി നിർമാണത്തിനു വരെ ആവശ്യമാണ്. പിന്നീടുള്ളത് പ്ലൈവുഡ് ഫാക്ടറിയിൽ പൊളിച്ചെടുത്ത് സംസ്കരിക്കും. ശേഷിക്കുന്നത് ചൂളകളിലും ഹോട്ടലുകളിലും മറ്റും വിറകിനു പോകും.
റബർതടി സംസ്ഥാനത്തിനു പുറത്ത് വിൽക്കാൻ വാണിജ്യനികുതി വകുപ്പിന്റെയോ വനം വകുപ്പിന്റെയോ പെർമിറ്റിന്റെ ആവശ്യമില്ലെന്നിരിക്കെയും പുറത്ത് വിൽക്കാൻ പറ്റാത്തവിധം സംഘടിതമാണ് മില്ലുകളുടെ ഇടപെടൽ. എക്കാലത്തും രാഷ്ട്രീയ ഭരണ രംഗത്തെ കടിഞ്ഞാൺ നിയന്ത്രിക്കുവാനോളം പ്രബലരാണ് മില്ലുകാർ. ബിനാമി പേരിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കുമുണ്ട് പെരുന്പാവൂരിലും കാലടിയിലുമൊക്കെ തടിമില്ലുകൾ. കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നു വരെ പെരുന്പാവൂരിൽ റബർ തടി എത്തുന്നുണ്ട്.25 വർഷം റബർ പരിപാലിച്ചു വളർത്തുന്ന കർഷകന് തടിവെട്ടുന്പോൾ കിട്ടുന്നത് ആകെ തടി വിലയുടെ 30 ശതമാനം മാത്രം. 60 ശതമാനം തൊഴിലാളികൾ, വ്യാപാരികൾ, ബ്രോക്കർമാർ, ലോറിക്കാർ തുടങ്ങിയവരുടെ പോക്കറ്റിലേക്കു പോകും. റബർ മരത്തിന്റെ ഉടമയ്ക്ക് തുശ്ചമായ വിഹിതം കിട്ടുന്പോൾ പ്രധാന വിഹിതം ഒന്നോ രണ്ടോ ദിവസത്തെ അധ്വാനം നടത്തുന്ന കച്ചവടക്കാരും തൊഴിലാളികളും കൊണ്ടുപോകുന്നു. കേരളത്തിൽ ദിവസവും ഇറങ്ങുന്നത് ശരാശരി 600 ലോഡ് റബർ തടിയാണ്.
ഓരോ ലോഡും 15 ടണ് മുതൽ 20 ടണ്വരെ തൂക്കമുണ്ടാകും. തടിവെട്ടിന്റെ കൊള്ള അതാതു സ്ഥലത്ത് അൾബലമുള്ള സംഘടിതതൊഴിലാളി യൂണിയനുകൾക്കാണ്. ഒരു ലോഡ് തടി ലോഡ് ചെയ്യാൻ നടപ്പു നിരക്ക് 15,000 രൂപ. ഒരു ലോഡ് യന്ത്രവാളിന് മുറിക്കാൻ 5,000 രൂപ. തോട്ടത്തിൽനിന്നു ലോറിയിടം വരെ ചുമട്ടുകൂലി ഒരാൾക്ക് 1,500 രൂപ. വടം കെട്ടി മരം വീഴ്ത്താൻ 75 രൂപ വീതം. ഇനി ലോറിക്കൂലിഇനം. മധ്യതിരുവിതാംകൂറിൽനിന്നും പെരുന്പാവൂർ വരെ ദിവസ ലോറി വാടക 9,000 രൂപ. ലോഡ് ഒല്ലൂരോ കോഴിക്കോട്ടോ പോകണമെങ്കിൽ വീണ്ടും കൂടും. അമിത ഭാരത്തിനു ശിക്ഷയായി വിവിധയിടങ്ങളിൽ പോലീസ് പിഴ ഈടാക്കുന്നതും പടി വാങ്ങുന്നതുമൊക്കെ പതിവ്.തടി ബ്രോക്കറുടെ വേ ബ്രിഡ്ജിൽ ലോഡ് തൂക്കമെടുത്തതാണെങ്കിലും പെരുന്പാവൂരിലെ സോമിൽ അസോസിയേഷന്റെ വേ ബ്രിഡ്ജുകളിലും തൂക്കണമെന്നത് അലിഖിത നിയമമാണ്.
