തിരുവനന്തപുരം: ജീവനക്കാരുടെ ഡ്യൂട്ടിസമയം പരിഷ്കരിച്ചതുവഴി കെഎസ്ആർടിസി യുടെ പ്രതിദിന വരുമാനത്തിൽ 50 ലക്ഷം രൂപയുടെ വർധന ഉണ്ടായതായി മന്ത്രി തോമസ് ചാണ്ടി നിയമസഭയിൽ അറിയിച്ചു.
ഡ്യൂട്ടി സമയം പരിഷ്കരിച്ചതുവഴി ജീവനക്കാർക്ക് പ്രയാസങ്ങൾ അനുഭവപ്പെടുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡ്യൂട്ടിക്രമം നിശ്ചയിച്ച ശേഷം ശരാശരി 78 ശതമാനം ആയിരുന്ന വാഹന ഉപയോഗം ഇപ്പോൾ 87 ശതമാനമായി ഉയർന്നു. സിംഗിൾ ഡ്യൂട്ടിക്ക് എട്ടു മണിക്കൂർ എന്ന രീതിയിൽ 48 മണിക്കൂർ ആഴ്ചയിൽ ജോലി ചെയ്യേണ്ടതാണെങ്കിലും അത്രയും മണിക്കൂർ ഇപ്പോൾ ജോലി ചെയ്യിക്കുന്നില്ല.
ഡബിൾ ഡ്യൂട്ടി ക്രമത്തിൽ ആഴ്ചയിൽ 48 മണിക്കൂർ വരേണ്ട സ്ഥാനത്ത് ഇപ്പോൾ 39 മണിക്കൂർ ആണ് ജോലി ചെയ്യിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യം മനസിലാക്കി അനാവശ്യ പണിമുടക്കുകൾ ഒഴിവാക്കി ജീവനക്കാരുടെ സംഘടനകൾ സഹകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ അഭ്യർഥിച്ചു.
കെഎസ്ആർടിസി ഈ വർഷം പുതുതായി 900 ബസുകൾ വാങ്ങുമെന്നു മന്ത്രി തോമസ് ചാണ്ടി നിയമസഭയെ അറിയിച്ചു. 50 സ്കാനിയ ബസുകളും 850 സാധാരണ ബസുകളുമാണ് വാങ്ങുന്നത്.
6,000 ബസുകൾക്ക് 13,500 ഡ്രൈവർമാരാണ് ഉള്ളതെന്നും അദ്ദേഹം അറിയിച്ചു. 9,000 പേരുടെ ആവശ്യം മാത്രമേയുള്ളു. കെഎസ്ആർടിസി യുടെ ആസ്തി ഒരു ലക്ഷം കോടി രൂപയാണെന്നും 3,000 കോടി രൂപയാണ് ബാധ്യതയെന്നും മന്ത്രി അറിയിച്ചു. 14 ജില്ലകളിൽ 14 ഡിടിഒമാർ മതിയെന്നിരിക്കെ നിലവിൽ 56 പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡപകടങ്ങളിൽ മരിച്ചത് 21,076 പേർ
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചത് 21,076 പേരാണെന്ന് മന്ത്രി തോമസ് ചാണ്ടി നിയമസഭയിൽ അറിയിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 99,789 ഇരുചക്രവാഹനങ്ങളും 26,655 ഓട്ടോറിക്ഷകളും 4,455 ജീപ്പുകളും 49,010 കാറുകളും 14,140 ലോറികളും 15,912 സ്വകാര്യ ബസുകളും 5,898 കെഎസ്ആർടിസി ബസുകളും അപകടത്തിൽപ്പെട്ടിട്ടുണ്ട്. 2012ൽ 36,174 അപകടങ്ങളിലായി 4,286 പേരും, 2013ൽ 35,215 അപകടങ്ങളിൽ 4,258 പേരും 2014ൽ 36,282 അപകടങ്ങളിലായി 4,049 പേരും 2015ൽ 39,014 അപകടങ്ങളിലായി 4196 പേരും 2016ൽ 39,420 അപകടങ്ങളിലായി 4287 പേരുമാണ് മരിച്ചത്.
പ്രാഥമിക സർവേ വഴി ഭവനരഹിതരെ കണ്ടെത്തി
തിരുവനന്തപുരം: കുടുംബശ്രീ നടത്തിയ ലൈഫ് മിഷൻ പ്രാഥമിക സർവേയിൽ ഭവനരഹിതരായി 5,06,904 പേരെ കണ്ടെത്തിയതായി മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ അറിയിച്ചു. ഇതിൽ 3,73,138 ഭൂരഹിതഭവനരഹിതരും 1,33,766 പേർ ഭൂമിയുള്ള ഭവനരഹിതരുമാണ്. പദ്ധതിക്കായി 123 ഏക്കർ ഭൂമി ഇതുവരെ കണ്ടെത്തി.
പ്രാരംഭഘട്ടമായി ഗുണഭോക്താക്കളെ കണ്ടെത്തൽ അടുത്തമാസം പൂർത്തീകരിക്കുമെന്നും കെ.എസ്.ശബരീനാഥൻ, റോജി എം.ജോണ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അനിൽ അക്കര എന്നിവരെ മന്ത്രി അറിയിച്ചു. കോഴിക്കോട് നഗരത്തിൽ അനധികൃതമായി നിർമിച്ച 5184 കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നു മന്ത്രി എ.പ്രദീപ്കുമാറിനെ അറിയിച്ചു. ഈ കെട്ടിടങ്ങൾക്ക് നമ്പറുകൾ നൽകി നികുതി ചുമത്തിയതായും മന്ത്രി അറിയിച്ചു.
