ആതുരസേവനം പൂർണമായോ ഭാഗികമായോ ലഭിക്കാത്ത സ്ഥലങ്ങളിൽ സാമൂഹികവും സാന്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്കു മനുഷ്യത്വമുള്ളതും താങ്ങാവുന്നതും ഗുണമേന്മയുള്ളതുമായ ആതുരസേവനം ലഭ്യമാക്കുന്നതിനാണു കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) ഊന്നൽ നൽകുന്നത്. സേവനത്തിന്റെ എഴുപത്തിനാലാം വർഷത്തിൽ സർക്കാർ കഴിഞ്ഞാൽ, ലാഭത്തിനുവേണ്ടിയല്ലാത്തതും വിശ്വാസത്തിൽ അധിഷ്ഠിതവുമായ, രാജ്യത്തെ ഏറ്റവും വലിയ ആതുരസേവന ശൃംഖലയാണു ചായ്.
രാജ്യമെന്പാടുമായി ഇന്ന് 3,562 സ്ഥാപനങ്ങൾ ചായ്-യിൽ അംഗങ്ങളാണ്. ഇവയിൽ 626 ആശുപത്രികളും 2,322 ആതുരസേവന കേന്ദ്രങ്ങളും 211 സാമൂഹികസേവന സംഘങ്ങളും ഉൾപ്പെടുന്നു. ഇതിൽ 95 ശതമാനം സ്ഥാപനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതു സ്ത്രീകളാണ്. 84 ശതമാനം സ്ഥാപനങ്ങളും പാർശ്വവത്കരിക്കപ്പെട്ടവർക്കു സേവനം ഉറപ്പാക്കി വിവിധ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിലാണു പ്രവർത്തിക്കുന്നത്.
1943ൽ തുടക്കം
ആതുരസേവനരംഗത്തു ഗവേഷണത്തിലും പരസ്പര പങ്കാളിത്തത്തോടെയുള്ള പ്രവർത്തനത്തിലും തത്പരയായിരുന്ന സിസ്റ്റർ ഡോ. മേരി 16 സന്യാസിനികളുമൊത്തു 1943 ജൂലൈ 29നാണു ചായ് ആരംഭിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, കത്തോലിക്കാ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, പാവപ്പെട്ടവർക്കുവേണ്ടി നിലകൊള്ളുക എന്നീ ആദർശങ്ങളോടെയാണു ചായ് സ്ഥാപിതമായത്.
ഓസ്ട്രേലിയയിലെ മെൽബണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മെഡിക്കൽ ബിരുദധാരിയായ സിസ്റ്റർ ഡോ. മേരി ഗ്ലോറി മെഡിക്കൽ കരിയർ, കുടുംബജീവിതം, തന്റെ മാതൃരാജ്യം എന്നിവയെല്ലാം ഉപേക്ഷിച്ചാണു സന്നദ്ധ സേവനത്തിന്റെ ഭാഗമാകുന്നത്.
ഒരു സന്യാസിനിയാകുന്ന ആദ്യത്തെ മെഡിക്കൽ ഡോക്ടറാണു സിസ്റ്റർ ഡോ. മേരി ഗ്ലോറി. കർമഭൂമിയായി ഇന്ത്യ തെരഞ്ഞെടുത്ത അവർ ഡോക്ടർ, വൈദ്യശാസ്ത്ര അധ്യാപിക, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിലെല്ലാം തന്റെ ശിഷ്ടകാലം മുഴുവനും ഇവിടെ സേവനം ചെയ്തു.
1000 സിസ്റ്റർ ഡോക്ടർമാർ, 25,000 സിസ്റ്റർ നഴ്സുമാർ, പതിനായിരത്തിലധികം പാരാമെഡിക്കൽ പ്രഫഷണലുകളായ സിസ്റ്റർമാർ, 5000 സിസ്റ്റർ സോഷ്യൽ വർക്കേഴ്സ് എന്നിവരടങ്ങിയ മുഴുവൻ സമയ സമർപ്പിത സേവനം ചെയ്യുന്ന വോളണ്ടിയർമാരിലൂടെയാണ് പ്രതിവർഷം 2.1 കോടിയിലധികം പേർക്ക് ചായ് ഇന്ന് ആതുരശുശ്രൂഷ ലഭ്യമാക്കുന്നത്.
ദർശനം
എല്ലാവർക്കും ആരോഗ്യം എന്നതാണു ചായ്-യുടെ ദർശനം. കേവലം രോഗമില്ലാത്ത അവസ്ഥയായി മാത്രമല്ല ആരോഗ്യത്തെ ചായ് കാണുന്നത്. ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സുസ്ഥിതി എന്നാണ് ആരോഗ്യത്തെ ചായ് നിർവചിക്കുന്നത്. എല്ലാവർക്കും സമഗ്രമായ ആരോഗ്യം ലഭ്യമാക്കാനുള്ള പ്രതിബദ്ധത ചായ് ഉയർത്തിപ്പിടിക്കുന്നു.
ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുക, എല്ലാവർക്കും എല്ലാ പ്രായത്തിലും സുസ്ഥിതി പ്രോത്സാഹിപ്പിക്കുക എന്ന സുസ്ഥിര വികസനത്തിന്റെ മൂന്നാമത്തെ ലക്ഷ്യം നേടുന്നതിനായി ചായും അംഗസ്ഥാപനങ്ങളും ആരോഗ്യമേഖലയിലെ മറ്റു എൻജിഒകളുമായും, പ്രത്യേകിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായും, സഹകരിച്ചു പ്രവർത്തിക്കുന്നു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പകർച്ചവ്യാധികൾ, അംഗപരിമിതരുടെ പുനരധിവാസം, ജീവിതശൈലീ രോഗങ്ങൾ, ഇതര ചികിത്സാമേഖലകൾ, സമഗ്ര ആരോഗ്യവർധന പരിപാടികൾ, വ്യക്തിയെ പൂർണതയിൽ സമീപിച്ചുകൊണ്ടുള്ള പാലിയേറ്റീവ് ജീറിയാട്രിക് ശുശ്രൂഷകൾ, ദുരന്തസഹായങ്ങൾ, വൈദ്യസഹായം ലഭ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിൽ ടെലി മെഡിസിൻ സൗകര്യങ്ങൾ, പരിസ്ഥിതി-പ്രകൃതി സൗഹൃദ പരിപാടികൾ, ഗവേഷണം എന്നിങ്ങനെ വിവിധ മേഖലകളിൽ ചായ് ശ്രദ്ധ പതിപ്പിക്കുന്നു.
2013 ഓഗസ്റ്റ് ഒന്നു മുതൽ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗണ്‍സിലിന്റെ (ഇസിഒഎസ്ഒസി) സ്പെഷൽ കണ്സൾട്ടന്റാണു ചായ്. അമേരിക്കയിലെ ഒരു പബ്ലിക് ചാരിറ്റിക്ക് തുല്യമായ എൻജിഒ ആയും ചായ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദേശീയ സിഎസ്ആർ ഹബിന്റെ അംഗീകൃത പങ്കാളി എന്ന നിലയിൽ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ (ടിഐഎസ്എസ്) അംഗീകാരവും ചായ് നേടിയിട്ടുണ്ട്.
ദേശീയ കണ്വൻഷൻ
ആതുര സേവന മേഖലയിൽ അതതുകാലത്തെ വിവരങ്ങളും അറിവുകളും ആഭിമുഖ്യങ്ങളും പങ്കുവയ്ക്കുന്നതിനും കൂടുതൽ മെച്ചമായി രാഷ്ട്രത്തെ സേവിക്കുന്നതിനുമുള്ള മാർഗങ്ങൾ ആവിഷ്കരിക്കുന്നതിനുമായി ആരംഭം മുതൽ അംഗസ്ഥാപനങ്ങളുടെ വാർഷിക സമ്മേളനം ചായ് സംഘടിപ്പിക്കാറുണ്ട്. അതനുസരിച്ചുള്ള ദേശീയ ഹെൽത്ത് കണ്‍വൻഷനും 74-ാം വാർഷിക ജനറൽ ബോഡി യോഗത്തിനും ഇക്കുറി കേരളമാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്നും നാളെയുമായി കൊച്ചിയിലെ രാജഗിരി വിദ്യാപീഠത്തിൽ നടക്കുന്ന കണ്‍വൻഷന്റെ മുഖ്യപ്രമേയം -റിസോഴ്സസ്- ഐഡന്റിഫൈ, ഹാർമണൈസ്, ഒപ്റ്റിമൈസ്’ എന്നതാണ്. ആക്ഷൻ 2020: ഭാവിയിലേക്കായി പുനഃക്രമീകരിക്കുക എന്നതിന്റെ ഭാഗമായാണ് ഈ വിഷയം സ്വീകരിച്ചിട്ടുള്ളത്. വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വിൻചെൻസൊ പാല്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സാന്നിധ്യം കണ്‍വൻഷനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
ആതുരശുശ്രൂഷാ മേഖലയിൽ നിലവിലുള്ള വിഭവങ്ങൾ കൂടുതൽ മെച്ചമായി തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്യുക, പുതിയ വിഭവങ്ങൾ ശേഖരിക്കുക, ദരിദ്രരെ സേവിക്കുന്നതിനു സാധ്യമാക്കുക എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഈ വിഷയം. രാജ്യമെന്പാടുമുള്ള ചായ്-യുടെ അംഗസ്ഥാപനങ്ങളിൽ നിന്നായി 800 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ആരോഗ്യമേഖലയിലെ സമകാലിക വെല്ലുവിളികൾക്കും വിഭവദാരിദ്ര്യത്തിനുമിടയിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കുക എന്ന ശ്രേഷ്ഠമായ ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നതിനു പുതിയ ഉൾക്കാഴ്ചകളിലേക്കു ദേശീയ കണ്വൻഷൻ വഴിതെളിക്കുമെന്നാണു പ്രതീക്ഷ.
ഫാ. തോമസ് വൈക്കത്തുപറന്പിൽ (ചായ് ദേശീയ വൈസ് പ്രസിഡന്റും ചായ് കേരള പ്രസിഡന്റും എറണാകുളം ലിസി ആശുപത്രി ഡയറക്ടറുമാണു ലേഖകൻ.)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.