തിരുവനന്തപുരം: ഓരോ ശ്വാസത്തിലും സ്വന്തം മാതൃനാടിനെക്കുറിച്ചു ചിന്തിക്കുക, നാടിന്റെ മാറുന്ന രാഷ്ട്രീയ- സാമൂഹിക മുഖം കണ്ടു വേദനിക്കുക, ജനങ്ങളെ രക്ഷിക്കുകയാണ് തന്റെ ധർമമെന്നു ചിന്തിക്കുക, അങ്ങനെ ഒരു നിയോഗത്തിൽ അലിഞ്ഞ് ഒരു വലിയ ജീവിതം ജീവിച്ചശേഷം കണ്ടത്തിൽ ഈപ്പൻ മാമ്മൻ എന്ന കെ.ഇ. മാമ്മൻ കർമഭൂമിയിൽനിന്നു വിടവാങ്ങിയിരിക്കുന്നു.
ഇന്നത്തെ തലമുറയ്ക്കു വിശ്വസിക്കാൻപോലും കഴിയാത്ത ത്യാഗങ്ങൾ വേണ്ടിവന്ന സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിവർഷകാലത്ത് സ്വയം ആ ഹോമാഗ്നിയിൽ എടുത്തുചാടിയ ദേശാഭിമാനി ഇന്ത്യയുടെ ഒരു സുവർണ ചരിത്രം കൂടി തന്റെ പേരിനോടൊപ്പം ചേർത്താണു വിടവാങ്ങിയത്.
വിവാഹവും കുടുംബവുമെല്ലാം വേണ്ടെന്നുവച്ച മാമ്മന്, ചുറ്റുമുള്ള ജനത തന്നെയായിരുന്നു എന്നും സ്നേഹവും വേദനയും. നാടിന്റെ ദുർഗതി തന്നെയായിരുന്നു ഏറ്റവും വലിയ പ്രാരാബ്ദവും! മഹാത്മാഗാന്ധിയുടെ കടുത്ത അനുയായി; ആശുപത്രിക്കിടക്കയിലായിരുന്ന അവസാന നാളുകളിലും സന്ദർശകരെത്തിയാൽ ഗാന്ധിത്തൊപ്പിയും ഖദർ ഷാളും ധരിച്ച് അവരെ സ്വീകരിച്ചു. പതിവുപോലെ കയർത്തു, പൊട്ടിച്ചിരിച്ചു, സ്നേഹിച്ചു...
"ഞാനൊരു ഗാന്ധിയൻ കമ്യൂണിസ്റ്റാണ്’. അങ്ങനെയാണു ജീവിതത്തിന്റെ അവസാന പതിറ്റാണ്ടുകളിൽ കെ.ഇ. മാമ്മൻ സ്വയം വിശേഷിപ്പിച്ചിരുന്നത്. മഹാത്മജിയുടെ സത്യവും അഹിംസയും കാരുണ്യവും ധർമവും സ്നേഹവും ഒപ്പം കമ്യൂണിസത്തിന്റെ തീവ്രതയും ധീരതയും ത്യാഗവും സ്വയം ആവാഹിച്ചെടുത്ത ധീര രാജ്യസ്നേഹിയായിരുന്നു അദ്ദേഹം.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു ഞാൻ കരുതുന്നതു മഹാത്മജിയും നേതാജിയും ജവഹർ ലാൽ നെഹ്റുവുമൊക്കെ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചു എന്നതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് എന്റെ സുകൃതമാണ്’. അങ്ങനെ പറഞ്ഞിരുന്ന കെ.ഇ. മാമ്മൻ "മഹാത്മജിയെ ഞാൻ ഇങ്ങനെ തൊട്ടിട്ടുണ്ട്. എന്തു മൃദുലമായിരുന്നുവെന്നോ ആ കൈത്തണ്ട. ഇപ്പോഴും ആ സോഫ്റ്റ്നസ് എന്റെ കൈയിൻ മേലുണ്ട്.’ ജീവിതാവസാനം വരെ പ്രാണശ്വാസമായി മഹാത്മാഗാന്ധിയെ കൊണ്ടുനടന്ന കെ.ഇ. മാമ്മൻ എപ്പോഴും അഭിമാനത്തോടെ പറയുന്ന കാര്യമാണത്.
