വലപ്പാട് (തൃശൂർ): സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവുവേട്ടയിൽ 40 ലക്ഷം രൂപ വിലമതിക്കുന്ന 70 കിലോ കഞ്ചാവു സഹിതം ഇടുക്കി, കൊട്ടാരക്കര സ്വദേശികളായ നാലുപേരെ പിടികൂടി. കഞ്ചാവ് കൊണ്ടുപോയിരുന്ന ഒരു കാറും പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു.
ഇടുക്കി സ്വദേശികളായ കൊന്നത്തടി കല്ലേപ്പുളിക്കൽ വീട്ടിൽ പവിത്രൻ (50), രാജാക്കാട്ടെ കാഞ്ഞിരത്തിങ്കൽ അനിൽ (44), വാത്തിക്കുടി ബഥേലിലെ കോണിപ്പാട്ട് വീട്ടിൽ ഷിജു (ഷിജി-41), കൊട്ടാരക്കര മൊട്ടക്കാട്ടിൽ വീട്ടിൽ രാജേന്ദ്രൻ (ഗ്യാസ് രാജേന്ദ്രൻ-54) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംസ്ഥാനാന്തര കഞ്ചാവ് മാഫിയസംഘത്തിലുള്ളവരാണ് പ്രതികൾ. ഈ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു.
രഹസ്യ അറയുള്ള മഹീന്ദ്ര പിക്കപ്പ് വാനിൽ 70 കിലോ കഞ്ചാവ് തീരദേശത്തെത്തിച്ച് ചില്ലറവില്പനക്കാർക്ക് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വലപ്പാട് പോലീസ് കോതകുളം ബീച്ചിൽവച്ച് ഇവരെ പിടികൂടിയത്. നീലച്ചടയൻ കഞ്ചാവാണ് പിടികൂടിയത്. പത്തുഗ്രാം തൂക്കമുള്ള പാക്കറ്റിന് 500 രൂപ നിരക്കിലാണ് യുവാക്കൾക്ക് വിറ്റുവരുന്നതെന്നു പ്രതികൾ പോലീസിൽ മൊഴിനൽകി. ഒറീസയിൽനിന്നു കിലോയ്ക്ക് 1500 രൂപയ്ക്കു കൊണ്ടുവരുന്ന കഞ്ചാവ് ഇവിടെ കിലോയ്ക്ക് 21,000 രൂപയ്ക്കാണ് വിൽക്കുന്നത്.
വലപ്പാട് കോതകുളം ബീച്ച് പരിസരത്തു സംശയാസ്പദമായി കാണപ്പെട്ട രണ്ടു വാഹനങ്ങളെപ്പറ്റി ഒരാളുടെ ഫോൺകോളാണ് പോലീസിനു വഴികാട്ടിയത്. വലപ്പാട് എസ്ഐ ഇ.ആർ. ബൈജുവിനു ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ മിന്നൽപരിശോധനയിലാണ് വൻ കഞ്ചാവുശേഖരം പിടിച്ചത്.
കഞ്ചാവ് ആവശ്യക്കാരെ മുൻകൂട്ടി കണ്ടെത്തി വില നിശ്ചയിച്ചു കൈമാറാനുള്ള സ്ഥലവും സമയവും തീരുമാനിച്ചാണ് പ്രതികൾ പലയിടത്തും എത്താറുള്ളത്. തീരപ്രദേശത്തെ താരതമ്യേന തിരക്കുകുറഞ്ഞ കോതകുളം പ്രദേശത്തെ ജനങ്ങളുടെ ജാഗ്രതയാണ് ഇവരെ പിടികൂടാൻ സഹായിച്ചതെന്നു പോലീസ് വ്യക്തമാക്കി. വലപ്പാട് സിഐ സി.ആർ. സന്തോഷ്, എസ്ഐ. ഇ.ആർ. ബൈജു, അഡീഷണൽ എസ്ഐ ടി.ആർ. രാമകൃഷ്ണൻ, എഎസ്ഐമാരായ പി.കെ. സലിലകുമാർ, ജലീൽ മാരാത്ത്, എൻഡിപിഎസ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ. ഷൈൻ, കെ. രാജേഷ്, അനന്തകൃഷ്ണൻ, സിപിഒമാരായ പി.ഡി. ദിബിഷ, ഷഫീർ ബാബു, ഡ്രൈവർ സിപിഒ ബിനുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.