തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പ്രഫഷണൽ കോളജുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയ ഇന്നു മാത്രമെ ആരംഭിക്കുകയുള്ളു. ഇന്നലെ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അനുമതി പ്രവേശന പരീക്ഷാ കമ്മീഷണർക്കു ലഭിക്കാൻ വൈകിയതിനെ തുടർന്ന് അലോട്ട്മെന്റ് നടപടികൾ ഇന്നത്തേക്കു മാറ്റുകയായിരുന്നു.
എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്ക് മാത്രമാണ് ഓപ്ഷനുകൾ ക്ഷണിക്കുന്നത്. മെഡിക്കൽ/അനുബന്ധ കോഴ്സുകളെ കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിൽ പിന്നീട് ഉൾപ്പെടുത്തും.
റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് ഇന്നു മുതൽ 28ന് വൈകുന്നേരം അഞ്ചുവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ യാതൊരു കാരണവശാലും അലോട്ടുമെന്റിനു പരിഗണിക്കില്ല.
അലോട്ടുമെന്റ് ഷെഡ്യൂൾ
ഇന്നു മുതൽ ഓണ്ലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം സജ്ജമാക്കും. 27ന് ട്രയൽ അലോട്ട്മെന്റ്. 28ന് വൈകുന്നേരം അഞ്ചിനു ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം അവസാനിക്കും. 30ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നു മുതൽ അഞ്ചുവരെ വൈകുന്നേരം മൂന്ന് വരെ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടക്കേണ്ടതുമായ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്ചിത ശാഖകളിലോ ഓണ്ലൈൻ മുഖാന്തിരമോ ഒടുക്കണം. ആദ്യ അലോട്ട്മെന്റിൽ വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടേണ്ട. നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ടുമെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഓപ്ഷനുകളും റദ്ദാക്കും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല.
തുടർന്നുള്ള അലോട്ട്മെന്റുകളുടെ സമയക്രമം പിന്നീടു പ്രസിദ്ധപ്പെടുത്തും.
സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ 50 ശതമാനം മെരിറ്റ് സീറ്റുകളിലും 45 ശതമാനം മാനേജ്മെന്റ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തും. കോ-ഓപറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷനു കീഴിലുള്ള സ്വാശ്രയ കോളജുകളിലെ 60 ശതമാനം മെരിറ്റ് സീറ്റുകളിലും 35 ശതമാനം മാനേജ്മെന്റ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തും. സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിലുള്ള തൊടുപുഴ, മുട്ടം, യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ 95 ശതമാനം സീറ്റുകൾ മെരിറ്റ് സീറ്റുകളായി പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തും.
കാലിക്കട്ട് സർവകലാശാലയുടെ കീഴിലുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ നൂറു ശതമാനം സീറ്റുകളും മെരിറ്റ് സീറ്റുകളായി പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തും. തിരുവനന്തപുരം, പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ കോളജ് ഓഫ് എൻജിനിയറിംഗിലെ 50 ശതമാനം മെരിറ്റ് സീറ്റുകളിലും 35 ശതമാനം മാനേജ്മെന്റ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തും. സ്വകാര്യ സ്വാശ്രയ കോളജുകളിലെ സമുദായം/രജിസ്ട്രേഡ് സൊസൈറ്റി/രജിസ്ട്രേഡ് ട്രസ്റ്റ് സീറ്റുകളിലെ അലോട്ട്മെന്റ് സംബന്ധിച്ച് വിജ്ഞാപനം യഥാസമയം പുറപ്പെടുവിക്കുന്നതാണ്. ഈ ക്വോട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളും മറ്റു വിദ്യാർഥികളെപ്പോലെ പ്രസ്തുത ക്വാട്ട ലഭ്യമായ കോളജുകളിലേക്ക് എന്ന വെബ്സൈറ്റിലൂടെ ഓപ്ഷനുകൾ ഇതോടൊപ്പം രജിസ്റ്റർ ചെയ്യണം.