ക്ഷേത്ര പ്രവേശന വിളമ്പരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാളിനെ അനുമോദിക്കാനായി ഗാന്ധിജി തിരുവനന്തപുരത്തെത്തിയ സന്ദർഭത്തിലായിരുന്നു ആ ദർശനം. ക്ലിഫ് ഹൗസിൽ താമസിച്ചിരുന്ന ഗാന്ധിജിയെ ഡോ.ജി. രാമചന്ദ്രനോടൊപ്പമാണു യുവാവായ മാമ്മൻ കാണാൻ പോകുന്നത്. നിലത്ത് ഒരു മെത്തയിലിരുന്നു ചർക്കയിൽ നൂൽനൂൽക്കുന്ന ഗാന്ധിജിയുടെ കൈയിൽ മാമ്മൻ മെല്ലെ ഒന്നു തലോടി...
മഹാത്മാഗാന്ധിയെ ദൈവതുല്യം ആരാധിക്കുമ്പോൾ തന്നെ "ഞാൻ ഗാന്ധിയുടെ അന്ധനായ അനുയായി അല്ല’ എന്നും കെ.ഇ. മാമ്മൻ പറയുമായിരുന്നു. സുഭാഷ് ചന്ദ്രബോസിനോടുള്ള ഗാന്ധിജിയുടെ ചില നിലപാടുകളെ വിമർശിക്കുകയും ചെയ്തിരുന്നു കെ.ഇ. മാമ്മൻ.
സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് സ്വാധീനമായി നേതാജിയും
മദ്രാസ് ക്രിസ്ത്യൻ കോളജിൽ വിദ്യാർഥിയായിരുന്ന കാലത്ത് സുഭാഷ് ചന്ദ്രബോസിന്റെ വികാരഭരിതമായ പ്രസംഗം കേട്ട കെ.ഇ. മാമ്മൻ എന്നും ആ വാക്കുകൾ കാണാപ്പാഠം പറയുമായിരുന്നു.
സ്റ്റുഡന്റ്സ് ഫെഡറേഷനിലെ പ്രവർത്തനം കാരണം തിരുവനന്തപുരത്തെ ഇന്റർ മീഡിയറ്റ് പഠനം തടസപ്പെട്ട കെ.ഇ. മാമ്മന് പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കുന്നത് ഏറെ പണിപ്പെട്ടാണ്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദ പഠനത്തിനു ചേർന്നു പഠനം രണ്ടാം വർഷം തുടങ്ങിയപ്പോഴാണ് (കാലം 1940-42) ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം വരുന്നത്. വിദ്യാർഥികൾ കോളജിൽനിന്നു പുറത്തുവരണമെന്നും പ്രവർത്തിക്കൂ അല്ലെങ്കിൽ മരിക്കൂ എന്നുമൊക്കെയുള്ള ആഹ്വാനം കേട്ട് കോളജും പഠനവും എല്ലാം ഉപേക്ഷിച്ച് കെ.ഇ. മാമ്മൻ സമരരംഗത്തേക്ക് എടുത്തുചാടി.
സ്വന്തം ജീവനും ജീവിതവും ഇന്ത്യയ്ക്കുവേണ്ടി ബലിയർപ്പിച്ച കെ.ഇ. മാമ്മനു താങ്ങാൻ കഴിയുന്നതായിരുന്നില്ല പിൽക്കാലത്ത് അദ്ദേഹം സാക്ഷിയാകേണ്ടി വന്ന ഭരണ കാഴ്ചകൾ. അതുകൊണ്ടുതന്നെ മാറിമാറി ഭരിച്ച സർക്കാരുകളെ, അഴിമതിക്കാരായ മന്ത്രിമാരെ അദ്ദേഹം നിശിതമായി വിമർശിച്ചു. ആരു ഭരിക്കുന്നു എന്നതല്ല, രാജ്യനന്മയും ജനക്ഷേമവുമാണു തന്നെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾ ആഗ്രഹിക്കുന്നതെന്നും കെ.ഇ. മാമ്മൻ തുറന്നുപറയാറുണ്ടായിരുന്നു. സ്വന്തം നാടിന്റെ സ്ഥിതിസമത്വവും പുരോഗതിയും അതു മാത്രമായിരുന്നു കെ.ഇ. മാമ്മന്റെ സ്വപ്നം.
