കൊല്ലം: പ്രമുഖ പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ ഡോ. ബി. എ. രാജാകൃഷ്ണൻ (70) അന്തരിച്ചു. ഇന്നലെ വൈകുന്നേരം 5.55ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ നടക്കും.
തിരുവനന്തപുരത്തു വ്യവസായിയായിരുന്ന അനന്തനാരായണന്റെയും സരസ്വതി അമ്മയുടെയും മൂത്ത പുത്രനായാണു ജനനം. കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും എഴുത്തുകാരിയുമായ വിമല രാജാകൃഷ്ണനാണു ഭാര്യ. മക്കൾ: മധു ആർ. ബാലകൃഷ്ണൻ (എക്സിക്യൂട്ടിവ് എഡിറ്റർ, കേരളശബ്ദം), ശ്രീവിദ്യ, ലക്ഷ്മിപ്രിയ. മരുമക്കൾ: ശിവകുമാർ (എൻജിനിയർ), സംഗീത മധു.
കേരളശബ്ദം, കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്ററായിരുന്നു രാജാകൃഷ്ണൻ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 1965ൽ എംബിബിഎസ് നേടിയശേഷം കുറേ വർഷം ഹെൽത്ത് സർവീസിൽ ജോലി നോക്കിയിരുന്നു. 1974ൽ കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനായി മാറിയതോടെ ജോലി ഉപേക്ഷിച്ചു. തുടർന്നു കൊല്ലത്തെ പ്രമുഖ വ്യവസായിയും പത്ര ഉടമയുമായ ആർ. കൃഷ്ണസ്വാമിയുടെ മകൾ വിമലാ രാജാകൃഷ്ണനെ വിവാഹം കഴിച്ചതോടെ ആർ. കൃഷ്ണസ്വാമിക്കൊപ്പം നിൽക്കുകയും കേരളശബ്ദം, കുങ്കുമം പ്രസിദ്ധീകരണ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനു ജീവിതം ഉഴിഞ്ഞുവയ്ക്കുകയുമായിരുന്നു. 1982ൽ ആർ. കൃഷ്ണസ്വാമി അന്തരിച്ചതിനെ തുടർന്ന് ഒമ്പത് പ്രസിദ്ധീകരണങ്ങളുടെ ചുമതല ഏറ്റെടുത്തു.
കേരളശബ്ദം, കുങ്കുമം, നാന തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്റർ ആയിരിക്കെ ചലച്ചിത്ര നിർമാണ രംഗത്തും അദ്ദേഹം കൈവച്ചു. രാധ എന്ന പെണ്കുട്ടി, കലിക, താളം മനസിന്റെ താളം, ബലൂണ്, നട്ടുച്ചയ്ക്കിരുട്ട്, ലേഡി ടീച്ചർ തുടങ്ങിയ സിനിമകളുടെ നിർമാതാവായിരുന്നു. പത്രപ്രവർത്തന മേഖലയിലും വ്യാവസായിക മേഖലയിലും അദ്ദേഹം നൽകിയ സംഭാവന കണക്കിലെടുത്ത് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പുതുപ്പള്ളി രാഘവൻ സ്മാരക അവാർഡ്, കെ. വിജയരാഘവൻ സ്മാരക പുരസ്കാരം, എ. പാച്ചൻ സ്മാരക പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കൊല്ലത്തെ നിരവധി കലാ-സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയൻ, ജർമനി, യുഎസ്എ, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.