വാർഷിക ഫീസ് ഘടന - എൻജിനിയറിംഗ്
സർക്കാർ/എയ്ഡഡ് എൻജിനിയറിംഗ് കോളജുകൾ- 8,225 രൂപ. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ, കേരളസർവകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജ് - ഗവണ്മെന്റ് സീറ്റ്- 35,000 രൂപ. മാനേജ്മെന്റ് സീറ്റ് -65,000 രൂപ.
കാലിക്കട്ട് സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജ്- 100 ശതമാനം സർക്കാർ സീറ്റ്- 35,000 രൂപ. സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള സ്വാശ്രയ കോളജ് - 95 ശതമാനം ഗവണ്മെന്റ് സീറ്റ്- 35,000 രൂപ.
എസ്സിടി കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം 50 ശതമാനം സർക്കാർ സീറ്റ്- 35000 രൂപ. 35 ശതമാനം മാനേജ്മെന്റ്സീറ്റ് 65000 രൂപ.
അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജ് - ബിടെക് അഗ്രികൾച്ചറൽ എൻജിനിയറിംഗ് 75000 രൂപ , ബിടെക് ഫുഡ് എൻജിനിയറംഗ് ആൻഡ് ടെക്നോളജി -36250 രൂപ.
വെറ്ററിനറി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജുകൾ- ബിടെക് (ഡയറി ടെക്നോളജി) 3410 രൂപ. ബിടെക് ഫുഡ് ടെക്നോളജി -3410 രൂപ.
ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജ് - ബിടെക് ഫുഡ് ആൻഡ് സയൻസ് ടെക്നോളജി -33,000 രൂപ.
കേരള സെൽഫ് ഫിനാൻസിംഗ് എൻജിനീയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള സ്വകാര്യ സ്വാശ്രയ കോളജുകൾ- 50 ശതമാനം സർക്കാർ സീറ്റ്- 25 ശതമാനം താഴ്ന്ന വരുമാനക്കാർ - 50,000 രൂപ വരെ. 25 ശതമാനം മറ്റുള്ളവർ ട്യൂഷൻ ഫീസ്- 50000 രൂപ വരെ. സ്പെഷൽ ഫീസ് -25000 രൂപ വരെ.
നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് കോഴ്സ്- 25ശതമാനം താഴ്ന്ന വരുമാനക്കാർ 85,000 രൂപ. 25 ശതമാനം മറ്റുള്ളവർ - ട്യൂഷൻ ഫീസ്- 85000 രൂപ സ്പെഷൽ ഫീസ് - 50000 രൂപ.
അലോട്ട്മെന്റ് ലഭിക്കുന്നവർ സിഇഇ യുടെ പേരിൽ 10,000 രൂപ ബന്ധപ്പെട്ട എസ്ബിഐ ശാഖയിലോ ഓണ്ലൈനായോ ഒടുക്കേണ്ടതാണ്. ബാക്കി ഫീസ് തുക ബന്ധപ്പെട്ട കോളജിൽ പ്രവേശനം നേടുമ്പോൾ ഒടുക്കിയാൽ മതിയാകും. കെഎസ്എഫ്ഇസിഎംഎ യുടെ കീഴിലുള്ള സ്വകാര്യ സ്വാശ്രയ കോളജുകളിലെ വിവിധ കോഴ്സുകളുടെ വ്യത്യസ്ത ഫീസ് നിരക്ക് വെബ്സൈറ്റിൽ ലഭ്യമാണ്.
കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിൽ വരുന്ന കോളജുകൾ- 50 ശതമാനം സർക്കാർ സീറ്റ് -75000 രൂപയും ഒരു ലക്ഷം രൂപ തിരികെ നൽകുന്ന പലിശ രഹിത നിക്ഷേപ തുകയും.