ഹൃദയരക്തം ചിന്തി നേടിയ സ്വാതന്ത്ര്യം
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ 514-ാം നമ്പർ മുറിയിലെ കിടക്കയിൽ കിടക്കുമ്പോഴും കെ.ഇ. മാമ്മന്റെ ആകുലത നമ്മുടെ നാടിനെക്കുറിച്ചായിരുന്നു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചായിരുന്നു. സ്വന്തം രോഗത്തെക്കുറിച്ചോ, അവശതയെക്കുറിച്ചോ ഏകാന്തതയെക്കുറിച്ചോ മാമ്മൻ ഒന്നും പറഞ്ഞില്ല. പറഞ്ഞതൊക്കെ നമ്മുടെ ശക്തമായ ജനാധിപത്യ വ്യവസ്ഥയെയും ഭരണഘടനയെയും കുറിച്ചായിരുന്നു.
അഴിമതിക്കാരും ദുർമോഹികളും സ്വാർഥരുമായ ഒരു വിഭാഗം രാഷ്ട്രീയക്കാരും പാർട്ടികളും ഭാരതത്തിന്റെ മതേതരത്വത്തെയും സോഷ്യലിസത്തെയും വെട്ടിനുറുക്കുന്നതിന്റെ വേദന ആ ക്ഷീണിച്ച നെഞ്ചിൽ വിങ്ങിനിറഞ്ഞു.
ജനങ്ങൾക്കിടയിൽ ജനങ്ങൾക്കുവേണ്ടി ജീവിച്ച ഒരു ഇന്ത്യൻ പൗരൻ കൂടിയായിരുന്നു കെ.ഇ. മാമ്മൻ. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുക, പരിഹാരം ഉണ്ടാക്കുക ഇതൊക്കെ തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്വമായി മാമ്മൻ കരുതി.
ആരോഗ്യനില വളരെ മോശമായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റപ്പെടുന്നതിനു മുമ്പുവരെ തിരുവനന്തപുരത്തെ സഹോദര പുത്രൻ ഗീവർഗീസ് കെ. ഉമ്മന്റെ വീട്ടിലായിരുന്നു താമസം. കിടപ്പിലാകുന്നതു വരെയും ഏതൊരു ചെറുപ്പക്കാരന്റെയും ആരോഗ്യത്തോടെ ദിവസവും രാവിലെയും വൈകിട്ടും നഗരത്തിലൂടെ അദ്ദേഹം നടക്കുമായിരുന്നു. ഏറ്റവും കൂടുതൽ ജനസമ്പർക്കം ലഭിക്കുന്നതു തോൾ സഞ്ചിയും തൂക്കിയുള്ള ഈ നടപ്പിനിടയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വഴിയിൽവച്ചും ജനങ്ങൾ അടുത്തെത്തും, അവരുടെ വേദനകൾ പങ്കുവയ്ക്കും. തീരെ കഷ്ടത അനുഭവിക്കുന്നവരുടെ വീടും മാമ്മൻ സന്ദർശിക്കും. തനിക്കു ലഭിച്ചിരുന്ന സ്വാതന്ത്ര്യ സമര പെൻഷന്റെ നല്ലൊരു പങ്കും ആർസിസി തുടങ്ങിയ ആശുപത്രികൾക്കും ദരിദ്രർക്കും വേണ്ടി സംഭാവന ചെയ്തിരുന്നു.
ഇതെന്റെ നാട്, എന്റെയുംകൂടി വിയർപ്പിന്റെയും രക്തത്തിന്റെയും ഫലമായി ലഭിച്ച സ്വാതന്ത്ര്യം- അങ്ങനെ ഒരു തന്റേടം, അവകാശം കെ.ഇ. മാമ്മന് എന്നും ഉണ്ടായിരുന്നു. തലസ്ഥാന നഗരത്തിൽ അരങ്ങേറിക്കൊണ്ടിരുന്ന ബന്തിനും ഹർത്താലിനും നേതാക്കളുടെ അപകടകരമായ സമരാഹ്വനങ്ങൾക്കും നടുവിൽ കയറിനിന്ന് ഒറ്റയാൾ പോരാട്ടം നടത്താൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഈ തന്റേടംതന്നെ. കൈയിലെ ഗാന്ധിചിത്രവും ഉള്ളിലെ കെടാത്ത ഗാന്ധി ഭക്തിയും കെ.ഇ. മാമ്മൻ എന്ന ഒറ്റയാൾ പട്ടാളത്തെ മുന്നോട്ടു നയിച്ചു.
