തൃശൂർ: ബ്ലൂവെയ്ൽ ഭീതിയുടെ കാലത്തു സ്കൂൾകുട്ടികളുടെ സുരക്ഷയെച്ചൊല്ലി ആശങ്കപ്പെടാത്ത രക്ഷിതാക്കളില്ല. സ്കൂളിലേക്കെന്നുപറഞ്ഞു വീട്ടിൽനിന്നിറങ്ങുന്ന ചിലരെയെങ്കിലും കടൽത്തീരത്തും പാർക്കിലും മാളുകളിലും കണ്ടെത്തുന്നത് അപൂർവ സംഭവവുമല്ല.
രക്ഷിതാക്കളുടെ ആശങ്കയ്ക്ക് അല്പമെങ്കിലും പരിഹാരമാവുകയാണു സ്കൂൾബീപ് എന്ന മൊബൈൽ ആപ്പ്. മലയാളി എൻജിനിയർ അനുരാഗ് ഗോപിനാഥും സുഹൃത്തും എൻജിനിയറുമായ പ്രസന്ന കാളിയമൂർത്തിയും ചേർന്നൊരുക്കിയ ഈ ആപ്ലിക്കേഷൻ രക്ഷിതാക്കൾക്കും സ്കൂളിനും ഇടയിൽ ഒരു പാലമായി പ്രവർത്തിക്കും. സുരക്ഷയ്ക്കു മാത്രമല്ല, കുട്ടികളുടെ പഠനകാര്യങ്ങളിലും നന്നായി ഉപകരിക്കും.
ഗുണങ്ങൾ എന്തൊക്കെ?
സ്കൂൾബീപ് സിഇഒ അനുരാഗ് ഗോപിനാഥ് പറയുന്നു:
""സ്കൂൾ അധികൃതർ രക്ഷിതാക്കൾക്കുള്ള അറിയിപ്പുകൾ നൽകുന്നതു പല രീതികളിലാണ്. കുട്ടികളോടു പറഞ്ഞുവിടുക എന്നതുമാത്രമായിരുന്നു പണ്ടത്തെ രീതി. കടലാസു കുറിപ്പുകൾ, സ്കൂൾ ഡയറി, എസ്എംഎസ് എന്നിവയിലേക്ക് പിന്നീടതുമാറി. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇ-മെയിൽ, ബ്ലോഗ് തുടങ്ങിയ പുതുസങ്കേതങ്ങളിലേക്ക് സ്കൂളുകൾ ചുവടുമാറ്റിത്തുടങ്ങിയിട്ടുമുണ്ട്. ഈ രീതികളെയെല്ലാം യോജിപ്പിക്കുന്ന, അല്ലെങ്കിൽ കടത്തിവെട്ടുന്ന സൗകര്യങ്ങളാണ് സ്കൂൾബീപ് നൽകുന്നത്.
കുട്ടി സ്കൂളിൽ സുരക്ഷിതനായി എത്തി എന്നറിയിക്കുന്ന അറ്റൻഡൻസ് അലർട്ട് ആയിരിക്കും രക്ഷിതാക്കൾക്ക് ഏറ്റവും സമാധാനം നൽകുന്നത്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന സ്കൂളിൽ ക്ലാസ് ടീച്ചർ അറ്റൻഡൻസ് എടുത്താലുടൻ ഹാജരില്ലാത്ത കുട്ടികളുടെ രക്ഷിതാക്കളുടെ മൊബൈലിലേക്ക് അലർട്ട് എത്തും. ഹെഡ്മാസ്റ്റർക്കും ഈ വിവരം തത്സമയം അറിയാം. ആപ്പിൽ ഏതാനും സെക്കൻഡുകൾ മാത്രമേ അറ്റൻഡൻസ് എടുക്കാൻ വേണ്ടിവരൂ.
