തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി സമൂഹ സ്ഥാപകനും തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായ ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 64-ാം ഓർമപ്പെരുന്നാൾ കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ജൂലൈ ഒന്നു മുതൽ 15 വരെ നടക്കും.
ജൂലൈ 14 നും 15 നുമാണ് പ്രധാന പരിപാടികൾ. ഈ വർഷത്തെ പരിപാടികളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യാതിഥി ആയിരിക്കും.
എല്ലാ ദിവസവും വൈകിട്ട് അഞ്ചിനു സന്ധ്യാപ്രാർഥനയും സമൂഹബലിയും കബറിടത്തിൽ ധൂപപ്രാർഥനയും നടക്കും. ജൂലൈ ഒന്നിന് തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാൻ ബിഷപ് സാമുവൽ മാർ ഐറേനിയോസും മൂന്നിനു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും ഒമ്പതിന് വിജയപുരം ബിഷപ്ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിലും 13 നു മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസും വിശുദ്ധ കുർബാന അർപ്പിക്കും.
മറ്റു ദിവസങ്ങളിൽ വിവിധ രൂപതാ വികാരി ജനറാൾമാരായ മോണ്‍. ജോർജ് കാലായിൽ, മോൺ. ജോസ് വെണ്മാലോട്ട്, മോൺ. വർഗീസ് കുന്നുംപുറം, മോണ്‍. ചെറിയാൻ താഴമണ്‍, മോണ്‍. മാത്യു അറമ്പൻകുടിയിൽ, മോണ്‍. ജോസഫ് കുരുമ്പിലേത്ത്, മോണ്‍. എസ്. വർഗീസ്, മോണ്‍. വർഗീസ് മറ്റമന, മോണ്‍ . ഷാജി തോമസ് മാണികുളം, ബഥനി ആശ്രമം സുപ്പീരിയർ ജനറാൾ റവ. ഡോ. ജോസ് കുരുവിള ഒഐസി, മലങ്കര സെമിനാരി റെക്ടർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.
സമാപന ദിവസമായ ജൂലൈ 15 ന് രാവിലെ 8.30 ന് നടക്കുന്ന ആഘോഷമായ സമൂഹബലിയിൽ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ മുഖ്യകാർമികനായിരിക്കും.
മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും അഞ്ഞൂറോളം വൈദികരും സഹകാർമികരായിരിക്കും. സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകും.
ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നു കബറിടത്തിലേക്കു തീർഥാടന പദയാത്രകൾ നടക്കും. പ്രധാന പദയാത്ര റാന്നി- പെരുന്നാട്ടിൽ നിന്നു ജൂലൈ 10 ന് ആരംഭിക്കും. മാവേലിക്കര മാർ ഈവാനിയോസ് ജന്മഗൃഹത്തിൽ നിന്നു പദയാത്ര ഒമ്പതിന് ആരംഭിക്കും. തിരുവല്ല കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര 10 ന് ആരംഭിച്ച് അടൂരിൽ പ്രധാന പദയാത്രയോടു ചേരും. മാർത്താണ്ഡത്തുനിന്നു തെക്കൻമേഖല പദയാത്ര 13 ന് ആരംഭിക്കും. ഡൽഹി, പൂന, ബത്തേരി, പുത്തൂർ, മൂവാറ്റുപുഴ ഭദ്രാസനങ്ങളിൽ നിന്നുള്ള തീർഥാടകർ പ്രധാന പദയാത്രയിൽ അണിചേരും.
ജൂലൈ ഒമ്പതിന് തിരുവനന്തപുരം നഗരത്തിലെ എല്ലാ ദേവാലയങ്ങളിൽ നിന്നും പദയാത്ര കബറിങ്കൽ എത്തിച്ചേരും. 14 ന് വൈകിട്ട് തീർഥാടകർ എത്തിച്ചേർന്നു കഴിഞ്ഞാൽ ആയിരങ്ങൾ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം നടക്കും. പരിപാടികളുടെ ക്രമീകരണങ്ങൾക്കായി കത്തീഡ്രൽ വികാരി ജയിംസ് പാറവിള കോറെപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.