എസ്. മഞ്ജുളാദേവി
സർ സി.പിയുടെ മുന്നിൽ പതറാതെ
കോട്ടയം കണ്ടത്തിൽ കുടുംബാംഗമാണെങ്കിലും കെ.ഇ. മാമ്മൻ ജനിച്ചതു തിരുവനന്തപുരത്താണ്. സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള നാഷണൽ ബാങ്കിൽ മാനേജരായിരുന്നു പിതാവ് കെ.സി. ഈപ്പൻ.
തിരുവനന്തപുരത്തെ മഹാരാജാസ് ആർട്സ് കോളജിൽ (ഇന്നത്തെ ഗവ. ആർട്സ് കോളജിൽ) ഇന്റർ മീഡിയറ്റിനു പഠിക്കുമ്പോൾ വിദ്യാർഥി ഫെഡറേഷന്റെ മൂന്നാം പ്രസിഡന്റായിരുന്നു കെ.ഇ. മാമ്മൻ. സ്റ്റേറ്റ് കോണ്ഗ്രസിന് വിദ്യാർഥികൾ സഹായം നല്കുന്നതിന്റെ ഭാഗമായി സി.പിയുടെ പോലീസിന്റെ ലാത്തിച്ചാർജും അറസ്റ്റും പതിവായി. ഫെഡറേഷന്റെ ഒന്നും രണ്ടും പ്രസിഡന്റുമാർ ലോക്കപ്പിലായതോടെ മാമ്മൻ അധ്യക്ഷസ്ഥാനത്തെത്തി.
1939-ൽ ഹിന്ദു പത്രത്തിൽ വിദ്യാർഥികളുടെ അവകാശത്തെ തൊട്ടുകളിക്കാൻ ദിവാന് അധികാരമില്ലെന്നു കാണിച്ച് മാമ്മൻ ഒരു പ്രസ്താവന എഴുതി. ഈ പ്രസ്താവനയാണ് സർ സി.പിയെ യുവ വിദ്യാർഥിയുടെ കൊടും ശത്രുവാക്കുന്നത്! വിദ്യാർഥി പ്രസ്താവന പിൻവലിക്കണമെന്നും പിൻവലിച്ചില്ലെങ്കിൽ കോളജിൽനിന്നു പിരിച്ചു വിടണമെന്നും പ്രിൻസിപ്പൽ സഹസ്രരാമ അയ്യരെ സർ സി.പി അറിയിച്ചു. പ്രിൻസിപ്പൽ നല്കിയ നോട്ടീസിൻ പ്രകാരം വിദ്യാർഥി പ്രതികരിക്കാത്തതിനാൽ കോളജിൽ നിന്നു പിരിച്ചു വിടുകയും ചെയ്തു.
മാമ്മൻ പക്ഷേ ഇതൊന്നുമറിഞ്ഞില്ല. ആ സമയത്ത് പേട്ടയിൽ വിദ്യാർഥി കോണ്ഗ്രസിന്റെ മഹാസമ്മേളനം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. മൈസൂർ കോണ്ഗ്രസ് നേതാവായ കെ.ടി. ബാഷിമിനെയായിരുന്നു ഉദ്ഘാടകനായി ക്ഷണിച്ചത്.
ഇതറിഞ്ഞ് സർ സി.പി രോഷാകുലനായി. മുഖ്യ സംഘാടകൻ ഉടൻ സി.പിയുടെ വസതിയായ ഭക്തിവിലാസത്തിൽ (ഇന്നത്തെ ആകാശവാണി നിലയം) എത്തിച്ചേരാൻ കല്പനയുണ്ടായി. 19 വയസുള്ള കെ.ഇ. മാമ്മൻ ഗാന്ധിതൊപ്പിയും ധരിച്ചു നാടിനെ കിടുകിടാ വിറപ്പിച്ചിരുന്ന സി.പി.യുടെ "പുലിമട'യിലെത്തി.