അഗ്രോ ബിസിനസ് കമ്പനി ഓഫ് കേരള രൂപീകരിക്കും
തിരുവനന്തപുരം: സംസ്കരിച്ച കാർഷികോത്പന്നങ്ങളുടെ വിപണനം ഏകോപിപ്പിക്കുന്നതിനായി അഗ്രോ ബിസിനസ് കമ്പനി ഓഫ് കേരള എന്ന പേരിൽ കന്പനി രൂപീകരിക്കുന്നതിനായി കെയ്കോയെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.എസ്.സുനിൽകുമാർ ആർ.രാമചന്ദ്രനെ അറിയിച്ചു.
നെൽകൃഷി ചെയ്തത് 1.9687 ലക്ഷം ഹെക്ടർ സ്ഥലത്ത്
തിരുവനന്തപുരം: ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ കണക്കുപ്രകാരം 2015/16 സാന്പത്തികവർഷം 1.9687 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്തതായി മന്ത്രി വി.എസ്.സുനിൽകുമാർ രാജു ഏബ്രഹാമിനെ അറിയിച്ചു. 2016/17 വർഷം 15,000 ഏക്കർ സ്ഥലത്ത് പുതിയതായി കൃഷി ആരംഭിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
റോഡുകളുടെ സംരക്ഷണം
തിരുവനന്തപുരം: ഗ്രാമീണ റോഡുകളുടെ സംരക്ഷണം വനിതാ സ്വാശ്രയ സംഘങ്ങളെ ഏൽപ്പിക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്നു മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ അറിയിച്ചു.
പ്രധാനമന്ത്രി ഗ്രാമീണ് സഡക്ക് യോജന റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉത്തരാഖണ്ഡിൽ വിജയിച്ചതു മുൻനിർത്തിയാണിത്. എന്നാൽ, കേരളത്തിൽ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് പ്രത്യേക നയം രൂപീകരിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി ആദ്യ അഞ്ച് വർഷം നിർമാണം ഏറ്റെടുക്കുന്ന കരാറുകാരനായിരിക്കും. അതിനുശേഷം വരുന്ന പാർശ്വഭാഗങ്ങളിലെ അറ്റകുറ്റപ്പണി കുടുംബശ്രീക്കു കീഴിലെ വനിതാ സ്വാശ്രയ സംഘങ്ങളെ ഏൽപ്പിക്കാനാണ് ആലോചന. ഇതിലേക്ക് 62 നിർമാണ യൂണിറ്റുകൾ കുടുംബശ്രീക്കു കീഴിൽ നിലവിലുണ്ട്. അതിൽ 46 എണ്ണം പൂർണമായും പ്രവർത്തനസജ്ജമാണ്. ഇടനിലക്കാരുടെയോ ബിനാമികളുടെയോ ഇടപെടലുകൾ ഇല്ലാതെ പ്രത്യേക മാർഗനിർദേശങ്ങളോടെയായിരിക്കും സ്വാശ്രയസംഘങ്ങൾ പ്രവർത്തിക്കുകയെന്നു മന്ത്രി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സർവീസ് രൂപീകരണം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സർവീസ് രൂപീകരണം സംബന്ധിച്ച് ലോക്കൽ ഗവണ്മെന്റ് കമ്മീഷൻ സർവീസ് സംഘടനകളുമായി ചർച്ച നടത്തിയതായി എം.ഉമ്മറിനെ മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, നഗരഗ്രാമാസൂത്രണം, എൻജിനിയറിംഗ് വിംഗ് എന്നീ വകുപ്പുകൾ ഏകീകരിച്ച് ഒറ്റവകുപ്പാക്കുന്നതിനുള്ള നടപടികൾ ലോക്കൽ ഗവണ്മെന്റ് കമ്മിഷൻ സ്വീകരിച്ചുവരുന്നതായി മന്ത്രി ടി.എ.അഹമ്മദ് കബീറിനെ അറിയിച്ചു.
ഭക്ഷണ വിലയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി നടപ്പാക്കിയശേഷം ഹോട്ടൽ ഭക്ഷണത്തിന് വിലവർധിച്ചിട്ടുള്ളതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നു ആർ.രാമചന്ദ്രനെ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് അറിയിച്ചു. പരാതികളിൽ നടപടികൾ സ്വീകരിക്കുന്നതിനായി ഇന്റലിജൻസ് വിഭാഗത്തിനു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അംഗീകാരമില്ലാത്ത നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കും
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയ്ക്കു കീഴിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിക്കാൻ അനുമതി നൽകിയ കോളജുകളിൽ അംഗീകാരമില്ലാതെ ചില തസ്തികകളിൽ നിയമനം നടന്നത് അന്വേഷിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ സഭയിൽ അറിയിച്ചു. അതിലേക്കു വൈസ് ചാൻസലറോടും രജിസ്ട്രാറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോളജുകൾ ആരംഭിക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയെങ്കിലും തസ്തിക സൃഷ്ടിക്കൽ നടത്തിയിരുന്നില്ല. ഈ സർക്കാർ അതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കൊല്ലത്തും കുളത്തുപ്പുഴയിലും രണ്ടു കോളജുകളിൽ അധ്യയനം ആരംഭിക്കും. കൃഷി വകുപ്പിനു കീഴിൽ തോന്നയ്ക്കലിൽ ആരംഭിച്ച ലൈഫ് സയൻസ് പാർക്കിൽ ബയോ മെഡിക്കൽ റിസർച്ച് സെന്റർ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. താങ്ങാവുന്ന വിലയ്ക്കു കർഷകർക്കു ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നതിനു കാർഷിക സർവകലാശാല നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.