കോട്ടയം: "ചിരി മരുന്നാണ്. ചിരിക്കുന്നവർക്ക് ആയുസ് കൂടുതൽ കിട്ടും’. ഉഴവൂർ വിജയൻ പലപ്പോഴും പറഞ്ഞിരുന്ന കമന്റ് സ്വന്തം ജീവിതത്തിൽ തിരിച്ചാണു സംഭവിച്ചത്. രണ്ടു മാസം മുന്‍പ് കോട്ടയം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിനുശേഷം മാധ്യമപ്രവർത്തകരായ സുഹൃത്തുക്കളോടു ചിരിക്കൂ, പിണങ്ങാൻ സമയമില്ലെന്നു പറഞ്ഞിറങ്ങിയ വിജയൻ കഴിഞ്ഞ കുറെനാളായി രോഗബാധിതനായിരുന്നു. പ്രമേഹവും വയറ്റിൽ നീർക്കെട്ടുമാണു മരണത്തിലേക്കു നയിച്ചത്.
ചിരിയുടെ മാലപ്പടക്കവുമായി ഇനി ഉഴവൂർ വിജയൻ വേദികളിലും ചാനൽ ചർച്ചകളിലും പത്രസമ്മേളനങ്ങളിലും എത്തില്ല. ഓർത്തോർത്തു ചിരിക്കാൻ വക നൽകുന്ന ഫലിതങ്ങളുടെ രാഷ്ട്രീയ വർത്തമാനങ്ങളുമായി വിജയൻ പ്രേക്ഷകരെ കൈയിലെടുത്തിരുന്നു. ഏറെക്കാലവും ഇടതുപക്ഷം ചേർന്നു നീങ്ങിയ വിജയന് ഇടതു മാത്രമല്ല വലതു രാഷ്ട്രീയത്തിലും ശത്രുക്കൾ കുറവായിരുന്നു.
രാഷ്ട്രീയ എതിരാളികളെ തന്റെ നർമത്തിലൂടെ ആക്രമിക്കുന്പോഴും വ്യക്തിപരമായി ഏറെ അടുപ്പം അദ്ദേഹം പുലർത്തിയിരുന്നു. കാസർഗോഡു മുതൽ പാറശാല വരെ അദ്ദേഹം പ്രസംഗിക്കാത്ത വേദികളില്ല. തെരഞ്ഞെടുപ്പു സമയത്ത് ദിവസം എട്ടും പത്തും വേദികളിൽ വിജയന്റെ പ്രസംഗം പതിവായിരുന്നു. ആളെക്കൂട്ടാനും ആളെ പിടിച്ചിരുത്താനും പറ്റിയ ഫലിതങ്ങളുടെ സ്റ്റോക്ക് എക്കാലവും വിജയന്റെ നാവിൻതുന്പിലുണ്ടാകും. സോളാർ സമരത്തിന്റെ ഭാഗമായി ഇടതു മുന്നണിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരസമയത്തും കിടിലൻ ചിരി നന്പരുകളുമായി ചാനലുകളിൽ ഉഴവൂർ വിജയൻ സജീവമായിരുന്നു. പൊതുവേ ചിരിയോടു മമതയില്ലാത്ത പിണറായി വിജയനും ഉഴവൂർ വിജയന്റെ പ്രസംഗത്തിൽ പൊട്ടിച്ചിരിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങളെയെല്ലാം അദ്ദേഹം നർമം കലർന്ന വിമർശനത്തോടെയാണ് അവതരിപ്പിച്ചിരുന്നത്.
അദ്ദേഹം 2001 ൽ പാലായിൽ കെ.എം. മാണിക്കെതിരേ നിയമസഭയിൽ മത്സരിച്ചു തോറ്റപ്പോൾ വിജയന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. തെരഞ്ഞെടുപ്പ് മരണം ബെൻസ് (കെ.എം. മാണി) ഇടിച്ചായിരുന്നു, ഓട്ടോ ഇടിച്ചായിരുന്നില്ലല്ലോ എന്നാണ്. തന്റെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കാതെ വന്ന ഒരു പത്രാധിപരെ വിജയൻ ഒരിക്കൽ ഫോണിൽ വിളിച്ചു. ഉമ്മൻ ചാണ്ടിക്കു എല്ലാ പേജിലും കൊടുക്കുന്ന "ഉ' വിൽ മിച്ചം വരുന്ന ഒരു "ഉ' ഉഴവൂരിനു തരുമോ എന്നായിരുന്നു ചോദ്യം.
