ശബരിമല: ഈ നൂറ്റാണ്ടിലെ അത്യപൂർവമായ ഒരു ചടങ്ങിനാണു ഞായറാഴ്ച ശബരിമല സാക്ഷ്യംവഹിച്ചത്. ഒരു വർഷത്തോളം നീണ്ടുനിന്ന ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി ശബരിമലയിലെ പുതിയ സ്വർണക്കൊടിമരം പ്രതിഷ്ഠിക്കുന്നതു ദർശിക്കാൻ ഭക്തസഹസ്രങ്ങളാണു സന്നിധാനത്തെത്തിയത്.
തന്ത്രി കണ്ഠര് രാജീവരുടെയും മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണൻ നന്പൂതിരിയുടെയും കാർമികത്വത്തിലാണു പ്രതിഷ്ഠ നടന്നത്. രാവിലെ 11.15ന് കലശവാഹനം എഴുന്നള്ളിപ്പോടെ ആരംഭിച്ച പ്രതിഷ്ഠാ ചടങ്ങുകൾ തന്ത്രിയും മേൽശാന്തിയും ചേർന്നു കൊടിമരത്തിനു മുകളിൽ വാജിവാഹനം പ്രതിഷ്ഠിച്ചു കലശമാടിയതോടെ ധ്വജ പ്രതിഷ്ഠാചടങ്ങുകൾക്ക് സമാപനമായി.
തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗങ്ങളായ അജയ് തറയിൽ, കെ. രാഘവൻ, ദേവസ്വം കമ്മീഷണർ സി.പി. രാമരാജ പ്രേമ പ്രസാദ്, ചീഫ് എൻജിനിയർ മുരളീകൃഷ്ണൻ, ആന്ധ്രപ്രദേശ് ദേവസ്വം മന്ത്രി മാണിക്കല റാവു, സിവിൽ സപ്ലൈസ് മന്ത്രി പത്തിപാത്തി പുല്ലറാവു, ആരോഗ്യമന്ത്രി കാമിനേനി ശ്രീനിവാസറാവു, തെലുങ്കാന ഉൗർജമന്ത്രി ജഗദീശ്വർ റെഡി, ആന്ധപ്രദേശിൽ നിന്നുള്ള എംപിമാരായ മുരളീ മോഹൻ, വൈ.വി. സുബ്ബറെഡ്ഡി, എംഎൽഎമാരായ എരപതി നേനി ശ്രീനിവാസ റാവു, കൊമ്മലപാട്ടി ശ്രീധർ, ആലപ്പാട്ട് രാജേന്ദ്രപ്രസാദ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ രവിശങ്കർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവരും ചടങ്ങുകൾക്കു സാക്ഷ്യംവഹിച്ചു.
പുതിയ സ്വർണക്കൊടിമരത്തിനു 3.20 കോടി രൂപയാണ് നിർമാണ ചെലവ്. ഇത് പൂർണമായും വഹിച്ചത് ആന്ധപ്രദേശിലെ ഹൈദരബാദ് ആസ്ഥാനമായുള്ള ഫോണിക്സ് ഫൗണ്ടേഷൻ എന്ന കന്പനിയാണ്. കന്പനിയുടെ ഉടമകളായ രമേശ് ചുക്കപ്പള്ളി, സുരേഷ് ചുക്കപ്പള്ളി, മാനേജിംഗ് ഡയറക്ടർ ഗോപീകൃഷ്ണ പത്തിബാണ്ട എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പുതുതായി പ്രതിഷ്ഠിച്ച സ്വർണ കൊടിമരത്തിൽ നാളെ കൊടി ഉയർത്തി 10 ദിവസത്തെ ഉത്സവത്തിനു തുടക്കമാകും. ജൂലൈ ഏഴിന് പന്പയിൽ ആറാട്ടോടെ ഉത്സവചടങ്ങുകൾക്കു സമാപനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.