തൃശൂർ: മനുഷ്യസ്നേഹം കടലോളമുള്ളവർക്കേ സമൂഹം ഒറ്റപ്പെടുത്തിയ എയ്ഡ്സ് രോഗികൾ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാൻ കഴിയൂവെന്നും മാർ ജോസഫ് കുണ്ടുകുളവും തൃശൂർ അതിരൂപതയും ചെയ്തത് അതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അനേകം സാമൂഹ്യക്ഷേമ പദ്ധതികൾക്കു നേതൃത്വം നൽകിയ തൃശൂർ അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ ജന്മശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാർ കുണ്ടുകുളം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ലക്ഷം രൂപയുടെ ദേശീയ അവാർഡ് ബിഹാറിൽ ജീവകാരുണ്യ ശുശ്രൂഷ നയിക്കുന്ന ‘നാരി ഗുഞ്ചൻ’ സ്ഥാപക പദ്മശ്രീ സിസ്റ്റർ സുധ വർഗീസിനു മുഖ്യമന്ത്രി സമ്മാനിച്ചു. തനിക്കെതിരേ നിരന്തരമുണ്ടായിരുന്ന വധഭീഷണികൾക്ക് അറുതിയായത് പദ്മശ്രീ പുരസ്കാരം ലഭിച്ചശേഷമാണെന്ന് സിസ്റ്റർ സുധ വർഗീസ് മറുപടിപ്രസംഗത്തിൽ അനുസ്മരിച്ചു.
ജന്മശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി രാവിലെ നടന്ന സമൂഹബലിക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി. സമ്മേളനത്തിൽ ആർച്ച്ബിഷപ് അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴി, മാർ പോൾ ചിറ്റിലപ്പിള്ളി, മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട്, ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ, അദിലാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, തലശേരി രൂപത നിയുക്ത സഹായ മെത്രാൻ മോൺ. ജോസഫ് പാംപ്ലാനി, തൃശൂർ അതിരൂപത നിയുക്ത സഹായമെത്രാൻ മോൺ. ടോണി നീലങ്കാവിൽ, സിഎംഐ ദേവമാതാ പ്രോവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ തുടങ്ങിയവർ സമൂഹബലിയിലും സമ്മേളനത്തിലും പങ്കെടുത്തു.
പൊതുസമ്മേളനത്തിൽ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, മാർ അപ്രേം മെത്രാപ്പോലീത്ത, എംഎൽഎമാരായ കെ. രാജൻ, അനിൽ അക്കര, തൃശൂർ മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, തൃശൂർ അതിരൂപത വികാരി ജനറാൾമാരായ മോണ്‍. തോമസ് കാക്കശേരി, മോണ്‍. ജോർജ് കോമ്പാറ, അതിരൂപത പ്രിസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി ഫാ. ജോസ് കോനിക്കര, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. മേരി റെജീന, പോപ്പ് പോൾ മേഴ്സി ഹോം പ്രിൻസിപ്പൽ ഫാ. ജോജു ആളൂർ, എസ്എൻഡിഎസ് സൂപ്പീരിയർ ജനറൽ സിസ്റ്റർ ചിന്നമ്മ കുന്നക്കാട്ട്, ഏകോപനസമിതി സെക്രട്ടറി എ.എ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
ദീപിക തൃശൂർ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയിസ് മാർ കുണ്ടുകുളത്തെക്കുറിച്ചു തയാറാക്കിയ ‘പാവങ്ങൾക്കൊപ്പം’, ഡോ. റോസി തമ്പി തയാറാക്കിയ ‘ഇടയൻ’ എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു. മാർ കുണ്ടുകുളം രൂപം നൽകിയ സാംസ്കാരിക പ്രസ്ഥാനമായ കലാസദൻ ദിവ്യബലിയിലും സമ്മേളനത്തിലും പ്രാർഥനാഗാനങ്ങൾ ആലപിച്ചു. വൈദികർ, സന്യാസ സമൂഹങ്ങളുടെ സുപ്പീരിയർമാർ, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ, ഇടവക പ്രതിനിധികൾ, സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര സർക്കാർ അടിച്ചേല്പിക്കുന്ന നിയമങ്ങൾമൂലം അനാഥശാലകൾ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തവേയാണ് ഇക്കാര്യം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശ്രദ്ധയിൽപെടുത്തിയത്.
കത്തോലിക്ക മാനേജ്മെന്റിനു കീഴിലുള്ള മെഡിക്കൽ, എൻജിനിയറിംഗ് കോളജുകളിലെ പ്രവേശനവും ഫീസ് ഘടനയും ഏറ്റവും സുതാര്യവും അമിത ഫീസ് ഈടാക്കാത്തതുമാണ്. ഇക്കാര്യം കോടതി അടക്കം എല്ലാ അധികാര കേന്ദ്രങ്ങൾക്കും ജനങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻകൂടിയായ ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.