ഭക്തിവിലാസത്തിൽ അപ്പോൾ കോളജ് പ്രിൻസിപ്പലിനെ കൂടാതെ വൈസ് ചാൻസലർ, പോലീസ് ഐജി അബ്ദുൾ കരീം എന്നിവരും പത്രക്കാരും ഉണ്ടായിരുന്നു. കസവ് തലപ്പാവണിഞ്ഞ സി.പി യുവ വിദ്യാർഥിയോട് ചോദിച്ചു. Why you want K.T. Bashim who is an outsider to inaugurate your students meeting? (എന്തുകൊണ്ടാണ് കെ.ടി. ബാഷിം എന്ന പുറം നാട്ടുകാരനെ സമ്മേളനത്തിന്റെ ഉദ്ഘാടകനാക്കുന്നത്) കെ.ഇ. മാമ്മൻ ഉടൻ മറുപടി പറഞ്ഞു If K.T. Bashim is an outsider how are you here as our Diwan? (കെ.ടി. ബാഷിം പുറംനാട്ടുകാരനാണെങ്കിൽ താങ്കൾ എങ്ങനെയാണ് ഇവിടെ ദിവാനായിട്ടിരിക്കുന്നത്).
ഒന്നു പകച്ചുപോയ സർ സി.പി ദേഷ്യം കൊണ്ടു ചുവന്ന മുഖത്തോടെ മീറ്റിംഗ് പിരിച്ചുവിട്ട് അകത്തേക്കു കയറിപ്പോയി. കെ. ഇ. മാമ്മന്റെ എതിർചോദ്യം സി.പിയുടെ അധികാരത്തിനും വ്യക്തിത്വത്തിനും ഏറ്റ ആദ്യപ്രഹരമായിരുന്നു.
ആദർശം ജീവിതമാക്കിയ അപൂർവ വ്യക്തിത്വം: കർദിനാൾ മാർ ക്ലീമിസ് ബാവാ
തിരുവനന്തപുരം: പ്രസംഗത്തിനപ്പുറത്ത് ആദർശം ജീവിതമാക്കിയ അപൂർവ വ്യക്തിത്വമായിരുന്നു അന്തരിച്ച കെ. ഇ. മാമ്മന്റേതെന്ന് സിബിസിഐ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അനേകം സാമൂഹിക തിന്മകൾക്കെതിരേ അദ്ദേഹം നടത്തിയ ഒറ്റയാൾ പോരാട്ടങ്ങൾ സമൂഹം മറക്കില്ല. ഗാന്ധിയൻ ആദർശങ്ങളെ തന്റെ ജീവിതത്തിലൂടെ അനേകർക്കു പകരാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയൻ തത്ത്വങ്ങളുടെ പ്രചാരകനും ലളിതജീവിതത്തിന്റെ ഉടമയുമായ ഈ പൊതുപ്രവർത്തകൻ നമ്മുടെ നാടിന് അനുഗ്രഹമായിരുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും വിഭാഗീയത ഇല്ലാതെ അദ്ദേഹം ഇടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഓർമയ്ക്കു മുമ്പിൽ പൊതുസമൂഹത്തോടു ചേർന്ന് ആദരാഞ്ജലി അർപ്പിക്കുകയും ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നുവെന്നു കർദിനാൾ ക്ലീമിസ് ബാവാ പറഞ്ഞു.
വാക്കിലും പ്രവൃത്തിയിലും ഗാന്ധിയൻ: ഗവർണർ
തിരുവനന്തപുരം: വാക്കിലും പ്രവൃത്തിയിലും ഗാന്ധിയൻ ആദർശങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് സാമൂഹ്യവിഷയങ്ങളിൽ ശക്തമായി ഇടപെട്ടിരുന്ന സ്വാതന്ത്ര്യസമരസേനാനിയെ ആണ് കെ.ഇ. മാമ്മന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു കെ.ഇ. മാമ്മനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഗാന്ധിജിയെ ഹൃദയത്തോടു ചേർത്തുവച്ച് എന്നും നീതിക്കും നന്മയ്ക്കുമായുള്ള പോരാട്ട വീഥിയിൽ കെ.ഇ. മാമ്മൻ എന്ന ഗാന്ധിയനുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ചു നിന്ന് അവസാനനിമിഷംവരെ ധീരമായ പോരാട്ടങ്ങൾ നടത്തിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കെ.ഇ. മാമ്മൻ എന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.
സത്യത്തിനും നീതിക്കും നന്മയ്ക്കും വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ അപൂർവ വ്യക്തിയായിരുന്നു കെ.ഇ. മാമ്മനെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മന്ത്രി എ.കെ. ബാലൻ, വി.എം. സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി എന്നിവരും അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.