തിരുവനന്തപുരം : സംസ്ഥാനത്തു പനിയെ പ്രതിരോധിക്കാൻ മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിക്കുമ്പോഴും പനിമരണത്തെ തടയാൻ സാധിക്കുന്നില്ല. ഇന്നലെ പനിബാധിച്ചു ഏഴു പേർ മരിച്ചു. ഇതിൽ തിരുവനന്തപുരം പട്ടം സ്വദേശി അനു ശ്രീ(22), ചെമ്മരുത്തി സ്വദേശി ജാൻ (40) എന്നിവർ ഡെങ്കിപ്പനി മൂലമാണു മരിച്ചത്. ഇടുക്കി സ്വദേശി അഭിലാഷും(25) എറണാകുളം കു റുപ്പുംപടി ഇളന്പകപ്പിള്ളി തോട്ടത്തിക്കുടി പരേതനായ ശ്രീധരന്റെ മകൻ ലൈജുവും (40) മരിച്ചത് എലിപ്പനി പിടിപെട്ടാണ്. ലൈ ജു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാ യിരുന്നു. പനി ബാധിച്ചു ചികിത്സയിലായിരുന്ന പയന്നൂർ സ്വദേശി ലക്ഷ്മി (65) ഇന്നലെ മരിച്ചു.
ഡെങ്കിപ്പനി ബാധിച്ച് പാല ക്കാട് പഴയന്നൂരിൽ യുവതിയും പട്ടാമ്പി ഓങ്ങല്ലൂരിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞും മരിച്ചു. പഴയന്നൂരിൽ കൊണ്ടാഴി പാറമേൽപടി തൊടുകാട്ടിൽ മാേഹൻദാസിന്റെ ഭാര്യ വിജയശ്രീ(37), ഓങ്ങല്ലൂരിൽ പാറപ്പുറം വയ്യാട്ട് കുണ്ടിൽ താഹിർ മൗലവിയുടെ മകൻ മുഹമ്മദ് റഫീഖ് എന്നിവരാണ് മരിച്ചത്.
ഡെങ്കിപ്പനിക്കൊപ്പം എലിപ്പനിയും പടരുന്നത് ആശങ്കയുണർത്തുന്നുണ്ട്. ഇന്നലെ 157 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 11 പേർക്ക് എലിപ്പനി കണ്ടെത്തിയതായാണു ആരോഗ്യവകുപ്പിന്റെ കണക്കുകൾ.
ഇന്നലെ 23,190 പേർ വിവിധ സർക്കാർ ആശുപത്രികളിൽ പനി പിടിപെട്ടു ചികിത്സ തേടി. പകർച്ചപ്പനി പ്രതിരോധത്തിൽ ഏറെ പഴി കേട്ടുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 78 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം -20, പത്തനംതിട്ട -4, ഇടുക്കി -6, കോഴിക്കോട്-5, ആലപ്പുഴ-3, എറണാകുളം -17, മലപ്പുറം-8, , വയനാട് -3, കണ്ണൂർ -11, കാസർഗോഡ് -1 എന്നിങ്ങനെയാണു ഡെങ്കിപ്പനി ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
പനി പ്രതിരോധ പ്രവർത്തനങ്ങൾ ആലോചിക്കാനായി സർക്കാർ ഇന്നു സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം എല്ലാ ദിവസവും നടക്കുന്നുണ്ട്.
പനി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലകളിൽ ചുമതല നൽകിയിരുന്ന ചില മന്ത്രിമാർ പനി പിടിപെട്ടു ചികിത്സയിലാണ്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും പനി ചികിത്സയ്ക്കായെത്തുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് ആശുപത്രികളുടെ പ്രവർത്തനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മറ്റു രോഗങ്ങളുമായി എത്തുന്നവർക്കു ആശുപത്രികളിലെ പനി തിരക്കുകാരണം ഡോക്ടർമാരെ കാണാൻ കഴിയുന്നില്ല.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു സർക്കാർ തന്നെ സമ്മതിക്കുകയാണ്. മഴക്കാലപൂർവ ശുചീകരണത്തിനായി സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്കു കൈമാറിയ തുക ഇനിയും ചെലവഴിച്ചിട്ടില്ലാത്ത പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉണ്ടെന്നാണു മന്ത്രി ശൈലജ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എംഎൽഎമാർ തങ്ങളുടെ മണ്ഡലങ്ങളിൽ ഇന്നലെ ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്.
ഡോക്ടർമാരെ നിയമിക്കും
തിരുവനന്തപുരം: പനി വ്യാപകമായി പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടറേയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനെയും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ഡോക്ടർമാരെയും രണ്ട് പാരാമെഡിക്കൽ ജീവനക്കാരെയും കൂടി താത്കാലികമായി നിയമിക്കാൻ നിർദേശിച്ചതായി മന്ത്രി കെ.ടി. ജലീൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
പനി പടരുന്ന സാഹചര്യത്തിൽ പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിൽ ഉച്ചകഴിഞ്ഞും ഡോക്ടമാരുടെ സേവനം ലഭ്യമാക്കുന്നതിനായാണു കൂടുതലായി ഡോക്ടമാരെ നിയമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയത്. പുതിയതായി നിയമിക്കുന്നവരുടെ സേവനം പ്രയോജനപ്പെടുത്തി ആരോഗ്യ കേന്ദ്രങ്ങൾ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിക്കാനാണു നിർദേശിച്ചിരിക്കുന്നത്. താത്കാലികമായി നിയമിക്കപ്പെടുന്നവർക്ക് ആരോഗ്യ ദൗത്യം മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വേതനം തദ്ദേശ സ്ഥാപനങ്ങൾ സേവന മേഖലയ്ക്കു നീക്കിവച്ചിരിക്കുന്ന പ്ലാൻ ഫണ്ടിൽ നിന്നു നൽകണം.
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത്, നഗരസഭാ വാർഡ് തലത്തിൽ സജീവമാക്കുന്നതിന് ഓരോ വാർഡിലും 25,000 രൂപ ചെലവഴിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൊതുകു നിവാരണം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. ഇത് സർക്കാർ മോണിറ്റർ ചെയ്യും.
കുടുംബശ്രീ, ആശാവർക്കർമാരുടെ പങ്കാളിത്തത്തോടെ 27, 28, 29 തീയതികൾ ശുചീകരണ ദിനമായി ആചരിക്കും. ഇതിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.