ഇവർ നൽകുന്ന തൂക്കവും നിശ്ചയിക്കുന്ന വിലയും വാങ്ങി വ്യാപാരിക്കു മടങ്ങാം. എതിർക്കുന്നവർ ഒറ്റപ്പെടും, പുറത്താകും. ഓരോ ലോഡും എപ്പോൾ ലോറിയടക്കം തൂക്കിയിറക്കണമെന്നും വേ ബ്രിഡ്ജുകാർ നിശ്ചയിക്കും. മില്ലുകാരുടെ വേ ബ്രിഡ്ജിൽ തൂക്കം നോക്കണമെന്ന ചട്ടത്തിനെതിരെ ലോറിക്കാരും വ്യാപാരികളും മുന്പ് സംഘടിത നീക്കം നടത്തിയെങ്കിലും തോറ്റു പിൻമാറേണ്ടിവന്നു.ഇന്നത്തെ നിരക്കിൽ ഒരേക്കർ ഒത്ത മരമുള്ള തോട്ടം വെട്ടിയാൽ മൂന്നു ലോഡ് സെലക്ഷൻ തടി ഉൾപ്പെടെ 4.75 ലക്ഷം രൂപയ്ക്കുണ്ടാകുമെന്ന് ടിംബർ മർച്ചൻസ് അസോസിയേഷൻ ഭാരവാഹികളായ സുരേഷ് ഈട്ടിക്കുന്നേലും ജെയ്സണ് മുടക്കാലിലും വ്യക്തമാക്കി. ഒരു ടണ് സെലക്ഷൻ തടിക്ക് 6,000 രൂപ മാർക്കറ്റ് വിലയുണ്ട്. ഒരു ലോഡ് മില്ലിലെത്തിക്കാൻ വ്യാപാരിക്ക് 55,000 രൂപ ചെലവു വരും.കർഷകന് എന്തു കിട്ടുന്നു എന്ന് ആരും അന്വേഷിക്കാറില്ല. ഏറെ നാൾ വില പേശി, കിട്ടുന്ന വിലയ്ക്കു തടി വിറ്റ് എങ്ങനെയും വ്യാപാരിയിൽനിന്നു പണം വാങ്ങിയെടുത്ത് അടുത്ത കൃഷി ചെയ്യണമെന്നേ കർഷകന് ആഗ്രഹമുള്ളൂ.
ഒരേക്കർ സ്ഥലത്തെ തടി വെട്ടി വിറ്റാൽ ഇന്നത്തെ നിരക്കിൽ കർഷകർക്ക് കിട്ടുക പരമാവധി 1.75 ലക്ഷം രൂപ. ആവശ്യത്തിലേറെ തടി വെട്ടിയിറങ്ങാനുള്ളിടത്തോളം കാലം തടിവില മില്ലുലോബി നിയന്ത്രിക്കും. അതല്ലെങ്കിൽ കർഷകർ സംഘടിച്ച് ഓരോ മാസവും മേഖല തിരിച്ച് തടി നിയന്ത്രിതമായി വെട്ടിയിറക്കാൻ കഴിയണം. 20 ശതമാനം തോട്ടങ്ങളും ടാപ്പിംഗ് കാലം കഴിഞ്ഞിട്ടും മുറിച്ചുനീക്കാതെ നിൽക്കുകയാണ്.
കൂടാതെ ഉടമസ്ഥതയെച്ചൊല്ലിയുള്ള കോടതി വ്യവഹാരങ്ങളെത്തുടർന്ന് മധ്യകേരളത്തിലെ ആറു വൻകിട എസ്റ്റേറ്റുകളിൽ തടിവെട്ട് അനിശ്ചിതമായി നീളുകയാണ്. ആറു മാസം വെട്ടിയിറങ്ങാനുള്ള തടി ഈ എസ്റ്റേറ്റുകളിൽ മാത്രമുണ്ട്. റബർ ഫർണിച്ചറിന് ഏറെ പ്രാധാന്യം കൊടുത്ത റബർ ബോർഡ് കോട്ടയം മാങ്ങാനത്ത് തുടങ്ങിയ ഫാക്ടറി തൊഴിലാളി സമരത്തെത്തുടർന്ന് പൂട്ടിക്കിടക്കുന്നു.
ഈരാറ്റുപേട്ടയിലെ ഫാക്ടറി നാമമാത്രമായി പ്രവർത്തിക്കുന്നു. ഒരേക്കറിൽ 250 തൈ നട്ടാൽ കാറ്റുപിടിത്തവും കേടുപാടും ബാധിച്ച 100 മരങ്ങൾ നഷ്ടപ്പെടും. അവസാനം 150 മരമേ അവശേഷിക്കൂ.
ഷീറ്റിന്റെ വില ടയർ ലോബി നിയന്ത്രിക്കുന്നതുപോലെ റബർ തടിയുടെ വില മില്ലു ലോബി നിശ്ചയിക്കുന്നു. വ്യാപാരിയും വ്യവസായിയും ലോറിക്കാരും ലാഭം എടുത്തശേഷം കിട്ടുന്നതാണ് കർഷകന്റെ നീക്കിയിരുപ്പ്.
റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.