ഓഡിയോ, വീഡിയോ, ഫോട്ടോകൾ എന്നിങ്ങനെയുള്ള മൾട്ടിമീഡിയ ഫയൽ ഷെയറിംഗ്, പ്രോഗ്രസ് റിപ്പോർട്ടുകൾ, അവധി അറിയിപ്പുകൾ, റിമൈൻഡറുകൾ, ന്യൂസ് ലെറ്ററുകൾ എന്നിവ നൽകൽ തുടങ്ങിയ കാര്യങ്ങളെല്ലാം ആപ്ലിക്കേഷനിലൂടെ ലളിതമായി ചെയ്യാം. സ്കൂളിൽനിന്ന് എല്ലാ രക്ഷിതാക്കൾക്കും സന്ദേശമയയ്ക്കാമെങ്കിലും രക്ഷിതാക്കൾ അയയ്ക്കുന്നവ സ്കൂളിനു മാത്രമേ ലഭിക്കൂ. സന്ദേശങ്ങൾ ആരൊക്കെ വായിച്ചുവെന്നു സ്കൂളധികൃതർക്ക് അറിയാനാവും. സ്കൂൾബസ് എവിടെയെത്തി എന്നറിയാനുള്ള ട്രാക്കിംഗ് സൗകര്യവും ആപ്പിലുണ്ട്’’.
വളരെക്കുറഞ്ഞ ചെലവേ ആപ്പിനു വരുന്നുള്ളൂ. പ്രതിവർഷം കുട്ടികൾക്കു സ്കൂൾ ഡയറി നൽകുന്നതിനു വേണ്ടിവരുന്ന ചെലവിൽ ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് അനുരാഗ് പറഞ്ഞു. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലും വെബിലും സ്കൂൾബീപ് പ്രവർത്തിക്കും.
സ്റ്റാർട്ടപ്പ്
അനുരാഗും പ്രസന്നയും ചേർന്നുള്ള ടാങ്സിസ് ടെക്നോളജീസ് ആണ് സ്കൂൾബീപ് വികസിപ്പിച്ചത്. ബംഗളൂരുവിലാണ് ആസ്ഥാനം. ഐടി രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള ഇരുവരും മുന്പ് ഒന്പതു വർഷം ഒരുമിച്ചു ജോലിചെയ്തിരുന്നു. കോന്നി സ്വദേശിയായ അനുരാഗ് കോഴിക്കോട് എൻഐടിയിലും പ്രസന്ന റൂർക്കേലെ എൻഐടിയിലുമാണ് പഠനം പൂർത്തിയാക്കിയത്. പ്രസന്നയാണ് ടാംഗ്സിസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ.
കഴിഞ്ഞവർഷം ഇൻവെസ്റ്റ് കർണാടക മീറ്റിൽ അവതരിപ്പിച്ച ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ 2015 ഏപ്രിൽ മുതൽ ഉപയോഗിച്ചിരുന്നു. നാസ്കോം അവരുടെ 10,000 സ്റ്റാർട്ടപ്സ് പ്രോഗ്രാമിലേക്കും ഇവരെ തെരഞ്ഞെടുത്തു. കഴിഞ്ഞവർഷം ഇൻവെസ്റ്റ് കർണാടകമീറ്റിൽ തെരഞ്ഞെടുത്ത് അവതരിപ്പിച്ച അഞ്ചു സ്റ്റാർട്ടപ്പുകളിൽ ഒന്നുമായിരുന്നു.
മൈലി, ദ യ്വോളോ, ആപ്പ്അലർട്ട് തുടങ്ങിയ ആപ്ലിക്കേഷനുകളുമായാണ് സ്കൂൾബീപ്പിന്റെ മത്സരം. കേരളത്തിലെ നൂറെണ്ണമടക്കം അഞ്ഞൂറിലേറെ സ്കൂളുകളിൽ ഇതു വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്ന് അനുരാഗ് ഗോപിനാഥ് പറഞ്ഞു. കൂടുതൽ സ്കൂളുകളിലേക്ക് ആപ്ലിക്കേഷൻ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവരിപ്പോൾ.
വി.ആർ. ഹരിപ്രസാദ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.