കൊച്ചി: ദേശീയപാത പദവി ഫണ്ടുകളും ആനുകൂല്യങ്ങളും പാതസംരക്ഷണവുമെല്ലാം മദ്യലോബികൾക്കുവേണ്ടി ഇല്ലാതാക്കി, കേരളമാകെ മദ്യമൊഴുക്കാനുള്ള സംഘടിത നീക്കമാണ് സർക്കാർ നടത്തുന്നതെന്നു കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന നേതൃസമ്മേളനം കുറ്റപ്പെടുത്തി. ദേശീയ-സംസ്ഥാന പാതകളുടെ പദവി ഇല്ലാതാക്കി 429 മദ്യശാലകൾ കൂടി തുറക്കാനുള്ള നീക്കം, സർക്കാരിന്റെ ആഭിമുഖ്യം മദ്യലോബിയോടും മദ്യരാജാക്കൻമാരോടുമാണെന്നു വ്യക്തമാക്കുന്നു. ഈ നീക്കത്തിൽ നിന്നു സർക്കാർ പിൻമാറണം.
മദ്യപിച്ചുണ്ടാകുന്ന വാഹനാപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുവേണ്ടിയാണ് സുപ്രീംകോടതി പാതയോരങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകൾ പാടില്ലെന്നു വിധിച്ചത്. പാതയുടെ പദവി എടുത്തുകളഞ്ഞ്, കുറുക്കുവഴികളിലൂടെ മദ്യശാലകൾ നിലനിർത്തുന്പോൾ സുപ്രീംകോടതി വിധിയുടെ അന്തഃസത്തയെയാണ് അട്ടിമറിക്കുന്നത്.
ഘട്ടംഘട്ടമായി സന്പൂർണ മദ്യവത്കരണമാണ് സർക്കാർ നടത്തുന്നത്. ഈ നീക്കങ്ങളെ ചെറുത്തു തോല്പിക്കാൻ മദ്യവിരുദ്ധ പ്രവർത്തകരും മനുഷ്യസ്നേഹികളും മുന്നോട്ടുവരണം. വിവിധ മദ്യവിരുദ്ധ സംഘടനകൾ നടത്തുന്ന സമര പോരാട്ടങ്ങളെ കേരള മദ്യവിരുദ്ധ ഏകോപന സമിതി പിന്തുണയ്ക്കും. കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന സംസ്ഥാന നേതൃസമ്മേളനം സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ചാർളി പോൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സിബിസി ലഹരിവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, പ്രസാദ് കുരുവിള, പ്രഫ. കെ.കെ.കൃഷ്ണൻ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ, ഫാ.ജോർജ് നേരേവീട്ടിൽ, ഫാ. ആന്റണി അറയ്ക്കൽ, ടി.എം.വർഗീസ്, പി.എച്ച്. ഷാജഹാൻ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്കോപ്പ, അഡ്വ. എൻ.രാജേന്ദ്രൻ, പ്രഫ.തങ്കം ജേക്കബ്, ഹിൽട്ടൻ ചാൾസ്, ജെയിംസ് കോറന്പേൽ, മിനി ആന്റണി, ജോണ്സണ് പാട്ടത്തിൽ, തങ്കച്ചൻ വെളിയിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.