തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതീകരണം പൂർത്തിയാകുന്നു. ഔദ്യോഗിക പ്രഖ്യാപനം നവകേരളം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം നേടുന്ന ആദ്യ സംസ്ഥാനമാവുകയാണു കേരളം. പദ്ധതിയുടെ ഭാഗമായി, വൈദ്യുതി എത്താതിരുന്ന ഒന്നര ലക്ഷത്തോളം വീടുകളിൽ വൈദ്യുതി എത്തിക്കുതിന് 174 കോടി മുതൽ മുടക്കി വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലികൾ കെഎസ്ഇബി പൂർത്തീകരിച്ചു.
വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വൈദ്യുതി സുരക്ഷാ കാമ്പയിൻ പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വിച്ച് ഓണ് കർമവും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഇ-ലെറ്റർ പ്രഖ്യാപനവും നിർവഹിക്കും. പട്ടികജാതി, പട്ടികവർഗ നിയമമന്ത്രി എ.കെ. ബാലൻ, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, ടൂറിസം, ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
നവകേരളം വർഷികാഘോഷങ്ങളുടെ ഭാഗമായി മലബാർ മേഖലയിലെ ആദ്യത്തെ ഇൻഫർമേഷൻ ടെക്നോളജി പാർക്കായ കോഴിക്കോട് ഗവ. സൈബർ പാർക്കിന്റെ പ്രഥമ ഐടി കെട്ടിടമായ "സഹ്യ’ വൈകുന്നേരം 4.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാമനാട്ടുകര-തൊണ്ടയാട് ബൈപാസിനോട് ചേർന്ന് 43.5 ഏക്കറിലെ ഗവ. സൈബർ പാർക്കിൽ 2.88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് സഹ്യയുടെ നിർമാണം പൂർത്തീകരിച്ചത്. തൊഴിൽ, എക് സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.
പത്തനംതിട്ടയിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി വരട്ടാർ പുനരുജ്ജീവന പദ്ധതി ധനമന്ത്രി ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. നദി വീണ്ടെടുക്കുന്നതിന് സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും അണിനിരക്കുന്ന പരിപാടിയിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ജലവിഭവ മന്ത്രി മാത്യു ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കും.
മലപ്പുറം തിരൂർ തുഞ്ചൻപറമ്പിൽ നിർമിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ശിലാസ്ഥാപനം ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായർ ആമുഖപ്രഭാഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.