ഇ.കെ. നായനാർക്കും, ലോനപ്പൻ നന്പാടനും ടി.കെ.ഹംസയ്ക്കും ശേഷം നാടൻ വാക്കുകളും നാട്യങ്ങളുമില്ലാത്ത പ്രസംഗവുമായി മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു നേതാവില്ല. ഇപ്പോഴത്തെ ഇടതുപക്ഷ മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുന്പോൾ വിഎസോ പിണറായിയോ മുഖ്യമന്ത്രിയെന്ന അഭ്യൂഹങ്ങൾ നിറഞ്ഞുനിൽക്കുന്ന സമയം. അതിന് ഉഴവൂർ ഒരിക്കൽ നൽകിയ മറുപടി ഇങ്ങനെ. മലപ്പുറത്ത് പോയപ്പോൾ എല്ലാ പത്രക്കാരും എന്നോട് ചോദിച്ചു, ആരാകും മുഖ്യമന്ത്രിയെന്ന്, ഞാനപ്പോഴെ പറഞ്ഞു, ഞാനാകുന്നില്ല, നിങ്ങൾ എഴുതിക്കോ എന്ന്. ഏത് സംഘർഷസാഹചര്യത്തെയും നർമം കൊണ്ടും ലളിതസുന്ദരമായ പെരുമാറ്റംകൊണ്ടും ലഘൂകരിക്കാൻ വിജയന് അപാരമായിരുന്നു കഴിവ്.
രണ്ടു മാസം മുന്‍പാണ് അദ്ദേഹം ഒടുവിലായി പത്രസമ്മേളനത്തിനെത്തിയത്. അന്നും നർമത്തിന്റെ ഭാഷയിലാണ് സംസാരിച്ചിരുന്നത്. എടിഎമ്മുകളിൽ പണമില്ലെങ്കിൽ അവ ഇ- ടോയ്ലറ്റുകളാക്കി മാറ്റണമെന്നായിരുന്നു അന്ന് ഉഴവൂർ വിജയൻ നർമരസത്തിൽ പറഞ്ഞത്.
രാഷ്ട്രീയക്കാരൻ എന്നതിനുപുറമേ കലാകാരനുമായിരുന്നു ഉഴവൂർ വിജയൻ. പഠനകാലത്ത് നാടകാഭിനയത്തിലൂടെയായിരുന്നു അദ്ദേഹം കലാരംഗത്ത് എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
മേലേപ്പറന്പിൽ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണൻ, ജനം, ആലിബാബയും ആറര കള്ളൻമാരും, കെകെ റോഡ് തുടങ്ങിയ സിനിമകളിലൊക്കെ വിജയൻ ചെറിയ വേഷങ്ങൾ ചെയ്തു. ഇറങ്ങുന്ന എല്ലാ സിനിമകളും കണ്ടിരുന്ന വിജയൻ പ്രസംഗത്തിൽ സിനിമ ഡയലോഗുകൾ ധാരാളം ഉപയോഗിച്ചിരുന്നു.നാട്ടുകാരൻകൂടിയായ മുൻ രാഷ്ട്രപതി കെ.ആർ.നാരായണനുമായി ഊഷ്മളസൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു.
അനുശോചന പ്രവാഹം
മുഖ്യമന്ത്രി പിണറായി വിജയൻ
യാതൊരുവിധ ചാഞ്ചല്യവുമില്ലാതെ ദീർഘകാലം ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേർന്നുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഉഴവൂർ വിജയൻ. വ്യക്തി ശുദ്ധിയും രാഷ്ട്രീയ ശുദ്ധിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോയ അദ്ദേഹത്തിന്റെ പൊതു പ്രവർത്തനം മാതൃകാപരമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
ഉഴവൂർ വിജയന്റെ, നർമത്തിൽ ചാലിച്ച പ്രസംഗ ശൈലിയും സംസാരവും രാഷ്ട്രീയത്തിന്റെ അതിർ വരുമ്പുകളെ ഭേദിച്ചുകൊണ്ട് വിപുലമായ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളയവയായിരുന്നു. കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങങ്ങളുടെ കരുത്തനായ നേതാവിനെ കൂടിയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ
രാഷ്ട്രീയ രംഗത്തു വ്യത്യസ്തമായ വ്യക്തിത്വം പുലർത്തിയ നേതാവായിരുന്നു ഉഴവൂർ വിജയൻ. അനുകൂലിക്കുമ്പോഴും എതിർക്കുമ്പോഴും മാന്യവും സൗഹൃദപരവുമായ സമീപനവും നർമരസത്തോടെയുള്ള പ്രസംഗങ്ങളും കൊണ്ട് സംസ്കാര സമ്പന്നമായ പ്രവർത്തന ശൈലിയുള്ള നേതാവ്. കെഎസ്യു പ്രവർത്തന കാലത്ത് ഒരുമിച്ച് പ്രവർത്തിക്കുകയും ഊഷ്മളമായ സൗഹൃദം പുലർത്തുകയും ചെയ്തിരുന്ന വിജയന്റെ നിര്യാണം തനിക്ക് വ്യക്തിപരമായ നഷ്ടമാണ് വരുത്തിയതെന്നു ഹസൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി
രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചകാലം മുതൽ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരിച്ചു.ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളിലെ ആത്മാർഥതയും കഠിനാധ്വാനവും മൂലം അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ വിജയകരമായി മുന്നോട്ടു പോകാൻ സാധിച്ചു. വിജയന്റെ വേർപാട് പൊതുപ്രവർത്തന രംഗത്ത് തീരാനഷ്ടമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കെ. എം. മാണി
ഉഴവൂർ വിജയന്റെ ആകസ്മിക നിര്യാണത്തിലൂടെ തനിക്ക് നഷ്ടമായത് ഒരു പ്രിയ സുഹുത്തിനെയാണെന്നു കേരള കോണ്‍ഗ്രസ് -എം ചെയർമാൻ കെ. എം. മാണി പറഞ്ഞു.
പി.സി. ജോർജ്
പൊതുപ്രവർത്തനത്തിൽനിന്ന് ഒരുരൂപാ പോലും സന്പാദിക്കാതെ, വ്യക്തിബന്ധങ്ങളും സത്കീർത്തിയും മാത്രം സ്വായത്തമാക്കിയ മനുഷ്യസ്നേഹിയായ രാഷ്ട്രീയനേതാവായിരുന്നു ഉഴവൂർ വിജയനെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ പറഞ്ഞു.
മന്ത്രി ഇ. ചന്ദ്രശേഖരന്
ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശാക്തീകരണത്തില്‍ ഉഴവൂര്‍ വിജയന്റെ സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നു. മുന്നണി ബന്ധങ്ങളിലെ പല ദുര്‍ഘട സന്ധികളെയും എതിരാളികളുടെ ദുഷ്ടലാക്കോടെയുളള ആരോപണങ്ങളെയും സ്വതസിദ്ധമായ നര്‍മം കൊണ്ട് അതിജീവിച്ച പ്രതിഭയായിരുന്നു വിജയനെന്നും മന്ത്രി അനുസ്മരിച്ചു.
വി.എം. സുധീരൻ
കേരള വിദ്യാർഥി യൂണിയന്റെ പ്രവർത്തന കാലഘട്ടം മുതൽ വിജയനുമായി അടുത്ത ബന്ധമുണ്ട്. അന്നേ നല്ലൊരു സംഘാടകനായിരുന്നു. ഏതു കാര്യവും സരസമായി അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവ് അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു. തനതായ പ്രസംഗ ശൈലിയിലൂടെ കേരളത്തിലെ ജനങ്ങളുടെ മനസിൽ ഇടം നേടാനായ നേതാവാണ് ഉഴവൂർ വിജയനെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം: എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, കെ.സി. ജോസഫ്, ജോസ് കെ.മാണി എംപി, ജോയി ഏബ്രഹാം എംപി,എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ, ജനതാദൾ -യു സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാർ, ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ്, കേരള കോണ്‍ഗ്രസ് -ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള എന്നിവരും അനുശേചിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി തുടങ്ങിയവർ അനുശോചിച്ചു. കേരള ജനപക്ഷം ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രൻ, കേരള കോണ്‍ഗ്രസ്-ബി ജില്ലാ പ്രസിഡന്റ് അയർക്കുന്നം രാമൻനായർ, സെക്രട്ടറി സാൽവിൻ കൊടിയന്തറ, യൂത്ത്് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ. ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ട് സണ്ണി തോമസ്, ടി.വി.ബേബി. ബാബു കപ്പക്കാല, രാജീവ് നെല്ലിക്കുന്നേൽ തുടങ്ങിയവർ അനുശോചിച്ചു.
എൻസിപിയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കി
കൊച്ചി: എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ നിര്യാണത്തിൽ പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗം അനുശോചിച്ചു. ആദരസൂചകമായി എൻസിപിയുടെ ഒരാഴ്ചത്തെ എല്ലാ പരിപാടികളും മാറ്റിവയ്ക്കാനും ദുഃഖാചരണം നടത്താനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.