കണ്ണൂർ: പച്ചക്കറികളിലും മറ്റും ഉപയോഗിക്കുന്ന നിരോധിത കീടനാശിനികളുടെ ഉപയോഗം കണ്ടെത്താൻ സംസ്ഥാനത്ത് നാല് ഹൈടെക് ലാബുകൾ വരുന്നു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് ആധുനിക ലാബുകൾ സ്ഥാപിക്കുന്നത്. ഇതിനായി ഫണ്ട് അനുവദിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ഹൈടെക് ലാബുകൾ വരുന്നതോടെ പച്ചക്കറികളിൽ ഉപയോഗിക്കുന്ന പുതുതലമുറ കീടനാശിനികളുടെ സാന്നിധ്യം മനസിലാക്കാൻ അന്യസംസ്ഥാനത്തെ ആശ്രയിക്കുന്ന രീതി ഒഴിവാക്കാനാകും.
മലയാളികൾ കഴിക്കുന്ന പച്ചക്കറികളിൽ മാരകമായ ഒരു ഡസനോളം പുതുതലമുറ കീടനാശിനികളുടെ സാന്നിധ്യം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടെ 80 ഇനം പച്ചക്കറികളുടെ 4,800 സാമ്പിളുകൾ പരിശോധിച്ചതിൽനിന്നാണ് ഇത്തരം കീടനാശിനികളുടെ സാന്നിധ്യം വെളിച്ചത്തുവന്നത്.
ചുവപ്പ് കാപ്സിക്കത്തിൽ അഞ്ചുതരം കീടനാശിനികളാണ് പ്രയോഗിക്കുന്നത്. മഞ്ഞ കാപ്സിക്കത്തിൽ നാഡീരോഗമുണ്ടാക്കുന്ന ഇമിഡാ ക്ലോപ്രിഡ് അനുവദനീയമായ അളവിന്റെ 52 മടങ്ങാണ് കണ്ടെത്തിയത്. പൊതുജനങ്ങൾക്ക് വിഷരഹിതമായ പച്ചക്കറി ഉറപ്പാക്കാനുള്ള സേവ് ടു ഈറ്റ് (Save to eat) പദ്ധതി പ്രകാരം കൃഷി വകുപ്പ് പുറത്തിറക്കിയ പരിശോധനാറിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകളുള്ളത്.
വെള്ളായണി കാർഷിക കോളജിലെ പെസ്റ്റിസൈഡ് റസിഡ്യൂ ലാബിലെ പരിശോധനയിലാണ് മാരകമായ പുതുതലമുറ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത്. തേനീച്ചയുടെ നാശത്തിനിടയാക്കുന്നതിനാൽ നിരോധിക്കണമെന്ന് അമേരിക്കൻ തേനീച്ചകർഷകർ മുറവിളികൂട്ടുന്ന കീടനാശിനിയാണ് ഇമിഡാ ക്ലോപ്രിഡ്.
സാമ്പാർപൊടി, മുളക്പൊടി എന്നിവയടക്കമുള്ള മസാലപ്പൊടികൾ, പച്ചക്കറികൾ, മുന്തിരി, ഏലയ്ക്ക, ചുവന്നുള്ളി, കറിവേപ്പില, ജീരകം തുടങ്ങിയവയിലാണ് കൂടുതലായി കീടനാശിനികളുടെ അംശം കണ്ടെത്തിയത്. ജൈവരീതിയിൽ ഉത്പാദിപ്പിച്ച് വിൽക്കുന്ന ഉത്പന്നങ്ങളിലും കീടനാശിനിയുടെ അംശം 14 ഇരട്ടിയായിരുന്നു.
ഇമിഡാ ക്ലോപ്രിഡ് കൂടാതെ അസെറ്റാമിപ്രിഡ്, ക്ലോതയാനിഡിൻ, അസഫേറ്റ്, ബുപ്രോഫെസിൻ, മെറ്റാലാക്സിൽ, ക്ലോറാൻ ട്രാലിനിപ്രോൾ, ടെബുകൊണാസോൾ, ഇപ്രോവാലികാർവ് തുടങ്ങിയ മാരക കീടനാശിനികളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. സാധാരണ ലാബുകളിലുള്ള പരിശോധനയിൽ പുതുതലമുറ കീടനാശിനിയുടെ സാന്നിധ്യം ഫലപ്രദമായി കണ്ടെത്താൻ കഴിയില്ല. കഴിഞ്ഞവർഷം 1,200 മെട്രിക് ടണ് കീടനാശിനി സംസ്ഥാനത്തെത്തിയത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.
പി. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.