സ്കോളർഷിപ്പ് - 60 വിദ്യാർഥികളുടെ ഓരോ ബാച്ചിനും മൂന്നു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് ഇനത്തിൽ മാനേജ്മെന്റുകൾ മാറ്റിവയ്ക്കുകയും പ്രവേശന നടപടികൾ അവസാനിച്ച ശേഷം പ്രസ്തുത തുക സർക്കാർ ഉത്തരവിന് വിധേയമായി ട്യൂഷൻ ഫീ വെയ്വർ ഇനത്തിൽ വിതരണം ചെയ്യുന്നതുമായിരിക്കും.
ആർക്കിടെക്ചർ: സർക്കാർ-എയ്ഡഡ് കോളജുകൾ - 8225 രൂപ.
സ്വകാര്യ സ്വാശ്രയ കോളജുകൾ - 50 ശതമാനം സർക്കാർ സീറ്റ് 25 ശതമാനം താഴ്ന്ന വരുമാനക്കാർ 55000 രൂപ. 25 ശതമാനം മറ്റുള്ളവർ ട്യൂഷൻ ഫീസ് -55000 രൂപ സ്പെഷൽ ഫീസ് 25000 രൂപ.
സർക്കാർ ഫാർമസി കോളജുകൾ- 15000 രൂപ.
താഴ്ന്ന വരുമാനക്കാരുടെ ആനുകൂല്യങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാകുന്നത് കോളജുകളിലേക്കുള്ള അലോട്ട്മെന്റ് പൂർത്തിയായതിനാ ശേഷമായിരിക്കും. ആയതിനാൽ അലോട്ട്മെന്റ് സമയത്ത് വിദ്യാർഥികൾ സർക്കാർ നിശ്ചയിച്ച വാർഷിക മെരിറ്റ് ഫീസ് ഒടുക്കേണ്ടതാണ്. ഫീസ് ഇളവ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ബാക്കി തുക മടക്കി നൽകും.
എഐസിടിഇ ഫീസിളവ് പദ്ധതി- എൻജിനിയറിംഗ് കോഴ്സുകൾക്ക് എഐസിടിഇ നിർദേശാനുസൃതമുള്ള ഫീസിളവ് പദ്ധതി നടപ്പാക്കുന്നതാണ്. ഓരോ കോഴ്സിലും ആകെ സീറ്റുകളുടെ അഞ്ചു ശതമാനം സീറ്റുകൾ അധികമായി ട്യൂഷൻ ഫീസിളവ് പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തുന്നതായിരിക്കും. ഇതിന് അർഹമായ വിദ്യാർഥികളെ പ്രവേശനം അവസാനിപ്പിച്ചതിനു ശേഷം തെരഞ്ഞെടുക്കുന്നതാണ്.
ടോക്കണ് ഡെപ്പോസിറ്റ് - അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ഒഇസി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹമായ വിദ്യാർഥികളും ആയിരം രൂപ അടച്ച് അലോട്ട്മെന്റ് അംഗീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.
സർക്കാരും സ്വാശ്രയ മാനേജ്മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ചി്ട്ടുള്ള ഫീസ് ഘടന കോടതിയോ മറ്റ് അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്ത പക്ഷം ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് എല്ലാ വിദ്യാർഥികളും അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും.
കേന്ദ്ര െ റഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരവും യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനും സർക്കാർ അനുമതിയുള്ള കോളജുകളിലേക്ക് മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തുകയുള്ളൂ.
വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റുകളിൽ ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാർഥികൾക്കും ഓണ്ലൈനായി ഓപ്ഷനുകൾ സമർപ്പിക്കാവുന്നതാണ് എന്നാൽ, ഈ വിദ്യാർഥികൾ 27 ന് വൈകുന്നേരം എട്ടിനു മുൻപായി ഫലം പ്രസിദ്ധപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കാത്ത പക്ഷം അവരുടെ ഓപ്ഷനുകൾ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല.
അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.