മുളങ്കുന്നത്തുകാവ് (തൃശൂർ): അമ്പതോളം കേസിലുൾപ്പെട്ട അന്തർസംസ്ഥാന കുറ്റവാളി അറസ്റ്റിൽ. തിരുവനന്തപുരം ബാലരാമപുരം വെടിവെച്ചാംകോവിൽ നെടിയവിള വീട്ടിൽ റെനോൾഡ് സിൽവസ്റ്ററി(27)നെയാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. അരുണ്‍ദേവ് എന്നും അൻപു എന്നും ഇയാൾക്കു വിളിപ്പേരുണ്ട്. കളവ്, പിടിച്ചുപറി, മാല പൊട്ടിക്കൽ, വാഹന മോഷണം, കൊലപാതകശ്രമം, മയക്കുമരുന്നുകടത്ത്, അടിപിടി തുടങ്ങിയ കേസുകൾ ഇയാൾക്കെതിരേയുണ്ട്.
പിടിയിലായ സമയത്ത് കോയമ്പത്തൂരിൽനിന്ന് മോഷണം നടത്തിയ പൾസർ ബൈക്ക് ഇയാളിൽനിന്നു കണ്ടെടുത്തു. ആന്ധ്രയിലെ വലിയതുറ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരന്റെ മോഷണം പോയ ബൈക്കാണിതെന്ന് അറിവായിട്ടുണ്ട്. സമീപകാലത്തു ജില്ലയിലുണ്ടായ നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളുടെ ഭാഗമാണ് അറസ്റ്റ് എന്നു പേരാമംഗലം സിഐ ബി. സന്തോഷ് പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ഫോർട്ട് വലിയതുറ പോലീസ് സ്റ്റേഷനിൽ പിടിച്ചുപറി, കവർച്ച, അടിപിടി കേസുകളുണ്ട്. പാറശാല, നേമം, പേട്ട, കരമന പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, മോഷണം തുടങ്ങിയ കേസുകളും എറണാകുളം ജില്ലയിലെ പാലാരിവട്ടം, സെൻട്രൽ പോലീസ് സ്റ്റേഷനുകളിൽ നിരവധി കവർച്ചക്കേസുകളുമുണ്ട്. മോഷണവസ്തുക്കൾ വിറ്റുകിട്ടുന്ന പണം സുഖജീവിതത്തിനായി ഉപയോഗിക്കാറാണ് പതിവ്.
ജില്ലാ പോലീസ് മേധാവി രാഹുൽ, ഗുരുവായൂർ എസിപി പി.എ. ശിവദാസ്, പേരാമംഗലം സിഐ ബി. സന്തോഷ്, മെഡിക്കൽ കോളജ് എസ്ഐ പി.യു. സേതുമാധവൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.