തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ. ഇ. മാമ്മന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആചാരവെടി ഒഴിവാക്കിയിരുന്നു. പകരം വന്ദേമാതരമാണു മുഴങ്ങിയത്.
ഇന്നലെ രാവിലെ ഹോളി ഏഞ്ചൽസ്, ക്രൈസ്റ്റ് നഗർ, സെന്റ് ജോസഫ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ റോസാപുഷ്പങ്ങളുമായി കുന്നുകുഴിയിലെ വസതിയിലെത്തിയിരുന്നു. രഘുപതി രാഘവ രാജാറാം ആലപിച്ചാണ് വിദ്യാർഥികൾ മടങ്ങിയത്.
ഉച്ചയ്ക്ക് 12.30ഓടെ മൃതദേഹം പാറ്റൂരിലെ ഓർത്തഡോക്സ് ചാപ്പലിൽ എത്തിച്ചു. പ്രാർഥനാ ശുശ്രൂഷകൾക്കു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാവേലിക്കര ബി ഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ നേതൃത്വം നൽകി.
ഉച്ചകഴിഞ്ഞ് ഒന്നരയോടെ പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹത്തിൽ പോലീസ് ഔദ്യോഗിക ബഹുമതി അർപ്പിച്ചു.
101 വയസ് പിന്നിട്ട ഗാന്ധിയനും കെ. ഇ. മാമ്മന്റെ അടുത്ത സുഹൃത്തുമായ കെ. അയ്യപ്പൻപിള്ളയുടെ സാന്നിധ്യത്തിലാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്.
കുന്നുകുഴിയിലെ വസതിയിലും പാറ്റൂർ പള്ളിയിലും ശാന്തി കവാടത്തിലുമായി മന്ത്രിമാരായ എ.കെ. ബാലൻ, പ്രഫ.സി. രവീന്ദ്രനാഥ്, പി. തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ, മുൻ മന്ത്രിമാരായ മുല്ലക്കര രത്നാകരൻ, എ.കെ. ശശീന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എംപി, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, ഭരണ പരിഷ്കരണ കമ്മീഷൻ മെംബർ സെക്രട്ടറി ഷീല തോമസ്, മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, കേരള സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. എൻ വീരമണികണ്ഠൻ, ശാന്തി സമിതി ഭാരവാഹികളായ മോണ്. യൂജിൻ എച്ച്. പെരേര, എച്ച്. ഷഹീർ മൗലവി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.